25 September Wednesday

അപകടങ്ങൾ കുറയ്ക്കാൻ അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈസ്; കുറിപ്പുമായി എംവിഡി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

തിരുവനന്തപുരം > രാജ്യത്തെ അപകടങ്ങളുടെ തോത് കുറയ്ക്കാനായി അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈസ് നിർബന്ധമാക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ്. രാജ്യത്ത് ഏറ്റവും കൂടുതൽ അപകടവും മരണവും നടക്കുന്നത് മറ്റു വാഹനങ്ങളുടെ പുറകിൽ ഇടിച്ചാണ്. കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2022-ൽ  98668 അപകടങ്ങളിൽ 32907 പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഇത് കുറയ്ക്കാനായി അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈസുകൾ വാഹനങ്ങളിൽ നിർബന്ധമാക്കണമെന്നാണ് എംവിഡിയുടെ കുറിപ്പ്. വാഹനസാന്ദ്രതയേറിയ നിരത്തുകളിൽ അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈസുകൾ നിർണ്ണായകമാണെന്നും അണ്ടർ റൺ സംരക്ഷണം ഉള്ളത് കൊണ്ട് മാത്രം ഗുരുതരമായ പരിക്കിൽ നിന്നും മരണത്തിൽ നിന്നും രക്ഷപ്പെട്ട നിരവധി സംഭവങ്ങളുണ്ടെന്നും എംവിഡി കുറിപ്പിൽ പറയുന്നു.

അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈസ് എന്ത് ?എന്തിന്..?

ഭാരതത്തിൽ ഏറ്റവും കൂടുതൽ അപകടവും മരണവും നടക്കുന്നത് മറ്റു വാഹനങ്ങളുടെ പുറകിൽ ഇടിച്ചാണ്. കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2022-ൽ  98668 അപകടങ്ങളിൽ 32907 പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം മറ്റു വാഹനങ്ങളുടെ വശങ്ങളിലെ ഇടിയാണ്. 71146 അപകടങ്ങളും 20357 മരണവും 2022-ൽ സംഭവിച്ചത് ഇത്തരത്തിലാണ്. നിസ്സാരം എന്നു തോന്നാവുന്ന റിയർ/സൈഡ് അണ്ടർ റൺ പ്രൊട്ടക്ടർ നിർബന്ധമാക്കേണ്ടതിന്റെയും അത് കൃത്യമായി പരിപാലിക്കപ്പെടേണ്ടതിന്റെയും ആവശ്യകത ഇവിടെയാണ്.
 
ഉയരം കൂടിയ ഭാരവാഹനങ്ങളടക്കമുള്ള വാഹനങ്ങളിലേക്ക് പാഞ്ഞുകയറുന്ന കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് ഏറ്റവും കൂടുതൽ മരണത്തിന് ഹേതു ആയിട്ടുള്ളത്.  ഇരുചക്ര വാഹനങ്ങളിൽ മനുഷ്യ ശരീരമാണ് ഒരു തടസവും ഇല്ലാതെ ഇത്തരം വാഹനങ്ങളുടെ ബോഡിയിലേക്ക് ഇടിക്കുക. പാസഞ്ചർ കാറുകൾ ആണെങ്കിൽ അതിൽ ഏറ്റവും സുരക്ഷ കുറവുള്ള A പില്ലറും മുൻപിലെ വിൻഡ് ഷീൽഡ് ഗ്ലാസും മാത്രമാണ് അതിലെ യാത്രക്കാരുടെ ശരീരത്തിന് പരിക്ക് പറ്റുന്നതിന് തടസ്സമായി മുൻപിൽ ഉണ്ടാവുക. ഗുരുതരമായ പരിക്കിനും മരണത്തിനും ഇത് കാരണമാകുമെന്ന് മാത്രമല്ല എയർബാഗ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും പ്രവർത്തിക്കാതെ വരും. എയർ ബാഗുകളുടെ സെൻസറുകൾ കാറിൻ്റെ  മുൻബമ്പറിന് തൊട്ടു പുറകിൽ ആയിട്ടാണ് സ്ഥാപിക്കപ്പെടുക. ഇടിച്ചുകയറുമ്പോൾ ഈ ഭാഗം ഇടിച്ചാൽ മാത്രമേ എയർബാഗുകൾ തുറക്കുകയുള്ളൂ. കാർ യാത്രികർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ച് നൽകിയിട്ടുള്ള ക്രമ്പിള്‍ സോണും ഫലവത്താകില്ല.  അതുകൊണ്ടാണ് റിയർ അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈസ് 55 സെമീ മുതൽ 70 സെമീ വരെ ഉയരത്തിൽ ഘടിപ്പിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതും.

മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം  കൃത്യമായി ഉറപ്പ് വരുത്താൻ സാധിക്കാത്ത വിധം  വാഹനസാന്ദ്രതയേറിയ നമ്മുടെ നിരത്തുകളിൽ അതുകൊണ്ടുതന്നെ അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈസുകൾ നിർണ്ണായകമാണ്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 124 പ്രകാരം 3.5 ടണ്ണിലധികം തൂക്കം വരുന്ന ഭാരവാഹനങ്ങൾക്ക് ലാറ്ററൽ അണ്ടർ റൺ പ്രൊട്ടക്ടിവ് ഡിവൈസ് നിർബന്ധമാണ്. വാഹനങ്ങളുടെ നിർമ്മാതാക്കളും  ഡീലറും ഇത് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ട്രാക്ടറും ടിപ്പർ വാഹനങ്ങളും ഒഴിച്ചുള്ളവക്ക് പുറകിലെ അണ്ടർ റൺ പ്രൊട്ടക്ടറും  നിർബന്ധമാണ്.   IS 14812/ IS 14682 എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് ഇത് നിർമ്മിക്കേണ്ടത്.

ഈ അണ്ടർ റൺ സംരക്ഷണം ഉള്ളത് കൊണ്ട് മാത്രം ഗുരുതരമായ പരിക്കിൽ നിന്നും മരണത്തിൽ നിന്നും രക്ഷപ്പെട്ട  നിരവധി സംഭവങ്ങൾ ഉണ്ട്. ഇത്തരം ഡിവൈസുകളിൽ കാണുന്ന ഓരോ ആക്സിഡന്റ് അടയാളങ്ങളും ജീവൻ രക്ഷിച്ചതിന്റെ ഓർമ്മപ്പെടുത്തലുകളാവാം...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top