05 October Saturday
അഭിമുഖം >> അരുന്ധതി റോയ് / കെ എസ് രഞ്ജിത്ത്

നീതിയുടെ ഉറവിടങ്ങൾ - അരുന്ധതി റോയിയുമായി കെ എസ് രഞ്ജിത്തിന്റെ അഭിമുഖം

കെ എസ് രഞ്ജിത്ത്Updated: Thursday Oct 3, 2024

അരുന്ധതി റോയ്‌ ഫോട്ടോ: മായങ്ക്‌ ഓസ്‌റ്റിൻ സൂഫി

 

മീനച്ചിലാറിന്റെ തീരത്താണ് ഞാൻ വളർന്നത്. വളരെ നന്നായി മലയാളം പറയുകയും വായിക്കുകയും എഴുതുകയും ചെയ്യാൻ കഴിയുന്ന ഒരാളായിരുന്നു ഞാൻ. ഇംഗ്ലീഷ് ഉപയോഗിച്ചില്ലെങ്കിൽ ശിക്ഷയായിരുന്നു അന്ന്. ഉപയോഗിക്കാതെയിരുന്ന് എന്റെ മലയാളം തുരുമ്പുപിടിച്ചുപോയി.


കെ എസ്‌ രഞ്ജിത്ത്‌

കെ എസ്‌ രഞ്ജിത്ത്‌

മാന്ത്രികമായ വാക്കുകൾകൊണ്ട് കേരളീയ കീഴാള ജീവിതത്തെ കോറിയിട്ട ‘ഗോഡ് ഓഫ് സ്മാൾ തിങ്‌സി’ലൂടെയാണ് നാം അരുന്ധതി റോയിയെ ആദ്യം അടുത്തറിയുന്നത്. എന്നാൽ ലോകത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്ന് ലഭിച്ച അരുന്ധതിയെയല്ല പിന്നീട് നാം കണ്ടത്.

നീതി നിഷേധിക്കപ്പെട്ട പ്രാന്തവൽകൃതരായ ജനതയ്ക്കുവേണ്ടി, നിയോലിബറൽ നയങ്ങൾ അരികുകളിലേക്ക് ആട്ടിയിറക്കിയ മനുഷ്യർക്കുവേണ്ടി അചഞ്ചലയായി നിലകൊണ്ട എഴുത്തുകാരിയായാണ് അരുന്ധതി നമ്മെ വീണ്ടും അമ്പരപ്പിച്ചത്.

ബുക്കർ പ്രൈസും ലോകമാകെയുള്ള അംഗീകാരവും വളരെ ചെറുപ്രായത്തിൽ തന്നെ തേടിയെത്തിയപ്പോഴും ദന്തഗോപുരങ്ങളിൽ വസിക്കാനല്ല അവർ ഇഷ്ടപ്പെട്ടത്. നിലയ്ക്കാത്ത പോരാട്ടത്തിന്റെ മുൾക്കിരീടം തലയിൽ അണിയാനാണ്.

ഫോട്ടോ: മായങ്ക്‌ ഓസ്‌റ്റിൻ സൂഫി

ഫോട്ടോ: മായങ്ക്‌ ഓസ്‌റ്റിൻ സൂഫി

സാമ്രാജ്യത്വ അധിനിവേശങ്ങൾക്കും മൂലധനത്തിന്റെ ഇരതേടലുകൾക്കും സവർണ ഫാസിസ്റ്റ്‌ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾക്കുമെതിരെ സധൈര്യം നിലയുറപ്പിച്ച മറ്റൊരു എഴുത്തുകാരി ഒരു പക്ഷേ സമകാലിക ഇന്ത്യയിൽ ഉണ്ടാകില്ല.

അധികാര കേന്ദ്രങ്ങൾക്കെതിരെ അവർ തൊടുത്തുവിട്ട ഓരോ വാക്കിനും ചാട്ടുളിയുടെ മൂർച്ചയുള്ള ഭാഷയുടെ പിന്തുണയുണ്ടായിരുന്നു, അവ പർവതങ്ങളെ പിളർക്കാൻ തക്ക ശേഷിയുള്ളതായിരുന്നു. ആ തൂലികയെ നിശ്ശബ്ദമാക്കാൻ, അരുന്ധതിയെന്ന പോരാളിയെ തുറുങ്കിലടയ്ക്കാൻ വെറുപ്പിന്റെ  വ്യാപാരികൾ എല്ലാ കരുക്കളും നീക്കുന്നത് അതിനാലാണ്.

ഈ ഘട്ടത്തിലും നേരിയ പതർച്ചപോലും തനിക്കില്ലെന്ന് ദേശാഭിമാനിയ്ക്ക് നൽകിയ ഈ സംഭാഷണത്തിലൂടെ അവർ വ്യക്തമാക്കുന്നു. അതോടൊപ്പം താൻ നടന്നുവന്ന വഴികളിലേക്കും തന്റെ സാഹിത്യ ലോകത്തിലേക്കും ഭാഷയുടെ മായാപ്രപഞ്ചത്തിലേക്കും അവർ മിഴി തുറക്കുന്നു. അരുന്ധതിയുമായുള്ള സമഗ്രവും അപൂർവവുമായ ഒരു സംഭാഷണം.

തയ്യാറാക്കിയത് ചിന്ത പബ്ലിഷേഴ്സ് എഡിറ്റർ കെ എസ് രഞ്ജിത്ത്

കെ എസ് രഞ്ജിത്ത്: വളരെ പൊതുവായ ഒരു ചോദ്യത്തിൽ തുടങ്ങാം… അരുന്ധതിയുടെ ആദ്യ നോവൽ വളരെ കേരളീയമായ, വളരെ സ്വകാര്യമായ, അനുഭവങ്ങളിൽനിന്ന്‌ ഊറിവന്ന ഒന്നാണ്… കേരളത്തിന് പുറത്ത് ജനിക്കുകയും പഠിക്കുകയും ജോലി ചെയ്യുകയുമൊക്കെ ചെയ്ത ഒരാളിൽ കേരളീയമായ ഒരു സ്വത്വബോധം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ടോ.

അരുന്ധതി റോയ്: തീർത്തും  സ്വകാര്യം എന്നപോലെ തന്നെ  സാമൂഹികവും രാഷ്ട്രീയവുമായ  ഒന്നാണ് The God of Small Things. ഞാൻ ഷില്ലോങ്ങിലാണ് ജനിച്ചത്. എന്റെ അച്ഛൻ ബംഗാളിയായിരുന്നു. എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ്

അവർ വേർപിരിയുന്നത്. കുട്ടിക്കാലം മുഴുവൻ കേരളത്തിൽ ചെലവഴിച്ച ഒരാളാണ് ഞാൻ. ബോർഡിങ് സ്‌കൂളിൽ നിന്ന് പഠിച്ച ഒരാളാണ് ഞാൻ. അവധിക്കാലത്താണ് വീട്ടിൽ ഉണ്ടാവുക.

മീനച്ചിലാറിന്റെ തീരത്താണ് ഞാൻ വളർന്നത്. വളരെ നന്നായി മലയാളം പറയുകയും വായിക്കുകയും എഴുതുകയും ചെയ്യാൻ കഴിയുന്ന ഒരാളായിരുന്നു ഞാൻ. ഇംഗ്ലീഷ് ഉപയോഗിച്ചില്ലെങ്കിൽ ശിക്ഷയായിരുന്നു അന്ന്.  ഉപയോഗിക്കാതെയിരുന്ന് എന്റെ മലയാളം തുരുമ്പുപിടിച്ചുപോയി. അകത്തും പുറത്തും മലയാളി സ്വത്വമാണ് എനിക്കുള്ളത്. ഇവിടത്തെ  ഭൂപ്രകൃതിയും ഭക്ഷണവുമൊക്കെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.

അതിനെക്കാളൊക്കെ എന്നെ ഏറ്റവും ആകർഷിക്കുന്നത് ഇവിടത്തെ രാഷ്ട്രീയമാണ്. നോക്കൂ… ഇന്ത്യ മുഴുവൻ കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ഉയർന്നുവന്ന ഹിന്ദുത്വ ഫാസിസത്തിന് ഇവിടെ ഇനിയും വേരുപിടിക്കാനായിട്ടില്ല. ഈ ആത്മാഭിമാനമുള്ള ജനത ഒരിക്കലും ഫാസിസത്തിന്റെ ഇരയായി മാറില്ല എന്നെനിക്കുറപ്പുണ്ട്.

മധ്യ തിരുവിതാംകൂറിലെ വളരെ യാഥാസ്ഥിതികമായ വരേണ്യ ക്രിസ്ത്യൻ പശ്ചാത്തലത്തിൽനിന്നു വന്ന ഒരാളാണ് താങ്കൾ. അതേസമയം പിതൃ ആധിപത്യ വ്യവസ്ഥയ്ക്കെതിരെ താങ്കളുടെ അമ്മ നടത്തിയ പോരാട്ടത്തെക്കുറിച്ചും നമുക്കെല്ലാം നല്ല ധാരണയുണ്ട്. അരുന്ധതിയിലെ ആക്ടിവിസ്റ്റിനെയും ഭരണകൂട വിമർശകയെയും സൃഷ്ടിച്ചത് ഇതാണോ.

= എന്റെ എല്ലാ വിചാരങ്ങളെയും സ്വകാര്യവും അതേസമയം രാഷ്ട്രീയവുമായ, എഴുത്തിനെയുമൊക്കെ സ്വാധീനിക്കുന്ന ഒന്നാണ് ഞാൻ ജനിച്ചുവളർന്ന സിറിയൻ ക്രിസ്ത്യൻ പശ്ചാത്തലം. ഈ പശ്ചാത്തലം എന്നെ ആവർത്തിച്ച് ഓർമിപ്പിക്കുന്ന ഒന്നുണ്ട്, ഞാനും എന്റെ സഹോദരനും ‘ശുദ്ധ’ സിറിയൻ ക്രിസ്ത്യാനികളല്ല എന്നും ഞങ്ങൾ ‘അന്യരാ’ണെന്നും ഇവർ ആവർത്തിച്ച് ഓർമിപ്പിക്കുമായിരുന്നു. അതൊരു വളരെ മോശപ്പെട്ട സ്ഥിതിയായിരുന്നു.

നല്ലതായാലും ചീത്തയായാലും ഇവിടെ എനിക്കൊരുസ്ഥാനവുമില്ല എന്ന് ഇതെന്നെ വളരെ മുന്നേതന്നെ പൂർണമായും ബോധ്യപ്പെടുത്തി. പതിനേഴാം വയസ്സിലേ ഞാൻ വീടുവിട്ടു. ഡൽഹിയിലെ ആർക്കിടെക്ചർ കോളേജിൽ ചേർന്ന് രണ്ടാം വർഷത്തിനുശേഷം വീട്ടിലേക്ക് വരുന്നത് ഞാൻ നിർത്തി. കോളേജിലും അതിനുശേഷവും ഞാൻ എന്റെ വഴികൾ സ്വയം കണ്ടെത്തി. ഏഴ് വർഷങ്ങൾക്കുശേഷമാണ് ഞാൻ തിരികെയെത്തുന്നത്.

അനന്യസാധാരണമായ ഒരു വിഭാഗമാണ് സിറിയൻ ക്രിസ്ത്യാനികൾ. പക്ഷേ ഇവരിൽ പലരും വളരെ ഉൾവലിഞ്ഞവരും സങ്കുചിത ചിന്താഗതിക്കാരും ജാതീയതയും സവർണബോധവും ഉള്ളിൽ പേറുന്നവരുമാണ്. അതുപോലെ തന്നെ വളരെ പാട്രിയാർക്കലുമാണ്. ഇതേക്കുറിച്ച് ആത്മാർഥമായും അവർ വളരെ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

അനന്യസാധാരണമായ ഒരു വിഭാഗമാണ് സിറിയൻ ക്രിസ്ത്യാനികൾ. പക്ഷേ ഇവരിൽ പലരും വളരെ ഉൾവലിഞ്ഞവരും സങ്കുചിത ചിന്താഗതിക്കാരും ജാതീയതയും സവർണബോധവും ഉള്ളിൽ പേറുന്നവരുമാണ്. അതുപോലെ തന്നെ വളരെ പാട്രിയാർക്കലുമാണ്. ഇതേക്കുറിച്ച് ആത്മാർഥമായും അവർ വളരെ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

കുടുംബം എന്ന സ്ഥാപനമാണ് യാഥാസ്ഥിതികമായ പല മൂല്യങ്ങളെയും സാധൂകരിക്കുകയും നിലനിർത്തുകയും ചെയുന്നത് എന്ന് തോന്നുന്നു. എന്നാൽ ഇത്തരമൊരു കണ്ണോടെ ഈ സ്ഥാപനം വിമർശിക്കപ്പെട്ടിട്ടില്ല. ഈ നിരീക്ഷണത്തോട് യോജിക്കുന്നുവോ...

=  രഞ്ജിത്ത് ഈ ചോദ്യം ചോദിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഞാനിതിനെക്കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. കുടുംബം എന്ന സ്ഥാപനത്തെ നിരുപാധികം മഹത്വവൽക്കരിക്കുന്ന ശ്രമങ്ങൾ പല കോണുകളിൽനിന്ന്‌ ഉയർന്നുവരാറുണ്ട്. ചലച്ചിത്രങ്ങളിൽ, സാഹിത്യത്തിൽ, മാധ്യമങ്ങളിൽ, ടെലിവിഷനിൽ, സമൂഹമാധ്യമങ്ങളിൽ, നമ്മുടെ നിത്യജീവിതത്തിൽ ഒക്കെ നാമിത്‌ കണ്ടുവരാറുണ്ട്. എന്നെയിത് വളരെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു സംഗതിയാണ്.

അരുന്ധി റോയ്‌

അരുന്ധി റോയ്‌

എന്റെ പുസ്തകങ്ങളിൽ (ഉടൻ പ്രസിദ്ധീകരിക്കാൻ പോകുന്ന പുസ്തകത്തിലും) നിങ്ങൾക്കിത് കാണാം.  The God of Small Things ലും വിശേഷിച്ച്  The Ministry of Utmost Happiness ലും കുടുംബം എന്ന സ്ഥാപനം ശക്തമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

കാര്യങ്ങളെ ഏറ്റവും യാഥാസ്ഥിതികമായി നോക്കിക്കാണുകയും വാർപ്പുമാതൃകകളെ ശക്തിപ്പെടുത്തുകയും മാതാപിതാക്കളുടെ നിസ്വാർഥതയുടെ പേരിൽ  എല്ലാതരത്തിലുമുള്ള സ്വാർഥതകളെയും ന്യായീകരിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് കുടുംബം.

കെ എസ്‌ രഞ്ജിത്ത്‌

കെ എസ്‌ രഞ്ജിത്ത്‌

ഇതിനെക്കാളൊക്കെ ഉപരിയായി ഇന്ത്യൻ സമൂഹത്തിൽ തളംകെട്ടിനിൽക്കുന്ന ഏറ്റവും മലീമസമായ, അറപ്പുളവാക്കുന്ന, ജാതിസമ്പ്രദായത്തിന്റെ ഉരുക്കുഘടനയെ അനശ്വരമായി  നിലനിർത്തുന്ന സ്ഥാപനമാണ് കുടുംബം എന്നതാണ്.

ഇന്നിത് പരസ്യമായി ചോദ്യംചെയ്യപ്പെടുന്നത് ഒരു കാര്യത്തിൽ മാത്രമാണ് കുടുംബപാരമ്പര്യം രാഷ്ട്രീയത്തിൽ പ്രയോഗിക്കപ്പെടുമ്പോൾ.ഇവിടെത്തന്നെ ചിലതു പ്രശ്നം, ചിലത് പ്രശ്നമല്ല. അതിൽത്തന്നെ മറ്റൊരു കാര്യം, പാർലമെന്റ് സീറ്റുകളൊന്നും ആർക്കും പാരമ്പര്യമായി കിട്ടുന്നില്ല എന്നതാണ്. അതേസമയം നമ്മുടെ രാജ്യത്തെ യഥാർഥത്തിൽ ഭരിക്കുന്ന വൻകിട കുത്തക കമ്പനികളുടെ കാര്യം നോക്കൂ.

അവയെല്ലാം തന്നെ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതും കുടുംബത്തിലുള്ളവർ നടത്തുന്നതുമാണ്. ഏതെണ്ടെല്ലാ വൻകിട കുടുംബ കോർപറേറ്റ് സ്ഥാപനങ്ങളും ഒരു പ്രത്യേക ജാതിയിൽപ്പെട്ട വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഓരോ തലമുറ കഴിയുന്തോറും കണക്കറ്റ മൂലധനമാണ് ഈ കമ്പനികൾ സമാഹരിച്ചുകൂട്ടുന്നത്… ഇതൊന്നും ഒരു രീതിയിലും ചോദ്യം ചെയ്യപ്പെടുന്നില്ല.

? ലോകത്ത് എവിടെയും എത്തിപ്പെടാനും ജോലി ചെയ്യാനുമുള്ള ശേഷി വളരെ കൂടുതലുള്ളവരാണ് കേരളീയർ, വിശേഷിച്ച് മധ്യതിരുവിതാംകൂറിൽനിന്നുമുള്ളവർ. കോട്ടയം പോലുള്ള ഒരു പ്രദേശത്തുനിന്ന്‌ വരുന്ന അരുന്ധതി ഇത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ  ? ഇങ്ങനെയൊരു ശേഷി മലയാളി ആർജിച്ചതിനുപിന്നിൽ ചരിത്രപരമായി ഇവിടെയുള്ള സാമൂഹിക മുന്നേറ്റങ്ങൾക്കും പരിഷ്കരണ ശ്രമങ്ങൾക്കും വലിയൊരു പങ്കുണ്ട് എന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ...

 =  തീർച്ചയായിട്ടും.

എന്നെ മുമ്പ്‌ കമ്യൂണിസ്റ്റ് പാർടിയുടെ ഒരു വിമർശകയായി ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ ഏതാണ്ടെല്ലായ്‌പ്പോഴും കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തനങ്ങളെ ആരാധനയോടെ കണ്ടിട്ടുള്ളയാളാണ് ഞാൻ. ആ പ്രവർത്തനങ്ങളാണ്, അതുവഴിയുണ്ടായ പരിഷ്കാരങ്ങളാണ് കേരളത്തെ ഇന്ത്യയിലെ എന്നല്ല ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയത്.

എന്നെ മുമ്പ്‌ കമ്യൂണിസ്റ്റ് പാർടിയുടെ ഒരു വിമർശകയായി ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ ഏതാണ്ടെല്ലായ്‌പ്പോഴും കമ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തനങ്ങളെ ആരാധനയോടെ കണ്ടിട്ടുള്ളയാളാണ് ഞാൻ. ആ പ്രവർത്തനങ്ങളാണ്,അതുവഴിയുണ്ടായ പരിഷ്കാരങ്ങളാണ് കേരളത്തെ ഇന്ത്യയിലെ എന്നല്ല ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇപ്പോഴും നാം ആശങ്കപ്പെടേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട് എന്നതിൽ തർക്കമില്ല.

പക്ഷേ നാം കൈവരിച്ച നേട്ടങ്ങളെ അത് മങ്ങലേൽപ്പിക്കുന്നില്ല. എനിക്ക് തോന്നുന്നത് വിദ്യാഭ്യാസവും (ഇക്കാര്യത്തിൽ ഇവിടത്തെ ക്രിസ്ത്യാനികളും വലിയ പങ്കുവഹിച്ചിട്ടുണ്ട്) ഭൂപരിഷ്കരണവും ഉറച്ച രാഷ്ട്രീയബോധ്യവും എല്ലാവരെയും അവർ

തിരുവനന്തപുരത്തുനടന്ന സാംസ്‌കാരിക പരിപാടിയിൽ, എൻ റാം, എം വി ഗോവിന്ദൻ മാസ്‌റ്റർ  ആർ പാർവതീ ദേവി, സി എസ്‌ സുജാത എന്നിവർക്കൊപ്പം അരുന്ധതി റോയ്

തിരുവനന്തപുരത്തുനടന്ന സാംസ്‌കാരിക പരിപാടിയിൽ, എൻ റാം, എം വി ഗോവിന്ദൻ മാസ്‌റ്റർ ആർ പാർവതീ ദേവി, സി എസ്‌ സുജാത എന്നിവർക്കൊപ്പം അരുന്ധതി റോയ്

ഏത് രാഷ്ട്രീയപാർടികളിൽപ്പെട്ടവരാണെങ്കിലും ചെറിയതോതിലെങ്കിലും മാർക്സിസ്റ്റുകാരാക്കുന്നുണ്ട് എന്നാണ്. അതുകൊണ്ടുകൂടിയാവണം മാർക്സിസ്റ്റ് പാർടിയും കോൺഗ്രസും ഇവിടെ മാറിമാറി പലപ്പോഴും അധികാരത്തിൽ വരുന്നത്.

എന്റെ അഭിപ്രായത്തിൽ ഈ രണ്ടുകൂട്ടരും പോരാടുമ്പോഴും പരസ്പരം ബഹുമാനിക്കണം.  ശക്തമായ പ്രതിപക്ഷം വളരെ അനിവാര്യമാണ്. ചില വിള്ളലുകളിൽക്കൂടി കടന്നുകൂടി ഫാസിസ്റ്റുകൾ അധികാരത്തിലെത്തുന്നത് അതുവഴി തടയാനാകും. ഒരിക്കൽ അവർ അധികാരത്തിലെത്തിയാൽ അതിവേഗമായിരിക്കും അവർ വളർന്ന്‌ ശക്തിപ്രാപിക്കുക.

? വളരെ രാഷ്ട്രീയമായ ചരിത്രപാരമ്പര്യം അവകാശപ്പെടുന്നവരാണ് കേരളത്തിലെ പൗര സമൂഹം. നാടിന്റെ മുക്കിനും മൂലയിലുമുള്ള ചായക്കടകളിലും ബാർബർഷോപ്പുകളിലുമിരുന്ന് വളരെ ഗൗരവമേറിയ രാഷ്ട്രീയചർച്ചകൾ ആൾക്കാർ

അരുന്ധതി റോയ്‌        ഫോട്ടോ: ഹക്‌സർ ആർ കെ

അരുന്ധതി റോയ്‌ ഫോട്ടോ: ഹക്‌സർ ആർ കെ

നടത്തുന്നത് നമുക്കിവിടെ കാണാം. ക്യാമ്പസ്സുകളിലെ വളരെ സജീവമായ രാഷ്ട്രീയ സാന്നിധ്യമാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

പക്ഷേ മുതലാളിത്ത വളർച്ച ശക്തി പ്രാപിച്ചതോടെ, മൂലധനത്തിന്റെ വ്യാപനത്തിന് കൂടുതൽ കരുത്തേറിയതോടെ കേരളത്തിന്റെ സോഷ്യോളജിയും പരിണമിക്കുകയാണ്. ഇതിന്റെ പ്രതിഫലനങ്ങൾ രാഷ്ട്രീയ ഭൂമികയിലും കാണാം. പുതിയ തലമുറ ആ ചരിത്രഭാരം പേറാൻ പൊതുവെ ഇഷ്ടപ്പെടുന്നവരാണെന്ന് തോന്നുന്നില്ല. സാമൂഹികമായ ഇടപെടലുകളിൽനിന്നും പ്രത്യക്ഷമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്നും അകലം പ്രാപിക്കുന്നൊരു തലമുറ ഇവിടെ രൂപപ്പെടുന്നുണ്ട് എന്ന് തോന്നുന്നുണ്ടോ  ? ഒരു രാഷ്ട്രീയ ജീവിയായ മനുഷ്യന് ഇത് സാധ്യമാണോ?

=  കേരളത്തിലെ ഈ മാറ്റത്തെക്കുറിച്ച് രഞ്ജിത്ത് പറയുന്നത് എനിക്ക് ആശ്ചര്യകരമായി തോന്നുന്നു. പുതിയ തലമുറ രാഷ്ട്രീയധാരണയില്ലാത്തവരായി മാറുന്നു എന്ന നിരീക്ഷണം ശരിയല്ല എന്നാണെനിക്ക് തോന്നുന്നത്. ഒരു പക്ഷേ ഇവിടത്തെ ചലനങ്ങൾ എന്നെക്കാളും സൂക്ഷ്മമായി നിങ്ങൾക്ക് അറിവുണ്ടാകും. പക്ഷേ ഇങ്ങനെ ഒരു മാറ്റമുണ്ടായാൽ അത് വളരെ അപകടകരമായിരിക്കും.

കേരളത്തിലെ ജനങ്ങളുടെ മതപരവും സാമൂഹികവുമായ ചേരുവയും അവർ തമ്മിലുള്ള ബന്ധങ്ങളും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വ്യത്യസ്‍തമാണ്. അത് സ്വാർഥതയും അസംബന്ധവും നിറഞ്ഞതായി മാറിയാൽ അത് ഒരു ദുരന്തമായിരിക്കും. ബിജെപിയും അവരുടെ കോർപറേറ്റ് കൂട്ടുകാരും എല്ലാ സമുദായങ്ങളെയും ജാതികളെയും മതങ്ങളെയും തമ്മിലടിപ്പിക്കാൻ കിട്ടുന്ന ഓരോ അവസരവും വിനിയോഗിക്കും.

ഇ ഡി പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി ആൾക്കാരെ ബ്ലാക്‌മെയിൽ ചെയ്യും. മതനേതാക്കളെവരെ ഇതിനിരയാക്കും. കേരളത്തിൽ ചുവടുറപ്പിക്കണമെങ്കിൽ അവർക്ക് ക്രിസ്ത്യാനികളെ ആവശ്യമുണ്ട്. അതിനാൽ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ അവരുടെ ഗുണ്ടകൾ പള്ളികൾ കത്തിക്കുമ്പോൾ, ജൂത പ്രതിമകൾ തച്ചുതകർക്കുമ്പോൾ മണിപ്പുരും ഛത്തീസ്ഗഡും ഗുജറാത്തും നോക്കുക.

ഇവിടെ കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തിന്റെ പ്രീതി പിടിച്ചുപറ്റാനും അവരെ ആകർഷിക്കാനും എല്ലാ ശ്രമങ്ങളും നടത്തുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നൂറുകണക്കിന് അക്രമങ്ങളാണ് പള്ളികൾക്കുനേരെ ഉണ്ടായിട്ടുള്ളത്. ഇത് ജനങ്ങൾ തിരിച്ചറിയണം. ഹിന്ദു ഫാസിസ്റ്റുകളെ കേരളത്തിലേക്ക് ക്ഷണിക്കുന്നവർ ക്രിസ്ത്യാനികളാണെങ്കിൽ അത് ചരിത്രത്തിലെ വലിയൊരു വിരോധാഭാസവും ക്രിസ്തുമതത്തോടുള്ള ഏറ്റവും വലിയ വഞ്ചനയുമായിരിക്കും.

ചില ബിഷപ്പുമാരും പുരോഹിതന്മാരും അവരെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളിൽനിന്ന്‌ അകന്ന് ബിജെപിയുമായി ഡീലുകൾ ഉറപ്പിക്കുന്നതിനെക്കുറിച്ച് കേൾക്കുമ്പോൾ അവരുടെ ദീർഘവീക്ഷണമില്ലായ്മയോർത്ത് ഞാൻ ആശ്ചര്യപ്പെടുകയാണ്.

? ജീവിതനിലവാരത്തിൽ ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളും തെക്കൻ സംസ്ഥാനങ്ങളും തമ്മിൽ ഗണ്യമായ അന്തരമുണ്ട്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ഇതൊരു കാരണമാണ് എന്ന രീതിയിലുള്ള ചർച്ചകൾ ഇപ്പോൾ പലയിടത്തും നടക്കുന്നുണ്ട്. തെക്ക് വേരുകളുള്ള വടക്ക് ജീവിക്കുന്ന അരുന്ധതിക്ക് ഇത് സംബന്ധിച്ച് എന്ത് തോന്നുന്നു.

= തങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ തികഞ്ഞ രാഷ്ട്രീയബോധ്യമാണ് ബിജെപിയെ പൊതുവെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന്‌ അകറ്റിനിർത്തിയ ഘടകമെന്നാണ് എനിക്ക് തോന്നുന്നത്. തമിഴ്നാട്ടിലും മറ്റും നടന്നിട്ടുള്ള ദീഘകാലത്തെ ജാതിവിരുദ്ധ പ്രക്ഷോഭങ്ങൾ, ഹിന്ദു ദേശീയതയുടെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ഒരു പരിധിവരെയെങ്കിലും ബോധ്യപ്പെടുത്തിയിട്ടുണ്ട്.

അരുന്ധതി റോയ്

അരുന്ധതി റോയ്

സവർണാധിപത്യത്തെ ഒളിച്ചുകടത്താനുള്ള ഒരു ട്രോജൻ കുതിരയാണ് ഹിന്ദുത്വ രാഷ്ട്രീയം. മുഖ്യധാരാ മാധ്യമങ്ങൾ ഇവരുമായി പുലർത്തിപ്പോരുന്ന രഹസ്യബന്ധം എന്താണ് യഥാർഥത്തിൽ നമ്മുടെ രാജ്യത്ത് നടക്കുന്നതെന്ന വസ്തുത മറച്ചുവയ്ക്കുകയാണ്. എപ്പോഴെങ്കിലും ഈ മറ മാറുമ്പോൾ തകർച്ചയുടെ യഥാർഥ ചിത്രം ദൃശ്യമാകും. നമ്മുടെ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയിലാണ്. ആരോഗ്യമേഖലയും വിദ്യാഭ്യാസമേഖലയും വളരെ മോശപ്പെട്ട സ്ഥിതിയിലാണ്.

സാമൂഹികനീതിക്കുവേണ്ടിയുള്ള എല്ലാ ചെറിയ നീക്കങ്ങൾ പോലും  ഇല്ലായ്മ ചെയ്യപ്പെടുകയാണ്. ദരിദ്രരായ ദളിത്, പിന്നാക്ക വിദ്യാർഥികൾ വിദ്യാഭ്യാസ രംഗത്ത് പിന്തള്ളപ്പെടുകയാണ്. ആരോഗ്യ  ചെലവുകൾ താങ്ങാൻ വയ്യാത്ത സ്ഥിതിയിലാണ്. സ്വകാര്യ ആശുപത്രിയിൽ പോയാൽ നിങ്ങളുടെ രോഗം ഭേദമാക്കാനല്ല നിങ്ങളെ കൊള്ളയടിക്കാനുള്ള ശ്രമങ്ങളാണ് ഡോക്ടർമാർ നടത്തുന്നത്. നമ്മുടെ ഭരണഘടന ഒരു കാഴ്ചവസ്തുവായി മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണ്.

പുതിയ ക്രിമിനൽ നിയമങ്ങൾ പ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. നാം ജീവിക്കുന്നത് ഒരു പൊലീസ് സ്റ്റേറ്റിലാണ്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും തകർക്കപ്പെടുകയാണ്. നമ്മുടെ സർവകലാശാലകളുടെ സ്ഥിതി ഹൃദയഭേദകമാണ്. ഡൽഹി യൂണിവേഴ്സിറ്റിയെയും ജെഎൻയുവിനെയും പോലുള്ള ചരിത്രസ്ഥാപനങ്ങളുടെ സ്ഥിതി നോക്കൂ.

എല്ലാ ബൗദ്ധികമായ ചർച്ചകളെയും ഞെരിച്ചമർത്തുന്ന, ബുദ്ധിജീവികളെയും ശാസ്ത്രത്തെയും സംവാദങ്ങളെയും ഭയപ്പെടുന്ന, കൃഷിക്കാരെയും നെയ്ത്തുകാരെയും എഴുത്തുകാരെയും സംഗീതജ്ഞരെയും വെറുക്കുന്ന ഒരു ഭരണകൂടമാണ് നമുക്കുള്ളത്.

എല്ലാ ആശയങ്ങളെയും ഒരു ഭീഷണിയായിട്ടാണ് അവർ കാണുന്നത്. എന്നാൽ ഇന്നത്തെ കപട വാർത്താവ്യവസായം മറ്റൊരു ചിത്രമാണ് വരച്ചുകാട്ടുന്നത്. ഇപ്പോൾ പഴയ സമ്പൂർണ ഏകാധിപത്യ സമ്പ്രദായം (വൻകിട മാധ്യമങ്ങളുടെ) അവസാനിച്ചിരിക്കുന്നു. അതോടെ പല അഴിമതിക്കഥകളും പൊങ്ങിവരുന്നു; അവ ഓരോന്നും മുമ്പുള്ളതിനെക്കാൾ കൂടുതൽ ഗുരുതരമായതും.

അതിനാൽ ഡൽഹിയിൽ ജീവിക്കുന്ന ഒരു മലയാളി എന്ന നിലയിൽ, കേരളത്തിലേക്ക് വരുമ്പോൾ തെരുവിൽ കാണുന്ന ഓരോ ആളോടും വടക്കേ ഇന്ത്യയിലെ ഭീകര സാഹചര്യങ്ങളെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്‌. അതോടൊപ്പം എന്ത് വിലകൊടുത്തും ഇത്തരമൊരു സാഹചര്യം ഇവിടെ ഉണ്ടാകുന്നത് തടഞ്ഞുനിർത്തണമെന്നും.

? ഈ പൊതുതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഗ്രാമീണർ നരേന്ദ്രമോദി ഭരണത്തിനെതിരെ ശക്തമായി പ്രതികരിച്ചു. അതേസമയം കേരളത്തിൽ ബിജെപിക്ക് ഒരു എംപിയെ ആദ്യമായി ലഭിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിലും നാമിത് കണ്ടതാണ്. നഷ്ടപ്പെടാൻ പലതുമുള്ളവരാണ് നമ്മുടെ നാട്ടിലെ മധ്യവർഗം. അതിനാൽ കേരളത്തിലെ മധ്യവർഗ ചിന്താഗതിയുടെ ഒരു പ്രതിഫലനമായി ഇതിനെ കാണാമോ...

= തങ്ങളെ സംബന്ധിക്കുന്ന യാഥാർഥ്യങ്ങൾ ടെലിവിഷനിൽ കാണുന്നതല്ല എന്ന്  ഉത്തർപ്രദേശിലെ ജനങ്ങൾ തിരിച്ചറിയാൻ ഏറെ സമയമെടുത്തു. തങ്ങൾ അനുഭവിച്ചുപോരുന്ന ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ് ഇതൊന്നും അവരതിൽ കണ്ടിരുന്നില്ല. കോർപറേറ്റുകൾ നിയന്ത്രിക്കുന്ന ടെലിവിഷൻ ചാനലുകൾ ഇതൊന്നും അവർക്ക് കാട്ടിക്കൊടുത്തിരുന്നില്ല.

ഹിന്ദു ഭൂരിപക്ഷമെന്നത് വെറുമൊരു കെട്ടുകഥയാണെന്ന് ഇന്നവർ തിരിച്ചറിഞ്ഞിരിക്കുന്നു

ഹിന്ദു ഭൂരിപക്ഷമെന്നത് വെറുമൊരു കെട്ടുകഥയാണെന്ന് ഇന്നവർ തിരിച്ചറിഞ്ഞിരിക്കുന്നു.സവർണരും ധനികരുമായ ഒരു വിഭാഗത്തിന് തങ്ങളുടെ സ്വത്തും അധികാരവും നിലനിർത്താൻ, അവരുടെ ചൂഷണത്തിന് വിധേയരാകുന്നവരെ അടിച്ചമർത്താൻ ഉതകുന്ന ഒരു ഉപകരണം മാത്രമാണത്. ദളിതരും പിന്നാക്കക്കാരുമായ ജനത ഒടുവിൽ ഈ യാഥാർഥ്യം തിരിച്ചറിഞ്ഞു. ഇത്തരത്തിലൊരു വലിയ ഭൂചലനത്തിന് കാരണമായത് അതാണ്. ഇത് തുടരും എന്ന് നമുക്ക് പ്രത്യാശിക്കാം.

കേരളത്തിലെ മധ്യവർഗം ബിജെപി ഭരിക്കുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്ന് യാത്ര ചെയ്യണം, മധ്യവർഗത്തിൽ തന്നെ പെട്ടവരുടെ അവിടത്തെ സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കണം. ഇവർ പണിത എയർപ്പോർട്ടുകൾക്കും, പാലങ്ങൾക്കും റോഡുകൾക്കും ടണലുകൾക്കും അമ്പലങ്ങൾക്കും പരമാവധി ആയുസ്സ് രണ്ടുവർഷമാണ്. ഭ്രാന്തുപിടിപ്പിക്കുന്ന കാര്യങ്ങളാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. നീറ്റ് കുംഭകോണം ഉദാഹരണം.

ഈ കുംഭകോണങ്ങൾക്കെല്ലാം പിന്നിൽ ബിജെപിയുടെ സന്തത സഹചാരികളാണ്. അതുപോലെ തന്നെ ലൈംഗികാതിക്രമ കേസുകളിലും ബലാത്സംഗ കേസുകളിലും പെട്ടവരിൽ നല്ലൊരു വിഭാഗം  ഇന്നത്തെ ഭരണകൂടവുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരാണ്‌.

ദില്ലിയിലെ വർഗീയകലാപത്തിന്റെ ശേഷിപ്പുകൾ

ദില്ലിയിലെ വർഗീയകലാപത്തിന്റെ ശേഷിപ്പുകൾ

മതസങ്കുചിതവാദം പടർന്നാൽ എഴുപതുകളിലെ ലെബനന്റെ സ്ഥിതിയിലേക്ക് കേരളം മാറും. ഇവിടുത്തേതുപോലെ സങ്കീർണമായ ഒരു ജനസമൂഹമായിരുന്നു ലെബനനിലും. ഒരു സമുദായം അസഹിഷ്ണുക്കളായി മാറിയാൽ മറ്റുള്ളവരിലേക്കും ആ പ്രവണത പടരും. അത്തരമൊരു സ്വയം വിനാശകരമായ അവസ്ഥയിലേക്ക് മലയാളി സമൂഹം നീങ്ങുമെന്ന് ഞാൻ കരുതുന്നില്ല.

അത്തരമൊരു അവസ്ഥ ഇവിടെ ഉണ്ടാവുകയില്ല എന്ന് ഉറപ്പുവരുത്തുന്ന കാര്യത്തിൽ എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. ഒരു സീറ്റിൽ ബിജെപി ജയിച്ചത് തീർച്ചയായതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പക്ഷേ ഞാൻ മനസ്സിലാക്കുന്നത് ജനങ്ങൾ വോട്ടു ചെയ്തത് സുരേഷ് ഗോപി എന്ന വ്യക്തിക്കും അദ്ദേഹത്തിന്റേതായ ചില പ്രവർത്തനങ്ങൾക്കുമാണ് എന്നാണ്, അല്ലാതെ ബിജെപിക്ക്‌ നൽകിയ വോട്ടല്ല.

പക്ഷേ ഇതൊരു മുന്നറിയിപ്പാണ്. തീർച്ചയായും വളരെ ഇടുങ്ങിയ ഒരു പാലത്തിലൂടെയാണ് നാം യാത്ര ചെയ്യുന്നത്. ഈ ഘട്ടത്തെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

? ഇന്ത്യൻ ജനാധിപത്യം അതിന്റെ ചരിത്രത്തിലെ വളരെ വ്യത്യസ്തമായൊരു കാലഘട്ടത്തിലൂടെയാണ് കഴിഞ്ഞ ദശകത്തിൽ കടന്നുപോയത്. ഈ രാജ്യം നിലയുറപ്പിച്ചിരുന്ന അടിസ്ഥാന ആശയങ്ങൾ തന്നെ അപകടത്തിലായ നാളുകൾ. നമ്മുടെ ഭരണഘടന തന്നെ തിരുത്തിയെഴുതും എന്ന് തെരഞ്ഞെടുപ്പ് വേളയിൽപ്പോലും പരസ്യമായ പ്രസ്താവനയുണ്ടായി.

നിർണായകമായ ഒരു പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ ഒരു കാര്യം ചോദിക്കട്ടെ? വളരെ ആശങ്കയോടെ ഇതിനെയൊക്കെ കണ്ടിരുന്നവർക്ക് ചെറിയൊരു ആശ്വാസമെങ്കിലും പ്രദാനം നൽകാൻ ഈ തെരഞ്ഞെടുപ്പിന് കഴിഞ്ഞുവെന്ന് തോന്നുണ്ടോ ?

= ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചില്ല എന്നത് വലിയൊരു ആശ്വാസമാണ്. പക്ഷേ അധികാരത്തിന്റെ നിയന്ത്രണം ഇപ്പോഴും കയ്യാളുന്നത് അവരാണ്. രാജ്യത്തെ എല്ലാ പ്രധാന സ്ഥാപനങ്ങളും അവരുടെ കൈപ്പിടിയിലാണ്.  2002 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായതിനുശേഷം ഇതാദ്യമായാണ് മോദി ഒരു വെല്ലുവിളി നേരിടുന്നത്. അദ്ദേഹത്തിന്റെ മുഖത്തേറ്റ അടിയാണ് ഈ തെരഞ്ഞെടുപ്പ്. 20 വർഷമായി കെട്ടിപ്പൊക്കി കൊണ്ടുവന്നിരുന്ന പ്രതിച്ഛായയാണ് തകർന്നത്.

ഗുജറാത്ത്‌ കലാപകാലത്ത്‌

ഗുജറാത്ത്‌ കലാപകാലത്ത്‌

എങ്കിലും ഞാൻ വളരെ ആശങ്കാകുലയാണ്. ഈ രാഷ്ട്രീയ പരാജയത്തെ ഒരു രീതിയിൽ മാത്രമേ മോദി നേരിടൂ, വെറുപ്പിന്റെ രാഷ്ട്രീയം കൂടുതൽ ശക്തമാക്കിക്കൊണ്ട്. ഒരു കാര്യം നിങ്ങളോർക്കണം. പ്രാദേശിക തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളെ തുടർന്നാണ് 2002 ലെ ഗുജറാത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെടുന്നത്. മുസ്ലിങ്ങൾക്കെതിരായ ആക്രോശങ്ങൾ ഇതിനകംതന്നെ ശക്തി പ്രാപിച്ചുകഴിഞ്ഞു.

പുതിയ ക്രിമിനൽ നിയമങ്ങൾ മുസ്ലിങ്ങളെയും പ്രതിപക്ഷത്തെയും വേട്ടയാടാൻ അവരെ കൂടുതൽ സഹായിക്കും. കൂടുതൽ രക്തച്ചൊരിച്ചിലുണ്ടാക്കി, വിഭാഗീയത മൂർച്ഛിപ്പിച്ച് അധികാരത്തിന്റെ കരുത്ത് തിരികെപ്പിടിക്കാൻ അവർ ശ്രമിക്കും. ഇന്ത്യൻ ജനത ഇതിനെ മറികടക്കുമെന്നാണ് എന്റെ വിശ്വാസം.

? കോർപറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമുള്ള ഒരു മുഖംമൂടിയാണ് ഹിന്ദുത്വ എന്ന ഒരു നിരീക്ഷണമുണ്ട്  ? ഇതിനോട് യോജിക്കുന്നുവോ

=  ഇല്ല, ഞാനീ സിദ്ധാന്തത്തോട് പൂർണമായും വിയോജിക്കുന്നു. കറകളഞ്ഞ, ജാതീയമായ, ഫാസിസ്റ്റ് ഹിന്ദു ദേശീയതയെ കുറച്ചുകാണലാവും ഇത്. ഇതൊരു സവിശേഷമായ സ്വഭാവമുള്ള ഒന്നാണ്. കോർപറേറ്റുകൾ അതിനെ സ്വാഗതം

ചെയ്യുന്നു എന്നത് ഒരു വസ്തുതയാണ്. കാരണം, എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ ബലിഷ്ഠമായ ഒരു ഭരണകൂടത്തെ അവർക്കാവശ്യമാണ്.

എല്ലാ ഭരണകൂട നിയന്ത്രണങ്ങളെയും മറികടന്ന്, ഇഷ്ടക്കാരായ വ്യവസായികൾക്ക് വേണ്ടതെല്ലാം അത് നൽകുന്നു. തികച്ചും സെക്കുലർ ആയിരുന്ന മൻമോഹൻ സർക്കാരും ഇക്കാര്യത്തിൽ അൽപ്പം പോലും വ്യത്യസ്തരായിരുന്നില്ല. വളരെ വിനാശകരമായ നയങ്ങളായ, വിദ്യാഭ്യാസ മേഖലയുടെയും ആരോഗ്യമേഖലയുടെയും പശ്ചാത്തല സൗകര്യങ്ങളുടെയുമൊക്കെ സ്വകാര്യവൽക്കരണത്തോട് ഏറ്റവും സൗഹാർദമായ സമീപനം സ്വീകരിച്ച സർക്കാരായിരുന്നു അത്.

രാഹുൽ ഗാന്ധിയുടെ വാചാടോപങ്ങൾ ഇതിൽനിന്ന്‌ കുറെയെങ്കിലും വ്യത്യസ്തമായി തോന്നുന്നുണ്ട് എങ്കിൽ അതൊരു ആശ്വാസമാണ്.

? അരുന്ധതിയെപ്പോലെ ഇത്ര സർഗാത്മകമായി Non fiction എഴുതുന്നവർ വളരെ കുറവാണ്.

നിങ്ങളുടെ ചില ഭാഷാപ്രയോഗങ്ങളുടെ വിസ്ഫോടക ശേഷി അത്യപാരമാണ്. പൊതുവെ രാഷ്ട്രീയം പറയുകയും എഴുതുകയും ചെയ്യുന്നവരുടെ ലോകത്തുനിന്ന്‌ അരുന്ധതിയുടെ എഴുത്തിനെ സ്റ്റാൻഡ് ഔട്ട് ചെയ്ത് നിർത്തുന്നത് ഈ വസ്തുതയാണ്.

വളരെ ആഴത്തിലുള്ള conceptualisation അരുന്ധതിയുടെ എഴുത്തിൽ സ്വഭാവികമായി സംഭവിക്കുന്നുണ്ട്. ഇത്തരമൊരു ആർജവമുള്ളnon fiction എഴുത്തിലേക്ക് എങ്ങനെയാണ് കടന്നുവന്നത്

എഴുത്ത് എന്ന കലയോടുള്ള ബഹുമാനവും ആദരവും സമ്പൂർണമായും പുലർത്തുന്നയാളാണ്‌ ഞാൻ. അധികാരത്തെക്കുറിച്ചും അത് ഇല്ലാത്തവരെക്കുറിച്ചും എഴുതാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. വൻകിട ഡാമുകൾ, ജലസേചന പദ്ധതികൾ, ഖനികൾ, യുദ്ധങ്ങൾ ഇവയെക്കുറിച്ചൊക്കെ എഴുതാൻ എടുക്കുന്ന താൽപ്പര്യത്തോടൊപ്പം ബാല്യത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വേർപാടുകളെക്കുറിച്ചും എഴുതാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.

മറ്റെന്തിനെക്കാളുമുപരി ഞാനൊരു എഴുത്തുകാരിയാണ്. എന്റെ ഉള്ളിന്റെയുള്ളിൽ അതൊരു പ്രാർഥനയായാണ് നിലനിൽക്കുന്നത്.

? നിങ്ങളെപ്പോലെ സർഗാത്മകമായി നോൺ ഫിക്‌ഷൻ എഴുത്തിനെ കാണുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഫിക്‌ഷനും നോൺ ഫിക്‌ഷനും തമ്മിലുള്ള അന്തരം എവിടെയാണ് ആരംഭിക്കുന്നത്

= ഇത് രണ്ടും തമ്മിലുള്ള വിഭിന്നതയെക്കുറിച്ച് കൂടുതൽ ആലോചിക്കുന്തോറും അത് തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് എനിക്കുള്ള ധാരണ തന്നെ നഷ്ടപ്പെടുകയാണ്. രണ്ടും വളരെ വ്യത്യസ്തങ്ങളായ സമീപനങ്ങൾ ആവശ്യപ്പെടുന്നു. രണ്ടും പ്രാർഥനയുടെ വ്യത്യസ്ത രൂപങ്ങളാണ്.

? മാർക്സിന്റെ ഭാഷ വളരെ തീവ്രവും സർഗാത്മകവുമായ ഒന്നാണ്  ? കൈകാര്യം ചെയ്യുന്ന വിഷയത്തിൽ സ്വാഭാവികമായും കടന്നുവരാൻ സാധ്യതയുള്ള dryness  അതിൽ അൽപ്പം പോലുമില്ല. ഒരെഴുത്തുകാരൻ /കാരി കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോഴാണ് ഭാഷ സർഗാത്മകമാകുന്നത് എന്ന് തോന്നുന്നു

= എഴുത്തുകാരൻ ഇറങ്ങിനടന്ന് അന്വേഷിച്ച് കണ്ടെത്തേണ്ട ഒന്നാണ് ഭാഷ. അത്‌ മറ്റൊരാൾ നമുക്ക്‌ സമ്മാനമായി തരുന്ന ഒന്നല്ല. ഭാഷ നമ്മിൽ ഇഴുകിച്ചേർന്ന് കിടക്കുന്നു. നമുക്ക് യാത്ര പോകാൻ നേരത്ത് എടുത്തണിയാവുന്ന ഒരു കുപ്പായമല്ല അത്. ഞാൻ മുമ്പ്‌ പറഞ്ഞതുപോലെ എന്റെ ചിന്തയുടെ ചർമമാണ് ഭാഷ.

? സാമ്രാജ്യത്വ രാഷ്ട്രീയ ഇടപെടലുകളുടെയും ധന മൂലധനത്തിന്റെയും ശക്തയായ വിമർശകയാണ് അരുന്ധതി എന്ന രാഷ്ട്രീയ പ്രബന്ധ രചയിതാവ്. ആധുനിക മുതലാളിത്തത്തിന്റെ വികസന സങ്കൽപ്പങ്ങളുടെ ഇരകളായി മാറ്റപ്പെടുന്നവർക്കുവേണ്ടിയാണ് അരുന്ധതി പലപ്പോഴും രാഷ്ട്രീയ ലേഖനങ്ങൾ എഴുതാറുള്ളത്  ?

ഇത്തരമൊരു ആശയധാരയിലേക്ക് എത്തിപ്പെട്ടതെങ്ങനെയാണ്  ? മാനവികമായ ആശയങ്ങളോടുള്ള ബൗദ്ധികമായ അടുപ്പത്തിൽ നിന്നാണോ അതോ സ്വന്തം അനുഭവങ്ങളിൽനിന്നും  നിരീക്ഷണങ്ങളിൽനിന്നുമാണോ ഈ ചിന്താഗതികളിൽ എത്തിപ്പെട്ടത്  

= നീതിയെക്കുറിച്ചുള്ള ബോധ്യങ്ങളിൽനിന്നാണ് അത് കടന്നുവന്നത്. എല്ലാ അർഥത്തിലും വിപുലവും സങ്കീർണവുമായ നീതിയുടെ മഹത്വം. നീതി എന്ന് ഞാൻ പറയുന്നത് കേവലം ‘മനുഷ്യാവകാശങ്ങൾ’ എന്ന ഒന്നിനെപ്പറ്റിയല്ല. നിയോ ലിബറലുകൾ ഇത് രണ്ടിനെയും ഇണക്കിച്ചേർക്കാൻ ശ്രമിക്കുന്നത് കാണാം. ഇതൊരിക്കലും സാധ്യമല്ല. മനുഷ്യാവകാശങ്ങൾ പ്രധാനപ്പെട്ടതാണ്.

പക്ഷേ നീതി എന്ന ആശയം ഇതിനേക്കാളൊക്കെ വിപുലമായ ഒന്നാണ്. നീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ അത് എല്ലാവർക്കുംവേണ്ടിയുള്ള സംസാരമാകുന്നില്ല. ഞാൻ ഏറ്റവും വെറുക്കുന്ന ഒരു ആലങ്കാരിക പദപ്രയോഗമാണ് ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്നത്. ഒരു പക്ഷേ എന്റെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വാചകമാണ് ‘ശബ്ദമില്ലാത്തവർ എന്ന ഒന്നില്ല എന്നത്. ബോധപൂർവം നിശ്ശബ്ദമാക്കപ്പെട്ടവർ മാത്രമേയുള്ളൂ’

? അംബേദ്‌കറുടെ സാമൂഹിക കാഴ്ചപ്പാടുകളെ ശക്തമായി പിന്തുണയ്ക്കുന്ന വാദമുഖങ്ങൾ അരുന്ധതി മുന്നോട്ടുവച്ചിട്ടുണ്ട്  ? ഗാന്ധിയും അംബേദ്കറും തമ്മിലുള്ള വൈരുധ്യങ്ങളെക്കുറിച്ച് വളരെ വിശദമായി എഴുതിയിട്ടുമുണ്ട്. ഇന്നത്തെ ഇന്ത്യൻ

അംബേദ്‌ക്കർ

അംബേദ്‌ക്കർ

പശ്ചാത്തലത്തിൽ ഈ ചിന്താധാരകൾ തമ്മിലുള്ള സമന്വയത്തിന്‌ എന്തെങ്കിലും സാധ്യതകളുണ്ടോ

=  ശരിയാണ്, ഞാൻ അതിനെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. പക്ഷേ അത് കേവലം ഗാന്ധിയും അംബേദ്കറും തമ്മിലുള്ള സംവാദത്തെക്കുറിച്ചല്ല. ജാതിയും മൂലധനവും എങ്ങനെയാണ് ഇന്ത്യൻ സാഹചര്യങ്ങളിൽ ഒരു പ്രത്യേക രീതിയിൽ ഇഴുകിച്ചേർന്ന് പ്രവർത്തിക്കുന്നത് എന്നതിനെ സംബന്ധിച്ചാണ്.

ആ പുസ്തകത്തിന്റെ, The Doctor and the Saint -അവസാന പാരഗ്രാഫുകളിൽ ഞാൻ പറയുന്ന ഒരു കാര്യമുണ്ട്, ബ്രാഹ്മണിസത്തിന്റെ (ഹിന്ദുയിസത്തിനെതിരെ നടക്കുന്ന ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ പരമ്പരാഗതമായി നടത്തിയിരുന്ന പ്രയോഗം) നിശിത വിമർശനം നടത്താതെ ഒരാൾക്ക് സ്വയം ഒരു വിപ്ലവകാരിയായി കരുതാനാവില്ല. ബ്രാഹ്മണിസത്തെ സൂക്ഷ്മതയോടെ മനസ്സിലാക്കാതെ ഒരാൾക്ക് നമ്മുടെ രാജ്യത്തെ മുതലാളിത്തത്തെ മനസ്സിലാക്കാനാവില്ല.

? അതുപോലെ മാർക്സ്  അംബേദ്കർ ചിന്തകൾ  തമ്മിലുള്ള സമന്വയത്തെക്കുറിച്ച് തെൽതുംബ്‌ദെയെ പോലുള്ളവർ ആവർത്തിച്ചുപറയാറുണ്ട് . എന്താണ് അതിനോടുള്ള പ്രതികരണം

= The God of Small Things എഴുതുന്ന കാലം മുതൽക്കേ ഈ ചിന്താധാരകൾ എന്നിലുണ്ട്. ഇന്ത്യയിലെ ഇടതുപക്ഷം വേണ്ടത്ര നന്നായി ജാതിപ്രശ്നത്തെ മനസ്സിലാക്കിയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. ജാതിയും വർഗവും പലപ്പോഴും

കാറൽ മാർക്‌സ്‌

കാറൽ മാർക്‌സ്‌

പരസ്പരം കയറിയിറങ്ങി കിടക്കുന്നുണ്ടെങ്കിലും  ഇത് രണ്ടും സമാനമാണ് എന്ന ചിന്താഗതി ശരിയല്ല.

അംബേദ്‌കർ വായിക്കുന്തോറും നമുക്കിത് കൂടുതൽ ബോധ്യപ്പെടും. നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാന ബുദ്ധിജീവികളിലൊരാളാണ് ആനന്ദ് തെൽതുംബ്‌ദെ. അദ്ദേഹത്തെ ആദരിക്കുകയും ശ്രദ്ധാപൂർവം വായിക്കുകയും ചെയ്യണം. അതിനുപകരം അദ്ദേഹത്തെ അപമാനിക്കുകയും ജയിലിലടക്കുകയുമാണ് ചെയ്തത്.

? സമീപകാലത്ത് മലയാളത്തിൽ വളരെയധികം ജനപ്രീതി നേടിയ പല നോവലുകളും സിനിമകളും യുവതലമുറയുടെ വൈകാരിക ലോകത്തിന്റെ ആവിഷ്കാരങ്ങളാണ്. ക്രാഫ്റ്റ് വച്ച് നോക്കിയാൽ ശരാശരിയോ അതിൽ താഴെയോ ആകും ഇവയിൽ പലതും. പക്ഷേ ഇവ വളരെ പോപ്പുലർ ആയി മാറിയത് യുവജനതയുമായി സംവദിക്കാൻ അവയ്ക്ക് കഴിഞ്ഞുവെന്നതുകൊണ്ടാണ്. ഇത്തരത്തിലുള്ള കലാസൃഷ്ടികളെ എങ്ങനെ കാണുന്നു

= പുറംലോകത്തെ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാത്ത ആന്തരിക ജീവിത ചിത്രീകരണങ്ങൾ എന്നെ ഒരിക്കലും ആകർഷിച്ചിട്ടില്ല. അതെന്നെ വല്ലാതെ ബോറടിപ്പിക്കും. എല്ലാ സാഹിത്യകൃതികളും കലകളും ഒരു മാനിഫെസ്റ്റോ ആയി മാറണമെന്നല്ല ഞാൻ പറയുന്നത്. ഒരു മിനിമം ബൗദ്ധികത പുലർത്തണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് അൽപ്പസ്വൽപ്പമെങ്കിലും അത് നമ്മോട് പറയണം. ഇത് പൂർണമായും ഒഴിവാക്കുന്നതിൽ ഒരു രാഷ്ട്രീയമുണ്ട്. ഇത്തരത്തിൽ ചില മാനിഫെസ്റ്റോകൾ ഒളിച്ചുകടത്തുന്നത് എന്നെ അൽപ്പംപോലും ആകർഷിക്കാറില്ല.

? നമ്മളിന്ന് ഒരു നിയോ ലിബറൽ പാരഡൈമിനകത്താണ്. അതിന്റെ സംവർഗങ്ങളിൽ നിന്ന്‌ വേറിട്ട് നിൽക്കാനോ  ചിന്തിക്കാനോ പറ്റാത്ത നിലയിലാണ് നാമിന്ന് ‐ പ്ലേറ്റോയുടെ ഗുഹയിലെ ബന്ധനസ്ഥനെപ്പോലെ. ഈ discourse നെ

മുറിച്ചുകടക്കാൻ എന്താണ് പോംവഴി

= നാമീ തടവറകൾ ഭേദിക്കണം. ആദ്യം ചെയ്യേണ്ടത് വിനോദ ചാനലുകൾ ഉൾപ്പെടെയുള്ള നമ്മുടെ മുഖ്യധാരാ ടെലിവിഷൻ ചാനലുകൾ കാണാതിരിക്കുക എന്നതാണ്. അത്തരമൊരു നിശ്ശബ്ദതയിൽനിന്ന്‌ നമ്മുടെ തലച്ചോറുകൾ വീണ്ടും പ്രവർത്തിച്ചുതുടങ്ങും. നമ്മുടെ ബുദ്ധി മെച്ചപ്പെടും.

? കൊളോണിയൽ വിരുദ്ധ സമരകാലത്ത് ദേശീയത ഏറ്റവും വിപ്ലവകരമായ ഒരു ആശയമായിരുന്നു. പക്ഷേ ഇതേ ദേശീയത തന്നെ ഫാസിസ്റ്റ്‌ അർധ ഫാസിസ്റ്റ് നയങ്ങൾ നടപ്പാക്കുന്നതിന് പല രാജ്യങ്ങളിലും ദുരുപയോഗപ്പെടുന്നതും നാം കണ്ടിട്ടുണ്ട്. സങ്കുചിത ദേശീയതയുടെ വിനാശകരമായ നയങ്ങൾ ഇന്ത്യയിൽ നമ്മളും കാണുന്നുണ്ട്. ഇങ്ങനെ ഒരേ ആശയം തന്നെ ഇരുതലമൂർച്ചയുള്ള വാളായി മാറുന്നു. ദേശീയതയെന്ന ഈ പ്രതിഭാസത്തെ എങ്ങനെ കാണുന്നു

എന്റെ കാഴ്ചപ്പാടിൽ ദേശീയത വിഡ്ഢികളുടെ ആലയമാണ്. പരമാവധി കായിക മത്സരങ്ങൾ നടത്താൻ ആവശ്യമുള്ള ഒന്ന്. ഒരു രസത്തിനുവേണ്ടിയുള്ളത്.

= എന്റെ കാഴ്ചപ്പാടിൽ ദേശീയത വിഡ്ഢികളുടെ ആലയമാണ്. പരമാവധി കായിക മത്സരങ്ങൾ നടത്താൻ ആവശ്യമുള്ള ഒന്ന്. ഒരു രസത്തിനുവേണ്ടിയുള്ളത്. വളരെ ആകർഷകവും അതേസമയം ദുരന്തപൂർണവുമായ ഒരു സമൂഹമാണ് നമുക്ക്

മുന്നിലുള്ളത്. നാമതിൽ ആഹ്ലാദപരമായതിനെ ആഘോഷിക്കും ദുരന്തങ്ങൾ നൽകുന്നതിനെതിരെ പോരാടും. ഈ സംവാദം തുടരുക തന്നെ വേണം. എല്ലാ പോരാട്ടങ്ങളും മഹത്തായ സ്നേഹത്തിൽനിന്ന്‌ ഉയിരെടുക്കുന്നവയാണ്.

ഡൽഹി എയർപോർട്ടിൽ വച്ചുണ്ടായ ഒരു രസകരമായ അനുഭവം പറയാം. എന്റെ ഐ ഡി പരിശോധിച്ച മലയാളിയായ ഒരു സെക്യൂരിറ്റി ഗാർഡ് പറഞ്ഞു: ‘ഞങ്ങളുടെ കേരളത്തിൽ അരുന്ധതി റോയ് എന്ന പേരിലുള്ള ഒരാളുണ്ട്. എല്ലായ്‌പ്പോഴും കുഴപ്പുമുണ്ടാകുന്ന ഒരാൾ’’. ഞാൻ തന്നെയാണ് ആ ആൾ എന്ന്‌ അയാൾ തിരിച്ചറിഞ്ഞില്ല.

ഒരു എഴുത്തുകാരി എന്ന നിലയിൽ മനുഷ്യർ മാത്രമല്ല എന്റെ മുന്നിലുള്ളത്. എന്റെ പുസ്തകങ്ങളിൽ നിറയെ മൃഗങ്ങളും  പ്രാണികളും നദികളും ആകാശവും പർവതങ്ങളും ഒക്കെ കടന്നുവരു. ദേശീയവികാരം പേറുന്ന ഒരു പ്രാണിയെ, കൊടി വീശുന്ന ഒരു കടുവയെ സങ്കൽപ്പിച്ചുനോക്കൂ.

  അരുന്ധതി റോയ് - ഫോട്ടോ:  മായങ്ക്‌ ഓസ്‌റ്റിൻ സൂഫി

അരുന്ധതി റോയ് - ഫോട്ടോ: മായങ്ക്‌ ഓസ്‌റ്റിൻ സൂഫി

നമുക്ക് നമ്മുടെ ഭൂമിയെയും നദികളെയും പർവതങ്ങളെയും സ്നേഹിക്കാൻ കഴിയണം. പക്ഷേ ദേശീയതയുടെ പേരിൽ നാം പലപ്പോഴും അവയെ നശിപ്പിക്കുകയാണ്. നമ്മുടെ തലച്ചോറിനെ വരിഞ്ഞു   മുറുക്കുന്ന വെറും തുണിയായി പലപ്പോഴും ദേശീയതയുടെ കൊടികൾ മാറുന്നു.

? നമ്മുടെ മാധ്യമങ്ങളിൽ കടന്നുവരുന്ന വാർത്തകൾ ഏതാണ്ട് മുഴുവനും upper crust ൽ ഉള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. മഹാഭൂരിപക്ഷം വരുന്ന ഗ്രാമീണരുടെ ജീവിതവും പ്രശ്നങ്ങളുമൊന്നും ഇവർക്ക് ഒരു വാർത്തയേ അല്ല. ഈ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ആഖ്യാനങ്ങൾക്കകത്താണ് നമ്മുടെ ചിന്ത. ഭരണകൂടം ഇതിനെ സമർഥമായി ഉപയോഗിക്കുന്നുണ്ട്. ഇതൊരു പ്രശ്നമായി അനുഭവപ്പെട്ടിട്ടുണ്ടോ  ? ഇതിനെ മുറിച്ചുകടക്കാൻ എന്താണ് പോംവഴി.

= മുഖ്യധാരാ മാധ്യമങ്ങളെക്കുറിച്ച് ഏറെ വിമർശനങ്ങൾ പറഞ്ഞു കഴിഞ്ഞത് ഞാൻ ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല.

ഇന്ത്യയിലെ മുഖ്യധാരാമാധ്യമങ്ങളധികവും, കൂട്ടക്കൊലകൾ അരങ്ങേറുന്നതിനുമുമ്പുള്ള റേഡിയോ റുവാൻഡയെ ഓർമിപ്പിക്കുന്നവയാണ്. ഫാസിസത്തിന് ഇന്ത്യയിൽ അരങ്ങൊരുക്കുക മാത്രമല്ല അത് ചെയ്യുന്നത്, ഫാസിസ്റ്റ് പ്രോജെക്ടിന്റെ അടിസ്ഥാന ഘടകമാണ് അവർ. യാതൊരു സെൻസറിങ്ങും അവർക്കാവശ്യമില്ല

ഇന്ത്യയിലെ മുഖ്യധാരാമാധ്യമങ്ങളധികവും, കൂട്ടക്കൊലകൾ അരങ്ങേറുന്നതിനുമുമ്പുള്ള റേഡിയോ റുവാൻഡയെ ഓർമിപ്പിക്കുന്നവയാണ്. ഫാസിസത്തിന് ഇന്ത്യയിൽ അരങ്ങൊരുക്കുക മാത്രമല്ല അത് ചെയ്യുന്നത്, ഫാസിസ്റ്റ് പ്രോജെക്ടിന്റെ അടിസ്ഥാന ഘടകമാണ് അവർ. യാതൊരു സെൻസറിങ്ങും അവർക്കാവശ്യമില്ല.

ഈ പ്രോജെക്ടിൽ ആവേശത്തോടെ പങ്കെടുക്കുകയും എല്ലാ രഹസ്യനീക്കങ്ങളും നടത്തിക്കൊടുക്കുകയും ചെയ്യാൻ അവർക്ക് ഒരു മടിയുമില്ല.ചില ടെലിവിഷൻ ആങ്കർമാർ മുസ്ലിങ്ങൾക്കെതിരെ നടത്തുന്ന ആക്രോശങ്ങൾക്ക് നേതൃത്വം കൊടുക്കുകപോലും ചെയ്യുന്നു. ഇവരുടെ നുണപ്രചാരണങ്ങൾ കാരണമാണ് ഉമർ ഖാലിദും ഖാലിദ് സൈഫിയും ഗുൾഫിഷയുമൊക്കെ നിരവധി വർഷങ്ങളായി ജയിലിൽ കഴിയുന്നത്.

അരുന്ധതി റോയ്‌

അരുന്ധതി റോയ്‌

ഇതെല്ലാം നമുക്കറിയാം. ഇതിൽ എന്ത് ചെയ്യാൻ പറ്റും  ? ഇവിടെ അടിസ്ഥാനപരമായ  ഒരു പ്രശ്നമുണ്ട്. ഈ ചാനലുകളുടെയും പത്രങ്ങളുടെയും സാമ്പത്തിക മോഡലിൽ ചില ഘടനാപരമായ പ്രശ്നങ്ങളുണ്ട് , conflict of intrest  ഉണ്ട്. ചില സ്ഥാപനങ്ങൾ അദാനിയും റിലയൻസും  നേരിട്ട് നടത്തുന്നവയാണ്. മറ്റുള്ളവ ഗവൺമെന്റിന്റെയും കോർപറേറ്റുകളുടെയും പണത്തെ ആശ്രയിച്ച് കഴിയുന്നവയാണ്.

പതിനായിരക്കണക്കിന് കോടി രൂപയാണ് ഇത്തരത്തിൽ ചിലവഴിക്കപ്പെടുന്നത്. അതുകൊണ്ട് അവരിൽനിന്ന് നാം എന്ത് പ്രതീക്ഷിക്കാനാണ്  ? ഇത്തരം സ്ഥാപനങ്ങളുടെ ഘടനയും ധനസ്രോതസ്സുകളുമാണ് യഥാർഥ പ്രശ്നം. പൊതുജനങ്ങളുടെ പണം കൊണ്ട് നിലനിൽക്കുന്ന ഏതാനും ടെലിവിഷൻ ചാനലുകളും പത്ര മാധ്യമങ്ങളും നാം രൂപപ്പെടുത്തുകയാണ് ഏക പോംവഴി.

ഒരുതരത്തിലുള്ള രാഷ്ട്രീയ സ്വാധീനവും കോർപറേറ്റ് സ്വാധീനവും അവയുടെ മേലുണ്ടാകാൻ അനുവദിക്കാത്ത രീതിയിലുള്ള, പൂർണമായും സ്വതന്ത്രമായ എഡിറ്റോറിയലും അവയ്ക്കുണ്ടാകണം.

? അവസാനമായി ഒരു കാര്യം  കൂടി. രാജാവ് നഗ്നനാണെന്ന് പറയാൻ അവസാനം ഒരു ധ്രുവ് റാത്തി വേണ്ടിവന്നു. ധ്രുവ് ഉണ്ടാക്കിയ രാഷ്ട്രീയ സ്വാധീനം വളരെ വലുതായിരുന്നു. നവ മാധ്യമങ്ങളുടെ സാധ്യതയിലേക്ക് കൂടിയാണ് ഇത് വിരൽ ചൂണ്ടുന്നത്. ഈ പുതുതലമുറ സമൂഹമാധ്യമ ആക്ടിവിസ്റ്റുകളിൽ താങ്കൾ പ്രതീക്ഷയർപ്പിക്കുന്നുണ്ടോ...

= ധ്രുവ് റാത്തി ശരിക്കും അമ്പരിപ്പിക്കുന്നു.

സമാനമായ മറ്റ് ചില യൂട്യൂബർമാരുമുണ്ട്. വളരെ പ്രൊഫഷണലായും വ്യക്തമായും ഭയരഹിതമായും കാര്യങ്ങൾ അവതരിപ്പിക്കുന്നവർ. രവീഷ് കുമാർ അതിലൊരാളാണ്. അതുപോലെ പുണ്യ പ്രസൂൺ ബാജ്‌പേയി, ദീപക് ശർമ,നവീൻ കുമാർ, സഞ്ജയ് ശർമ, 4 പിഎം ന്യൂസ്, സത്യ ഹിന്ദി ന്യൂസ് തുടങ്ങിയവ.

അപ്‌ലോഡ് ചെയ്ത്‌ നിമിഷങ്ങൾക്കകം പതിനായിരക്കണക്കിന് പേരാണ് ഇവരുടെ കാഴ്ചക്കാരായി മാറുന്നത്. കാര്യങ്ങൾ അവതരിപ്പിക്കാൻ എല്ലാവർക്കുംതങ്ങളുടതായ രീതികളുണ്ട്. ഇവരൊരു പ്രതിഭാസമാണ്. ലോകത്ത് പുതുതായി രൂപപ്പെട്ട പ്രതിഭാസം. ഞാനിവരെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. അവരോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. അവരെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട് .



ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top