തിരുവനന്തപുരം > എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളിൽ ഓൾ ഇന്ത്യാ ക്വാട്ടയിലേക്ക് കേരളം വിട്ടുനൽകിയ 15 ശതമാനം സീറ്റായ 235 എംബിബിഎസ് സീറ്റുകളിൽ നിന്ന് 45 എംബിബിഎസ് സീറ്റുകൾ കേരളത്തിന് തിരികെ ലഭിച്ചു. എംസിസി നടത്തിയ രണ്ട് അലോട്ടുമെന്റിന് ശേഷവും ഒഴിഞ്ഞുകിടന്ന സീറ്റാണിത്. ബിഡിഎസിൽ 38 സീറ്റുകളും ഈ രീതിയിൽ തിരികെ ലഭിച്ചിട്ടുണ്ട്. അഖിലേന്ത്യ ക്വാട്ടയിൽ ആകെ പ്രവേശനം നേടിയ 2222 വിദ്യാർഥികളുടെ ലിസ്റ്റ് സംസ്ഥാന പ്രവേശന കമീഷണർ തിങ്കളാഴ്‌ച പ്രസിദ്ധീകരിച്ചു. ഈ ലിസ്‌റ്റിലുള്ള ആരെയും കേരളം രണ്ടാം അലോട്ടുമെന്റിൽ പ്രവേശിപ്പിക്കില്ല.
അഖിലേന്ത്യ ക്വാട്ട പ്രവേശനം നേടിയ കുട്ടികളുടെ പട്ടിക പ്രവേശന കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാം. സംസ്ഥാന റാങ്ക് പട്ടികയിലെ ആദ്യപത്തിൽ അഞ്ചുപേരും ആദ്യ നൂറിൽ 41 പേരും അഖിലേന്ത്യ ക്വാട്ടയിൽ പ്രവേശനം നേടിയിട്ടുണ്ട്. സംസ്ഥാനത്ത് എംബിബിഎസ് ആദ്യ അലോട്ടുമെന്റിന് ശേഷം 136 സർക്കാർ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങളിലെ(ഇഡബ്ല്യുഎസ്) കുട്ടികൾക്ക് 130 സീറ്റും ലഭ്യമായിട്ടുണ്ട്. അഖിലേന്ത്യ ക്വാട്ടയിൽ തിരികെ ലഭിച്ച 45, ആദ്യ അലോട്ടുമെന്റിന് ശേഷം അനുമതി ലഭിച്ച നാല് സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലെ സർക്കാർ, സ്വാശ്രയ സീറ്റുകളിൽ ഉൾപ്പെടെ ആയിരത്തോളം സീറ്റുകൾ രണ്ടാം അലോട്ടുമെന്റിൽ പരിഗണിക്കും.
എംബിബിഎസ്/ബിഡിഎസ് രണ്ടാം അലോട്ട്മെന്റിനും അഗ്രികൾച്ചർ/വെറ്ററിനറി/ ഫോറസ്ട്രി/ഫിഷറീസ് എന്നിയിലേക്ക് മൂന്നാംഘട്ട അലോട്ട്മെന്റിനും ഓൺലൈൻ ഓപ്ഷൻ ക്രമീകരണത്തിന് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ അവസരം തിങ്കളാഴ്‌ച വൈകിട്ട് അവസാനിച്ചു. ബുധനാഴ്‌ച വൈകിട്ട് അലോട്ട്മെന്റ് നടത്തും. ഫോൺ: 04712332123, 2339101, 2339102, 2339103, 2339104.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..