തിരുവനന്തപുരം > കേരളത്തിൽ പുതിയ ബിസ്‌കറ്റ് വിപണിയിലിറക്കാൻ പ്രവാസി വ്യവസായ ഗ്രൂപ്പായ ആസ്‌കോ. ക്രേയ്‌സ് എന്ന ബ്രാൻഡിൽ അടുത്ത വർഷം ബിസ്‌കറ്റ് വിപണിയിലെത്തിക്കും. ഇതിനായി 150 കോടി രൂപ ഉടൻ നിക്ഷേപിക്കാൻ വ്യവസായമന്ത്രി പി രാജീവ് സംഘടിപ്പിച്ച മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിൽ ധാരണയായി.
2030ഓടെ 500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും ആസ്‌കോ അറിയിച്ചു.ഗൾഫിൽ സൂപ്പർ മാർക്കറ്റ് ശൃംഖല നടത്തുന്ന വ്യവസായി അബ്‌ദുൾ അസീസിന്റെ നേതൃത്വത്തിലുള്ള വ്യവസായ ഗ്രൂപ്പാണ് ആസ്‌കോ. ഗുണനിലവാരമുള്ളതും സ്വാദിഷ്‌ടവുമായ 39 തരം ബിസ്‌കറ്റാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുകയെന്ന് അബ്ദുൽ അസീസ് പറഞ്ഞു.
കെഎസ്ഐഡിസിയുടെ കോഴിക്കോട്ടേ വ്യവസായ പാർക്കിൽ ഫാക്‌ടറിയുടെ നിർമാണം ഈ വർഷം പൂർത്തിയാക്കും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനും നിക്ഷേപകർക്കുള്ള സഹായ നടപടികൾക്കുമായി നോഡൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
ദീർഘദൂര യാത്രക്കാർക്കായി ഉന്നത നിലവാരമുള്ള വിശ്രമ കേന്ദ്രങ്ങളും സൂപ്പർ മാർക്കറ്റുകളും സ്ഥാപിക്കുന്നതാണ് ആസ്‌കോ ഗ്രൂപ്പിന്റെ രണ്ടാംഘട്ട പദ്ധതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..