23 September Monday

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; സുപ്രീം കോടതി

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

ന്യൂഡല്‍ഹി> കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഇത്തരം അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ പൊലീസിൽ അറിയിക്കാതിരിക്കുന്നതും കുറ്റകരമാണ്.

കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചാൽ മാത്രമേ അത് കുറ്റകരമാകുകയുള്ളു എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ഇതിനെതിരെ ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്.

ദൃശ്യങ്ങൾ കാണുന്ന വ്യക്തിക്ക് മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ പോക്‌സോ നിയമ പ്രകാരം കുറ്റകരം ആകുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കുട്ടികളുടെ അശ്ലീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമ പ്രകാരവും, ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്ന സാഹചര്യമായിരുന്നു മദ്രാസ് ഹൈക്കോടതി വിധിപ്രകാരം ഉണ്ടായത്.

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമ പ്രകാരവും, ഐടി നിയമ പ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചാൽ അത് പോലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരമാണെന്നും സുപ്രീം കോടതി ഇതിനൊപ്പം വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജസ്റ്റീസ് പദ്ദിവാല എന്നിവർ ഉൾപ്പെടുന്നതാണ് ബെഞ്ച്. ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോയിറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയൽ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അടുത്തിടെ കേരള ഹൈക്കോടതി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓട്ടോമാറ്റിക് ആയി ഡൌൺലോഡ് ആവുന്നത് ഐ ടി ആക്ട് പ്രകാരം കുറ്റകരമാവില്ലെന്ന് വിധിച്ചിരുന്നു. ഇത്തരം അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ പൊലീസിൽ അറിയിക്കാതിരിക്കുന്നത് കുറ്റകരമാകുമെന്ന് കൂടിയാണ് സുപ്രീം കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top