19 September Thursday

പാരിസ് ഇന്ത്യക്ക്
 നൽകുന്ന പാഠം - മന്ത്രി വി അബ്‌ദുറഹിമാൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

 

ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയുടെ പാരിസ് ഒളിമ്പിക്‌സിലെ പ്രകടനം തീർത്തും നിരാശാജനകമാണ്. ഇരുനൂറിലധികം രാജ്യങ്ങൾ പങ്കെടുത്ത ഒളിമ്പിക്‌സിൽ ഇന്ത്യക്ക്‌ കഴിഞ്ഞ തവണത്തെ പ്രകടനംപോലും നിലനിർത്താനാകാതെ ചുവടുപിഴച്ചത് കായികരംഗത്തിന്റെ തകർച്ചയുടെ തെളിവായി. ഒളിമ്പിക്‌സിൽ ആദ്യമായി പങ്കെടുത്ത് ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും വളരെ കുറച്ച് മെഡലുകൾ മാത്രമാണ് രാജ്യത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. പാർശ്വവൽക്കരിക്കപ്പെട്ടവർ ഉൾപ്പെടെ നമ്മുടെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും എല്ലാ തരത്തിലുമുള്ള കായികസൗകര്യങ്ങളും അവസരങ്ങളും ലഭ്യമാകുന്നുവെന്ന നിലയിലേക്കുള്ള സമ്പൂർണമായ ജനാധിപത്യവൽക്കരണം ഉണ്ടാകേണ്ടതുണ്ട്. കേന്ദ്ര– -സംസ്ഥാന സർക്കാരുകൾ, കായികസംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സമ്പൂർണ സഹകരണം ആവശ്യമുള്ള ബഹുമുഖ കാഴ്ചപ്പാടായി വേണം ഇതിനെ വീക്ഷിക്കേണ്ടത്. കായികരംഗത്ത് വർഗീയ രാഷ്ട്രീയത്തിന്റെ അതിപ്രസരം നടമാടുന്ന ദൗർഭാഗ്യകരമായ സാഹചര്യമാണുള്ളത്. ലോകമെമ്പാടുമുള്ള ജിഡിപിയുടെ കായികരംഗത്തുനിന്നുള്ള ശരാശരി സംഭാവന പരിശോധിക്കുമ്പോൾ തൊഴിലവസരങ്ങൾ ഉൾപ്പെടെയുള്ളവയിൽനിന്നും വളരെ പരിമിതമായ വിഹിതം മാത്രമാണ് ഇന്ത്യ സംഭാവന ചെയ്യുന്നത്.

തുടരുന്ന കേന്ദ്ര അവഗണന
കേരളത്തിന്റെ വികസനം സംബന്ധിച്ച് സമഗ്രവും വ്യക്തവുമായ കാഴ്ചപ്പാടുമായാണ് ഇടതുപക്ഷ ജനാധിപത്യ സർക്കാരുകൾ എല്ലാക്കാലവും പ്രവർത്തിക്കുന്നത്. കേരള സമൂഹത്തിന് ആവശ്യമായ അടിസ്ഥാന കായിക സൗകര്യങ്ങളുടെ ലഭ്യത, ഗുണനിലവാരമുള്ള കായികപഠനം എന്നിവ ഉറപ്പുവരുത്തുന്ന സംഘടിതവും ബോധപൂർവവുമായ പുരോഗതിക്കാണ് പ്രാധാന്യം നൽകുന്നത്. വ്യക്തിഗതവും സാമൂഹികവുമായ നേട്ടങ്ങൾ ഉറപ്പുവരുത്തുക എന്ന ഉന്നതമായ ലക്ഷ്യത്തോടെ അടിസ്ഥാനതലംമുതൽ എല്ലാവരിലും കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുക എന്നതും പരമപ്രധാനമാണ്.
സാമ്പത്തിക ലഭ്യത ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേക്കാലമായി നിലനിൽക്കുന്ന അവഗണനയ്‌ക്കൊപ്പം കേന്ദ്രപദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്യത്തിലും തികഞ്ഞ അനാസ്ഥയും മെല്ലെപ്പോക്കും തുടരുകയാണ്. സമഗ്രവികസനത്തിന് പ്രോത്സാഹനം നൽകുന്നതിനു പകരം കേന്ദ്ര സർക്കാരിനെ പിന്തുണയ്‌ക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രമായി കായിക വികസന ഫണ്ട് അനുവദിക്കുന്നതും മറ്റു സംസ്ഥാനങ്ങളെ പിന്നോട്ടടിപ്പിക്കാൻ ഇടവരുത്തുന്നു. ഖേലോ ഇന്ത്യ ഫണ്ടിന്റെ ഭൂരിഭാഗവും ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലേക്കാണ് നൽകുന്നത്. നീക്കിവച്ച 2168.78 കോടിയിൽ 438.27 കോടി ഉത്തർപ്രദേശിനും 426.13 കോടി ഗുജറാത്തിനും അനുവദിച്ചു. പ്രതിപക്ഷ കക്ഷികളുടെ സർക്കാരുകൾ ഭരിക്കുന്ന കേരളം, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വളരെ തുച്ഛമായ തുകയാണ് അനുവദിച്ചത്.

ഇന്ത്യയുടെ കായികഭൂപടത്തിൽ തനതായ സംഭാവന നൽകിയിട്ടുള്ള സംസ്ഥാനമാണ് കേരളം. ദേശീയ പ്രാതിനിധ്യം പരിശോധിക്കുമ്പോൾ മലയാളി സാന്നിധ്യം മിക്കവാറും എല്ലാ ടീമിലും ഉണ്ടാകും. ഇത്തരത്തിൽ നിരവധി താരങ്ങളെ വാർത്തെടുക്കുന്ന കേരളത്തിന് എല്ലാക്കാലവും അവഗണന മാത്രം നൽകുന്നത് അംഗീകരിക്കാനാകില്ല. കേരളവും ഇന്ത്യയുടെ ഭാഗമാണെന്ന ചിന്ത രാജ്യത്തെ നയിക്കുന്നവർക്ക് ഉണ്ടാകണം. വികസനത്തിന്റെ സമസ്തമേഖലകളും പരിശോധിക്കുമ്പോൾ സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇതിനു ബദലായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഓരോ ഘട്ടത്തിലും അധിക വരുമാനം കണ്ടെത്തി കായികവികസനം ഉൾപ്പെടെയുള്ള മേഖലകളിൽ സജീവമായി മുന്നോട്ടുപോകുന്നതിനുള്ള സുശക്തമായ പ്രവർത്തനമാണ് നടത്തുന്നത്.

പാരിസിൽ ശോഭ 
നഷ്ടപ്പെട്ട ഇന്ത്യ
പാരിസിൽ ഒരു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ കേവലം ആറു മെഡൽ മാത്രമാണ് ഇന്ത്യക്ക്‌ നേടാനായത്. 2020ലെ ടോക്കിയോ ഒളിമ്പിക്‌സിൽ 48–--ാം സ്ഥാനത്ത് ആയിരുന്ന ഇന്ത്യ പാരിസിൽ 71–--ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യൻ കായികരംഗത്ത് നിലനിൽക്കുന്ന അനിയന്ത്രിതമായ രാഷ്ട്രീയ ഇടപെടലുകളും ദീർഘവീക്ഷണമില്ലാത്ത മത്സര തയ്യാറെടുപ്പുകളും ഗൗരവമായി വിശകലനം ചെയ്യണമെന്ന പാഠമാണ് പാരിസ് നമ്മെ പഠിപ്പിക്കുന്നത്. ജനസംഖ്യയിൽ സമ്പന്നമായ ഇന്ത്യക്ക്‌ ഒരു സ്വർണംപോലും നേടാനാകാത്തതിന്റെ യഥാർഥ കാരണം പഠനവിധേയമാക്കേണ്ടതുണ്ട്. രണ്ടുലക്ഷത്തിനു താഴെ ജനസംഖ്യയുള്ള സെന്റ് ലൂസിയ എന്ന ചെറുദ്വീപ് രാഷ്ട്രംപോലും സ്വർണം നേടി മെഡൽ പട്ടികയിൽ ഇന്ത്യയുടെ മുകളിലെത്തി. ദരിദ്ര രാഷ്ട്രങ്ങളായ കെനിയയും ഉഗാണ്ടയും ഉൾപ്പെടെയുള്ളവർക്കും സ്വർണത്തിളക്കമുണ്ട്. യുദ്ധക്കെടുതികൾക്കിടയിൽനിന്നും സധൈര്യം എത്തിയ ഉക്രയ്‌ൻ താരങ്ങൾ മൂന്ന് സ്വർണം ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ചു. പ്രബല കമ്യൂണിസ്റ്റ് രാഷ്ട്രമായ ക്യൂബ രണ്ട് സ്വർണ മെഡലടക്കം മികച്ചു നിന്നു.

പാരിസ് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ 470 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചത്. അത്‌ലറ്റിക്‌സിനാണ് കൂടുതൽ തുക ചെലവായത്. 96.08 കോടി 29 അംഗ ടീമിനായി ഉപയോഗിച്ചു. ബാഡ്മിന്റൺ 72.02 കോടി, ബോക്‌സിങ് 60.93 കോടി, ഷൂട്ടിങ് 60.43 കോടി, ഹോക്കി 41.29 കോടി, അമ്പെയ്ത്ത് 39.18 കോടി എന്നിങ്ങനെയാണ് പ്രധാന ഇനങ്ങൾക്ക് ചെലവഴിച്ച തുക. ഗുസ്തിക്കാർക്ക് 37.80 കോടി ചെലവിട്ടു. ഒളിമ്പിക്‌സിന് തൊട്ടുമുമ്പായി അത്‌ലറ്റിക്‌സ് ടീമിന് മൂന്നു രാജ്യത്ത്‌ പരിശീലനം നൽകി. ഷൂട്ടിങ്ങിനും അമ്പെയ്ത്തിനും 36 ദേശീയക്യാമ്പുകൾ വീതം നടത്തിയിരുന്നു. നിരവധിതാരങ്ങൾക്ക് വിദേശപരിശീലനം, അന്തർദേശീയ മത്സര പങ്കാളിത്തം, ടീമിനൊപ്പം അനുഗമിച്ച 13 അംഗ മെഡിക്കൽ സംഘം തുടങ്ങി മുമ്പെങ്ങുമില്ലാത്ത വിപുലമായ സൗകര്യങ്ങളോടെയാണ് ഇന്ത്യ പാരീസിൽ എത്തിയത്.
കേന്ദ്ര കായിക മന്ത്രാലയം കഴിഞ്ഞ കുറേക്കാലങ്ങളായി താരങ്ങൾക്കെതിരായി സ്വീകരിക്കുന്ന സമീപനവും പലപ്പോഴായി നടപ്പിലാക്കുന്ന വികലമായ കായിക നയങ്ങളും കായിക വളർച്ചയെ മുരടിപ്പിക്കുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്. അന്തർദേശീയരംഗത്ത് നേട്ടങ്ങൾ കരസ്ഥമാക്കിയ രാജ്യാന്തര വനിതാ ഗുസ്തിതാരങ്ങൾക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായിട്ടുപോലും അനുയോജ്യമായ രീതിയിൽ കൈകാര്യം ചെയ്യുവാൻ കായിക മന്ത്രാലയത്തിന് കഴിഞ്ഞില്ല.

പിന്തുണ ലഭിക്കാത്തതു കാരണം ദേശീയ ഗുസ്തി ഫെഡറേഷനെതിരെ തെരുവിൽ സമരത്തിനിറങ്ങേണ്ട ഗതികേടിലേക്ക് വനിതാ ഗുസ്തി താരങ്ങൾ എത്തി.
ഒളിമ്പിക്‌സ് പ്രകടനം ലക്ഷ്യമിട്ടു മാത്രം ആരംഭിച്ച ടാർഗറ്റ് ഒളിമ്പിക്‌സ് പോഡിയം സ്‌കീം, മിഷൻ ഒളിമ്പിക് സെൽ, ഇന്റർനാഷണൽ എക്‌സ്‌പോഷർ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. യാതൊരു ദീർഘവീക്ഷണവും ഇല്ലാത്ത പദ്ധതികളിലൂടെ ഗുരുതരവും അശാസ്ത്രീയവുമായ ധനകാര്യക്രയവിക്രയ നിർവഹണമാണ് നടത്തിയത്. 117 താരങ്ങളെ അനുഗമിച്ച കായിക പരിശീലകർക്കും മറ്റു ഒഫീഷ്യൽസിനും അനുയോജ്യമായ പിന്തുണയോ സംഭാവനയോ നൽകുവാൻ കഴിഞ്ഞിട്ടില്ല. വനിതാ ഗുസ്തി ഫൈനലിൽ എത്തിയ വിനേഷ് ഫോഗട്ടിന് സംഭവിച്ച ദുരനുഭവത്തിന് യഥാർഥ കാരണക്കാർ ദേശീയ ഗുസ്തി ഫെഡറേഷനും മുഖ്യപരിശീലകനും ന്യൂട്രീഷ്യനിസ്റ്റ് ഉൾപ്പെടെയുള്ള സപ്പോർട്ടിങ്‌ സ്റ്റാഫും ആണെന്നത് ലോകത്തിനാകെ വ്യക്തമായിട്ടുണ്ട്. കായിക പ്രകടനത്തിലെ സ്ഥിരതയില്ലായ്മയും മത്സരങ്ങളെ അഭിമുഖീകരിക്കുവാനുള്ള പ്രാപ്തിക്കുറവും ഫലപ്രദമായ മാനസിക പിന്തുണ ലഭ്യമാകാത്തതും ആറുതാരങ്ങൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ കാരണമായി.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം കായിക സംഘടനകളും സംഘപരിവാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. കായിക മേഖലയുമായി പുലബന്ധമില്ലാത്ത വ്യക്തികളാണ് ഇതിന്റെയെല്ലാം നേതൃപദവി വഹിക്കുന്നത്. ഇത്തരക്കാരുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായ നിലയിൽ മാത്രമാണ് ഈ ഫെഡറേഷനുകളുടെ പ്രവർത്തനം. അമിത രാഷ്ട്രീയവൽക്കരണവും സ്വജനപക്ഷപാതവും അഴിമതിയും ഇത്തരം സംഘടനകളിൽ നാൾക്കുനാൾ കൂടി വരുന്നുണ്ട്. കായിക ഭരണാധികാരികളുടെ കാര്യക്ഷമതയില്ലായ്മ പ്രതിഭയുള്ള കായികതാരങ്ങളുടെ കടന്നുവരവിന് തടസ്സമാകുന്നു. ഒളിമ്പിക്‌സിൽ മെഡലുകൾക്കുവേണ്ടി വാശിയോടെ പോരാടുന്ന അമേരിക്കയെയും ചൈനയെയും താരതമ്യപ്പെടുത്തുമ്പോൾ നിലവാരമുള്ള പരിശീലന സംവിധാനങ്ങൾ, മത്സരാനുഭവം എന്നിവ ഇന്ത്യൻ താരങ്ങൾക്ക് വളരെ പരിമിതമായി മാത്രമാണ് ലഭിക്കുന്നത്. കായിക വികസനത്തിൽ ദീർഘകാല നിക്ഷേപത്തിന്റെ അഭാവം ഇന്ത്യയിൽ ശക്തമായ കായിക സംസ്‌കാരത്തിന്റെ വികാസത്തെ മുരടിപ്പിക്കുന്നു.

പരിവർത്തനത്തിന് വിധേയമാക്കേണ്ട 
ഇന്ത്യൻ സ്‌പോർട്‌സ്
പാരിസിലെ പ്രകടനത്തെ വിമർശനാത്മകമായി വിലയിരുത്തി പരിഹാര ബോധന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിയാൽ മാത്രമേ ഇന്ത്യൻ കായികരംഗത്തിന് വളർച്ചയുണ്ടാകൂ. ഓരോ കായിക ഇനങ്ങൾക്കും ചെലവഴിച്ച തുകയും പ്രയത്‌നവും പെർഫോമൻസ് ഓഡിറ്റിനുകൂടി വിധേയമാക്കേണ്ടതുണ്ട്. വിലയിരുത്തലിലൂടെ കണ്ടെത്തുന്ന വിഷയങ്ങളെ സമഗ്രമായി വിലയിരുത്തിയുള്ള മെച്ചപ്പെടുത്തലാണ് ഉണ്ടാകേണ്ടത്. 2036 ഒളിമ്പിക്‌സ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ അവകാശവാദം ഉന്നയിക്കുമ്പോൾ നിലവിലുള്ള പ്രകടനം ഒട്ടും ആശാവഹമല്ല. നിലവിൽ മികച്ച പ്രതീക്ഷ പുലർത്തുന്ന ഷൂട്ടിങ്‌, ബോക്‌സിങ് തുടങ്ങിയ ഇനങ്ങൾ സമീപകാല ഒളിമ്പിക്‌സുകളിൽ ഉണ്ടാകുമോ എന്നുള്ളതും സംശയമായി നിലനിൽക്കുന്നു. ഈ കായികയിനങ്ങളുമായി ബന്ധപ്പെട്ട ഫെഡറേഷനുകൾക്കുള്ളിൽ നിലനിൽക്കുന്ന പടലപ്പിണക്കങ്ങളാണ് കാരണം.

ഇന്ത്യയിൽ ക്രിക്കറ്റിനുള്ള ജനപ്രിയ സാഹചര്യം മറ്റു കായികയിനങ്ങൾക്കുകൂടി ലഭ്യമാകുന്ന നിലയിലേക്ക് ആസൂത്രണം ചെയ്യേണ്ടതുണ്ട്. കൂടാതെ അന്തർദേശീയതലത്തിൽ മെഡൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കായിക ഇനങ്ങളെ കണ്ടെത്തുകയും പ്രതിഭകളെ  വാർത്തെടുക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അടിസ്ഥാന കായിക വിദ്യാഭ്യാസം രാജ്യവ്യാപകമായി നടപ്പാക്കുകയും കായിക അടിത്തറ വിപുലപ്പെടുത്തുകയും ചെയ്താൽ മാത്രമേ പുതിയ കായിക പ്രതിഭകളെ കണ്ടെത്താൻ കഴിയൂ. ഇതിനായി കേരളം ഉൾപ്പെടെയുള്ള പുരോഗമന നിലപാട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള കായിക വികസന നയം രാജ്യവ്യാപകമായി നടപ്പിലാക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top