01 October Tuesday

പരിഗണനകളുടെ വീണ്ടെടുപ്പാണ്‌ ഓരോ വയോജനദിനവും

ഡോ. ആർ ബിന്ദു, ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിUpdated: Tuesday Oct 1, 2024

ആഗോളമായാലും കേരളീയ സാഹചര്യത്തിലായാലും ഏറ്റവും നീറുന്ന സമകാലിക സാമൂഹ്യപ്രശ്നങ്ങളിലൊന്നായിരിക്കുന്നു വയോജനത നേരിടുന്ന പ്രതിസന്ധികൾ. നവലിബറൽ മുതലാളിത്തത്തിന്റെയും അതിന്റെ കമ്പോളാധിഷ്ഠിതവും ഉപഭോക്തൃകേന്ദ്രിതവുമായ നീതി സങ്കല്പത്തിന്റെയും യുഗത്തിൽ, 'ഉപയോഗിക്കുക വലിച്ചെറിയുക' സംസ്കാരമായിത്തീർന്നിരിക്കുന്നു നമ്മുടെ സമൂഹത്തെ നയിക്കുന്നത്.

കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള പരിവർത്തനമടക്കം കുടുംബ സംവിധാനത്തിൽ സംഭവിച്ച പരിവർത്തനങ്ങൾ മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങളെ ദാരുണമായി അവഗണിക്കുന്നതിന് കാരണമായിട്ടുണ്ട്. വയോജന പരിചരണവുമായി ബന്ധപ്പെട്ട അപര്യാപ്തതകൾക്ക് ഇതു വഴി വച്ചിരിക്കുന്നു. പ്രായമായവരെക്കൊണ്ടുള്ള ഉപയോഗം അവസാനിച്ചുവെന്ന് സ്വന്തം ബന്ധുക്കൾ തന്നെ കരുതുന്നതോടെ ഉണ്ടാകുന്ന ശോചനീയാവസ്ഥ മിക്കവരുടെയും ജീവിതസായന്തന കാലത്തെ ദുരിതമയമാക്കുന്നത് കാണാം. പല വീടുകളിലും ഉപേക്ഷിക്കപ്പെട്ട മരസാമാനങ്ങൾക്കും മറ്റും തുല്യമായ അവഗണനയുടെ മൂലകളിലേക്ക് പ്രായമായവർ തരംതാഴ്ത്തപ്പെടുന്നു. മിക്കവാറും അവരെ ഓർക്കുക പോലും ചെയ്യാത്ത സന്ദർഭങ്ങൾ ആവർത്തിച്ചുണ്ടാകുന്നു; ഒരു ഘട്ടം കഴിയുമ്പോൾ അവർ വീടുകൾക്ക് പുറത്തേക്ക് ഉപേക്ഷിക്കപ്പെടുക വരെ ചെയ്യുന്നത് നാം കാണുന്നു.

നമുക്ക് ജീവിതമെന്തെന്നു പറഞ്ഞു തന്നവരാണവരെന്ന്, കഥകളും ജീവിതമൂല്യങ്ങളും പകർന്നു തന്നവരാണവരെന്ന് നാം മറന്നേ പോകുന്നു; നമ്മുടെ കുട്ടികൾക്കും ഇതേ ആശ്രയമാകാൻ പോന്ന, കാലം കടഞ്ഞെടുത്ത നെടുംതൂണുകളാണ് അവരെന്ന് കാണാൻ മറന്നുപോകുന്ന അന്ധത നമ്മെ പിടികൂടുന്നു. നമ്മുടെ വേദനകളും വ്യസനങ്ങളും കേട്ടാശ്വസിപ്പിക്കുന്ന കേൾവിക്കാരായിരുന്നു അവർ, ജീവിതത്തിന്റെ വെയിലേറ്റു തളരുമ്പോൾ നമ്മെ ഇറുകെപ്പുണർന്ന് കരയേറ്റുന്ന കൈകളും തണലുമായിരുന്നു അവർ, നമ്മുടെ കുട്ടികളെ നല്ല മനസ്സും ആരോഗ്യകരമായ ശീലങ്ങളും ഉള്ളവരാക്കി ഉറപ്പിക്കാൻ ജീവിതം സമർപ്പിച്ചവരാണവർ - നാം വിസ്മരിക്കുന്നത് ഇങ്ങനെ ഒട്ടേറെ കാര്യങ്ങളാണെന്ന് ഒന്നോർത്താൽ കാണാനാവും.



നാം മറക്കുന്ന ഇത്തരം നിരവധി പരിഗണനകളുടെ വീണ്ടെടുപ്പായാണ് ലോകമെങ്ങും വയോജനദിനം കൊണ്ടാടുന്നത്. മുതിർന്ന പൗരന്മാർക്ക് നൽകേണ്ട പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും അതിനാവശ്യമായ നയങ്ങളും സംവിധാനങ്ങളും കാലോചിതമായി രൂപപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളുടെ അവലോകനം കൂടിയാണ് ഈ ദിനാചരണം ആവശ്യപ്പെടുന്നത്.

2011ലെ കാനേഷുമാരി പ്രകാരം, അറുപതു വയസ്സിനു മുകളിലുള്ള 10.40 കോടി വയോജനങ്ങൾ രാജ്യത്തുണ്ട്. അതായത് ജനസംഖ്യയുടെ 8.6 ശതമാനം പേർ. ജനസംഖ്യാ വളർച്ചാനിരക്ക് സൂചികയായെടുത്താൽ ഇത് 11.10 ശതമാനമെന്ന കണക്കിലേക്ക് കുതിക്കുന്നതായി കാണാം. 2046 ആകുന്നതോടെ രാജ്യത്തെ പ്രായമായവരുടെ എണ്ണം പതിനഞ്ചിൽ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തെ മറികടക്കാൻ സാധ്യതയുണ്ടെന്ന് യു എൻ റിപ്പോർട്ടിൽ (യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്, ഇന്ത്യ 2023 ഇന്ത്യ ഏജിംഗ് റിപ്പോർട്ട്) പറയുന്നു.

രാജ്യത്തെ മറ്റു  സംസ്ഥാനങ്ങളെക്കാൾ വളർച്ചാനിരക്ക് കൂടുതലുള്ള കേരളത്തിന്റെ കാര്യമെടുത്താൽ ജനസംഖ്യാ പ്രവചനം സൂചിപ്പിക്കുന്നത് 2026 ആവുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്നവരായിരിക്കുമെന്നാണ്. (2011ൽ ഇന്ത്യൻ ശരാശരി 8.6 ശതമാനമായിരുന്നപ്പോൾ കേരളത്തിൽ പ്രായമായവരുടെ എണ്ണം 13 ശതമാനമായിരുന്നു). 1991ലെ കണക്കെടുത്താൽ 60നും 69നും ഇടയിൽ പ്രായമുള്ളവരിൽ 53.8 ശതമാനവും 70 വയസിന് മുകളിലുള്ളവരിൽ 69.20 ശതമാനവും വിധവകളായിരുന്നു. പ്രായമായവരിൽ സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതലാണ്. വിധുരരെക്കാൾ കൂടുതലാണ് വിധവകൾ.

പ്രായമായവരുടെ ജനസംഖ്യയിൽ കാണുന്ന ഈ വളർച്ചയ്ക്ക് ഒരേ സമയം അനുഗ്രഹവും ദോഷവുമെന്ന പ്രത്യേകതയുണ്ട്. ഒരു നിലയ്ക്കത് പുതിയതും മുറിച്ചു കടക്കുന്നതിൽ പ്രയാസം വരാവുന്നതുമായ വെല്ലുവിളികൾ സൃഷ്ടിക്കുമ്പോൾ നമ്മുടെ പൊതുവായ ചില വലിയ നേട്ടങ്ങളെക്കൂടി അത്  വ്യക്തമാക്കിത്തരുന്നു. പ്രായമായവരുടെ എണ്ണം കൂടാനുള്ള ഒരു കാരണം കേരളത്തിലെ ആരോഗ്യസംരക്ഷണ സംവിധാനമാണെന്നതു തന്നെ നമുക്ക് അഭിമാനിക്കാവുന്ന നേട്ടം. ആരോഗ്യ പരിരക്ഷ വിപുലമായത്  ആയുർദൈർഘ്യം വർദ്ധിപ്പിച്ചതിലേക്ക് നയിച്ചു. അത് സമൂഹത്തിൽ പ്രായമായവരുടെയും അതിവൃദ്ധരുടെയും ഏറെക്കുറെ ആരോഗ്യകരമായ സാന്നിധ്യം നമുക്ക് പ്രാപ്തമാക്കിത്തന്നു.

ആരോഗ്യ പരിരക്ഷയ്ക്ക് പുറമെ വിദ്യാഭ്യാസം കൂടി (പ്രത്യേകിച്ച് സ്ത്രീകളുടെ) കേരളത്തിന്റെ ഈ സാമൂഹിക വളർച്ചക്ക് നിദാനമായിട്ടുണ്ട്. വിദ്യാസമ്പന്നരായ സാധാരണക്കാർ കൂടുതലായി ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ നേട്ടങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും അവ പ്രയോജനപ്പെടുത്തുകയും ചെയ്തു. ഇവ രണ്ടും ചേർന്നുണ്ടാക്കിയതാണ് കേരളത്തിൻ്റെ ആരോഗ്യസംബന്ധിയായ സാമൂഹ്യഘടനയെന്ന് ചുരുക്കം. പൊതുനിരത്തിലടക്കം കാണുന്ന പ്രായമായവരുടെ സാന്നിധ്യം ദുർബലമായ ഒരു സമൂഹത്തിന്റെ അടയാളമല്ല, മറിച്ച് ആ സാന്നിധ്യം സാധ്യമാക്കുന്ന സാമൂഹിക ശക്തിയുടെ അടയാളമാണെന്ന് ഇങ്ങനെ നോക്കുമ്പോൾ കാണാവുന്നതാണ്.  

എന്നാൽ, പ്രായമായവരെയും രോഗികളെയും കൈകാര്യം ചെയ്യുന്നതിലുള്ള നമ്മുടെ സംസ്കാരസമ്പന്നതയിൽ അതിയായി അഭിമാനം കൊള്ളും മുമ്പ്, വാർദ്ധക്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിലെ ചില മുൻവിധികളെ പരിശോധിക്കുകയും മറികടക്കുകയും ചെയ്യേണ്ടതുണ്ട്. സാധാരണയായി വാർദ്ധക്യത്തെ ബലഹീനത, തുടർച്ചയായ അസുഖങ്ങൾ, വർദ്ധിച്ച ചികിത്സാച്ചെലവ്, മറവി മുതലായവയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്നതാണ് നമ്മുടെ ശീലം. വാർദ്ധക്യത്തെ ജീവിതത്തിന്റെ സായന്തനമായി കണക്കാക്കുന്ന ഈ സമീപനത്തിൽ, വെളിച്ചം ക്രമേണ മങ്ങുകയും ഒടുവിൽ ഇല്ലാതാകുകയും ചെയ്യുന്നുവെന്നതാണ് പുലർത്തുന്ന കാഴ്ചപ്പാട്.

വില്യം ബട്ട്ലർ യീറ്റ്സ് ‘സെയ്ലിംഗ് ടു ബൈസാന്റിയം‘ എന്ന കവിതയിൽ ഇങ്ങനെ എഴുതുന്നു:   
‘നിസ്സാര വസ്തു മാത്രമാണ് ഒരു വൃദ്ധൻ / ഒരൂന്നുവടിയിലെ അഴുകിയ ഒരു കോട്ട്‘. വാർദ്ധക്യത്തെക്കുറിച്ചുള്ള ചിന്തയിലെ ഈ പ്രകടമായ അവഗണനയും ഉദാസീനതയും ഇന്നും യാഥാർത്ഥ്യമാണ്. അതിന്റെ ഫലമായി യൗവനത്തെ മാത്രം മഹത്വവത്കരിക്കുമ്പോൾ വാർദ്ധക്യം അറിവിന്റെയും അനുഭവത്തിന്റെയും അപാരമായ ഒരു കലവറയെ സൂചിപ്പിക്കുന്നുവെന്ന് പലപ്പോഴും മറക്കുന്നു. കാണാൻ നമുക്ക് കഴിവുണ്ടെങ്കിൽ, പ്രയോജനപ്പെടുത്താൻ കാത്തിരിക്കുന്ന വൈദഗ്ധ്യത്തിന്റെ വിശാലമായ ശേഖരമാണ് നമുക്കിതു വഴി നഷ്ടമാകുന്നത്. പ്രായമാകുന്നവരുടെ ജനസംഖ്യയെന്നത് കേവലം ഒരു ജനസംഖ്യാ സ്ഥിതിവിവരക്കണക്ക് മാത്രമല്ല. നമ്മുടെ ആദരവും പിന്തുണയും അർഹിക്കുന്ന അനുഭവം, ജ്ഞാനം, സംഭാവനകൾ എന്നിവയുടെ സമ്പത്ത് ഈ സമൂഹം ഉൾവഹിക്കുന്നുണ്ട്.

വാർദ്ധക്യത്തെ ദുർബ്ബലാവസ്ഥയായി ചിത്രീകരിക്കുന്ന മുൻധാരണകൾക്കു പുറമേ, ആരോഗ്യ പ്രശ്നങ്ങൾ, ഉപയോഗബോധം കുറയൽ, വർദ്ധിച്ചുവരുന്ന ഏകാന്തത എന്നിവയും വാർദ്ധക്യാവസ്ഥയെ ബാധിക്കുന്നു. വാർദ്ധക്യത്തിന്റെ ആക്രമണത്തെ അഭിമുഖീകരിക്കുന്നതിനൊപ്പം പ്രായമായവർ നിരന്തരം ആരോഗ്യത്തിന്റെ തകർച്ചയുടെ നിഴലിലുമാണ്. ജീവിതശൈലീ രോഗങ്ങളടക്കമുള്ള വ്യാധികൾ അവരെ ബാധിക്കുന്നു, അമിതമായ അസ്വസ്ഥതയിലെത്തിക്കുകയും ചെയ്യുന്നു. പരിചരണവും മരുന്നുകളും പ്രായമായവർക്ക് സ്വയം പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളാണ്. ഇതിലെല്ലാം ഇവർക്ക് സർക്കാരുകളുടെ പിന്തുണ ആവശ്യമാണ്. പ്രായമായവർക്ക് താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നത് അടിയന്തിര മുൻഗണനയായി മാറുന്നത് അതുകൊണ്ടു കൂടിയാണ്.  

പ്രായമായവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന കടമ സാമൂഹ്യനീതി വകുപ്പ് നിർവ്വഹിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം  
(എംഡബ്ല്യുപിഎസ്‌സി ആക്ട്) കാര്യക്ഷമമായി നടപ്പാക്കുന്നത് മുതിർന്ന പൗരന്മാരുടെ സങ്കടങ്ങൾ ലഘൂകരിക്കാൻ വലിയ തോതിൽ സഹായിക്കുന്നുണ്ട്. നിയമത്തിലെ വ്യവസ്ഥകൾ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനും, നിയമത്തിലെ വ്യവസ്ഥകൾ പ്രത്യേകിച്ചും പൊതുശ്രദ്ധയിൽ കൊണ്ടുവരാനും ഇനിയും പ്രചാരണം വ്യാപകമാക്കേണ്ടതുണ്ട്.

കേരളത്തിലെ എല്ലാ റവന്യൂ ജില്ലകളിലും റവന്യൂ ഡിവിഷണൽ ഓഫീസർമാരുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരുടെ പരാതികൾ പരിഹരിക്കുന്നതിന് മെയിന്റനൻസ് ട്രൈബ്യൂണലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ട്രൈബ്യൂണലുകൾ മുതിർന്ന പൗരന്മാരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നുവെന്നത് ഉറപ്പാക്കുന്നു. അവരുടെ ഭാഗം  കേൾക്കുന്നതിന് നിയമ പിന്തുണയുള്ള വേദി ഇതൊരുക്കി നൽകുന്നു. പ്രായമായവരുടെ ആവലാതികൾ കേട്ട് പരിഹാരനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പതിവായി അദാലത്തുകളും ഇതോടൊപ്പം നടത്തിവരുന്നു, വയോ ഈ പരിപാലനനിയമം നടപ്പാക്കുന്നതിൽ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയിൽ 2021 ൽ വയോശ്രേഷ്ഠ സമ്മാൻ കേരളത്തിന് ലഭിക്കാൻ കാരണമായത് ബഹുതലസ്പർശിയായ ഇത്തരം പ്രവർത്തനങ്ങളാണ്.

വയോജനങ്ങൾക്ക് ഏറ്റവും മികച്ച പരിചരണം വർദ്ധിതമായി ഇനിയും ഉറപ്പാക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാടിലാണ് ഈ പ്രവർത്തനങ്ങളെല്ലാം. അവർക്കുള്ള പരിചരണത്തിന്റെയും ചികിത്സയുടെയും ഗുണനിലവാരം തുടർച്ചയായി ഉറപ്പാക്കേണ്ടതുണ്ട്. പ്രായമായവർക്ക് ശാസ്ത്രീയ പരിചരണവും ചികിത്സയും നൽകുന്നതിന് സജ്ജരാക്കുന്ന വിധത്തിൽ സേവനദാതാക്കളെയും ഹോം നഴ്സുമാരെയും ശാസ്ത്രീയമായി ലോകനിലവാരത്തിലുള്ള പരിശീലനങ്ങളിലേക്ക് ഇനിയും ഉണർത്തേണ്ടതുണ്ട്.

കേരളത്തിൽ ജെറിയാട്രിക് കെയർ, ഹോം നഴ്സിംഗ് എന്നിവയുടെ കാര്യത്തിൽ ശാസ്ത്രീയ പരിശീലനത്തിനും സർട്ടിഫിക്കേഷനും പ്രോട്ടോക്കോൾ തയ്യാറാക്കുന്ന നടപടികൾക്ക് തുടക്കമായിട്ടുണ്ട്.  ഡിമെൻഷ്യ, അൽഷിമേഴ്സ് മുതലായ ഓർമ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രായമായവരുടെ പൊതുപ്രശ്നമാണ്. അത്തരം സന്ദർഭങ്ങളെ അഭിസംബോധന ചെയ്യുന്ന ശാസ്ത്രീയ ചികിത്സയും പരിചരണവും ലഭ്യമാക്കാനാണ് ഈ കാൽവെയ്പ്പ്.

സംസ്ഥാനത്ത് ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗികളും അവരുടെ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ 'ഓർമ്മത്തോണി' എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. സ്മൃതിനാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തൽഫലമായുണരുന്ന ആശങ്കകളും പരിഹരിക്കാൻ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫുകളെയും ഉൾപ്പെടുത്തി മെമ്മറി ക്ലിനിക്കുകൾ സ്ഥാപിക്കൽ ഈ പദ്ധതിയുടെ മുഖ്യലക്ഷ്യമാണ്.

വയോജീവിതവുമായി ബന്ധപ്പെട്ട ഉത്കണ്ഠകൾ പരിഗണിച്ച് വയോജന നയം രൂപപ്പെടുത്തി ആ ദിശയിലുള്ള മറ്റു നിരവധി പരിപാടികളും സാമൂഹ്യനീതി വകുപ്പിന്റെ മുൻകയ്യിൽ നടന്നു വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ വയോജനങ്ങൾക്കായി അധിക സൗകര്യങ്ങളൊരുക്കുന്ന ഡേ കെയർ സെന്ററുകൾ പ്രോത്സാഹിപ്പിക്കാൻ തുടക്കമിട്ടിട്ടുള്ള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതിയാണ് സായംപ്രഭ പദ്ധതി. അറുപതു വയസ്സിനു മുകളിലുള്ളവരുടെ പകൽസമയ ഒത്തുചേരലുകൾ സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിനോദ പ്രവർത്തനങ്ങൾ, ഐഇസി സെഷനുകൾ എന്നിവയ്ക്കും ഈ കേന്ദ്രങ്ങൾ വേദിയൊരുക്കുന്നു. മുതിർന്ന പൗരർക്ക് പരസ്പരം ഇടപഴകാനും തമ്മിലറിയാനും അവസരം നൽകി അവരുടെ ഏകാന്തതയും സമ്മർദ്ദവും കുറയ്ക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ 71 സായംപ്രഭ ഡേ കെയർ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്, ഈ വർഷത്തോടെ ഇത് 116 ആക്കി ഉയർത്തും.

മുതിർന്ന പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ സഹായം നൽകുന്ന പദ്ധതിയാണ് വയോരക്ഷ. അടിയന്തര പ്രഥമ ശുശ്രൂഷ, ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമുള്ള അടിയന്തര സഹായം, ആംബുലൻസ് സേവനം, പുനരധിവാസം, പരിചരണ ദാതാക്കളുടെ സഹായം എന്നിവ ഇതുവഴി എത്തിക്കുന്നു, വയോജനങ്ങൾക്ക് ഉപയോഗപ്രദമായ സഹായ ഉപകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കാൻ പണം ചെലവഴിക്കാൻ ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടതോ ബന്ധുക്കളില്ലാത്തതോ ആയ ദരിദ്രരായ പ്രായമായവർക്ക് ഇതിൽ മുൻഗണന നൽകുന്നു.

സർക്കാർ വൃദ്ധസദനങ്ങളിലെ താമസക്കാർക്ക് സൗജന്യ ആയുർവേദ ചികിത്സയും പാലിയേറ്റീവ് പരിചരണവും നൽകുന്ന വയോഅമൃതം സംരംഭം അവരുടെ ശാരീരിക ആരോഗ്യവും വൈകാരിക ക്ഷേമവും അഭിസംബോധന ചെയ്യുന്നു.

സെക്കൻഡ് ഇന്നിംഗ്സ് ഹോമുകൾ, പ്രായമായ പ്രമേഹ രോഗികൾക്ക് ഗ്ലൂക്കോമീറ്ററും ഇൻസുലിനും നൽകുന്ന വയോമധുരം പദ്ധതി, മുതിർന്ന പൗരന്മാർക്ക് കൃത്രിമ പല്ലുകൾ നൽകുന്ന മന്ദഹാസം പദ്ധതി തുടങ്ങിയ വിവിധ സംരംഭങ്ങൾ വിജയകരമായി നാം തുടരുന്നുണ്ട്. വയോജനങ്ങളോടും അവരുടെ ക്ഷേമത്തിലുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഇവയെ മുന്നോട്ടു നയിക്കുന്നത്.

പഴയ തലമുറയും യുവാക്കളും തമ്മിൽ നിലനിൽക്കുന്ന വിടവ് നികത്തി തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്കും നാം തുടക്കം കുറിച്ചിരിക്കുകയാണ്. നാഷണൽ സർവീസ് സ്കീം പോലുള്ള ഏജൻസികളെ ഇതിനായി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് നാം ഇതിനകം തെളിയിച്ചു.

വിവിധ ആപ്പുകളും സാങ്കേതിക ഉപകരണങ്ങളും നമ്മുടെ ജീവിതത്തെ വലിയ തോതിൽ സ്വാധീനിക്കുന്ന കാലമാണിത്. ഓരോ ജീവിതത്തിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് മാറിമാറി വരുന്ന സാങ്കേതികവിദ്യ. സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന സമൂഹത്തിൽ, പഴയതും പുതിയതുമായ തലമുറകൾക്കിടയിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിഭജനം കൂടി നാം പരിഹരിക്കേണ്ടതുണ്ട്. സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിനായി കേരളം മുന്നേറുകയാണ്. ഡിജിറ്റൽ ഉപകരണങ്ങളും അനുബന്ധസൗകര്യങ്ങളും ഉപയോഗിക്കുന്നതിൽ പഴയ തലമുറയുടെ കാര്യക്ഷമത വർധിപ്പിക്കാൻ യുവജനങ്ങളും സന്നദ്ധ സംഘടനകളും സംസ്ഥാന സർക്കാരുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും കൈകോർക്കുകയാണിന്ന്.  പ്രായമായവർക്ക് ഗുണകരമാവുന്ന സോഷ്യൽ നെറ്റ് വർക്കിംഗ് ഇതുവഴി വളർത്തിയെടുക്കാനാവും.

ഇനിയും വിപുലമാകേണ്ടതുണ്ട് നമ്മുടെ വയോജനക്ഷേമ പ്രവർത്തനങ്ങളെന്ന് ഈ സർക്കാർ കരുതുന്നു. എൻജിഒകളും ഉദാരമതികളായ മനുഷ്യസ്നേഹികളും ഉൾപ്പെട്ട വലിയ ശൃംഖല പണിതുയർത്തി നമുക്ക് നമ്മുടെ മുതിർന്ന പൗരന്മാർക്ക് മികച്ച പിന്തുണാ സൗകര്യങ്ങളും സഹായ സംവിധാനങ്ങളും ഒരുക്കി നൽകാം. അതിനായുള്ള ഏതുദ്യമത്തിലും ഈ സർക്കാരും സാമൂഹ്യനീതി വകുപ്പും മുന്നിൽത്തന്നെയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top