29 October Tuesday

ക്ലാസ് മുറികളിൽ
 ചരിത്രപരമായ പരിവർത്തനം - പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

 

പാഠ്യപദ്ധതി പരിഷ്കരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം, അധ്യാപകപരിശീലനം, കായിക വിദ്യാഭ്യാസം, മയക്കുമരുന്നുവിരുദ്ധ സംരംഭങ്ങൾ, ഹരിത വിദ്യാലയം എന്നിവയുൾപ്പെടെ വിവിധ മേഖലകളെ അഭിസംബോധന ചെയ്യാൻ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം ലക്ഷ്യമിടുന്നു. ഒരു ദശാബ്ദത്തിനിടെ ആദ്യമായി, സംസ്ഥാനം 1, 3, 5, 7, 9 ക്ലാസുകൾക്കായുള്ള പാഠ്യപദ്ധതി പരിഷ്കരിച്ചു. 2, 4, 6, 8,10 ക്ലാസുകൾക്കുള്ള പരിഷ്കരണം 2025 ജൂണിൽ നടപ്പാക്കും. ഈ പരിഷ്‌കാരം വിദ്യാർഥികളുടെ സമഗ്രവും കാര്യക്ഷമവുമായ അധ്യയനത്തിലും മൂല്യനിർണയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഓരോ കുട്ടിയുടെയും അതുല്യമായ കഴിവുകൾക്ക് ഊന്നൽ നൽകുന്നു. നിലവിലുള്ള മൂല്യനിർണയങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ പഠനം ശക്തിപ്പെടുത്തുന്നതിനുമായി ഒരു പുതിയ ഡിജിറ്റൽ മൂല്യനിർണയ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
അധ്യാപക പരിശീലനവും 
സാങ്കേതിക സംയോജനവും

അധ്യാപകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പരിശീലനത്തിന് കേരളം തുടക്കമിട്ടിട്ടുണ്ട്. എഐ വൈദഗ്ധ്യംകൊണ്ട് അധ്യാപകരെ സജ്ജമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. പുതിയ അധ്യാപകർക്കുള്ള പരിശീലനം ഒരാഴ്‌ച നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ സെഷനുകൾ ഉപയോഗിച്ച് നവീകരിച്ചു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും മാറുന്ന വിദ്യാഭ്യാസ ആവശ്യങ്ങളുമായി പൊരുത്തപ്പെടാനും അധ്യാപകരെ സജ്ജമാക്കുന്നു. അക്കാദമിക് മേഖല അത്‌ലറ്റിക് പരിശീലനവുമായി സമ്മേളിപ്പിക്കുന്ന ഒരു കായിക പാഠ്യപദ്ധതി നിലവിൽ വരികയാണ്. വിദ്യാർഥികളിൽ കായിക വൈദഗ്ധ്യവും ആരോഗ്യവും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ‘ഹെൽത്തി കിഡ്സ്' പദ്ധതി നടപ്പാക്കി. കൂടാതെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സ്പോർട്സ് പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഇൻക്ലൂസീവ് സ്പോർട്സ് മാന്വൽ അവതരിപ്പിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയും പരിസ്ഥിതി ബോധത്തിന് ഊന്നൽ നൽകുന്നു. 2024 അവസാനത്തോടെ സ്കൂളുകൾ സമ്പൂർണ മാലിന്യമുക്ത ക്യാമ്പസുകളായി പ്രഖ്യാപിക്കപ്പെടും. അതേസമയം, മയക്കുമരുന്നു വിരുദ്ധ സ്കൂൾ പാർലമെന്റുകൾ ഉൾപ്പെടെ മയക്കുമരുന്നു രഹിത സ്കൂൾ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനായി മയക്കുമരുന്നുവിരുദ്ധ ക്യാമ്പയിൻ വിപുലീകരിച്ചു. സാമൂഹ്യ ഇടപെടലിൽ യുവതയെ ഉൾപ്പെടുത്തുന്നതിനുള്ള വിദ്യാർഥി സംവാദങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.




അടിസ്ഥാന സൗകര്യ വികസനം
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ്‌ ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ 386 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം സർക്കാർ പൂർത്തിയാക്കി. സംസ്ഥാനത്തുടനീളമുള്ള പഠനാന്തരീക്ഷം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗണ്യമായ നിക്ഷേപങ്ങളോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിൽനിന്നുള്ള വിദ്യാർഥികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഡിജിറ്റൽ, നൈപുണ്യ 
വികസന സംരംഭങ്ങൾ
കേരളത്തിലെ ലിറ്റിൽ കൈറ്റ്‌സ് സംരംഭം സ്‌കൂളുകൾക്ക് 24,000 റോബോട്ടിക് കിറ്റ്‌ വിതരണം ചെയ്തിട്ടുണ്ട്, ഡിസംബറോടെ 5000 എണ്ണംകൂടി നൽകാനാണ് പദ്ധതി.  പാഠ്യപദ്ധതിയിൽ ഐസിടി, എഐ, റോബോട്ടിക്സ് എന്നിവ സംയോജിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യയിൽ അധ്യാപകർക്ക് പരിശീലനം നൽകുക വഴി വിദ്യാർഥികളെ ഭാവിയിലേക്ക്‌ സജ്ജരാക്കുന്ന പ്രവർത്തനങ്ങൾക്ക് ആക്കംകൂടി. സ്റ്റാർസ് പ്രോജക്ടിനു കീഴിൽ തൊഴിൽ പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇത് വിദ്യാർഥികൾക്ക് ചെറുപ്പത്തിലേ തൊഴിൽ അഭിരുചി കരസ്ഥമാക്കാൻ സഹായിക്കുന്നു.

അക്കാദമിക്, സ്‌പോർട്‌സുമുതൽ പരിസ്ഥിതി സംരക്ഷണവും ഡിജിറ്റൽ സാക്ഷരതയുംവരെയുള്ള സമഗ്ര വിദ്യാർഥി വികസനത്തിന് ഒരു മാതൃക രൂപപ്പെടുത്തുന്നത് പൊതുവിദ്യാഭ്യാസ വകുപ്പ് തുടരുകയാണ്‌.  ഈ സംരംഭങ്ങൾ വിദ്യാർഥികളെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തിനായി സജ്ജരാക്കുക മാത്രമല്ല, മറ്റ് സംസ്ഥാനങ്ങൾക്ക് പിന്തുടരാനുള്ള ഒരു മാനദണ്ഡം സ്ഥാപിക്കുകയും വിദ്യാഭ്യാസത്തോടുള്ള സാമൂഹ്യബോധമുള്ള, ഉൾക്കൊള്ളുന്ന സമീപനം വളർത്തുകയും ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top