27 September Friday

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി പുന്നമടയിൽ നാളെ ആവേശപ്പോര്‌

സ്വന്തം ലേഖകൻUpdated: Friday Sep 27, 2024

ആലപ്പുഴ> നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങൾ ശനി പകൽ 11-ന് ആരംഭിക്കുമെന്ന്‌ കലക്‌ടർ അലക്‌സ്‌ വർഗീസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. പകൽ രണ്ടിന് ഉദ്ഘാടനസമ്മേളനത്തിന്‌ ശേഷമാകും ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനലും. വൈകിട്ട്‌ നാലുമുതലാണ് ഫൈനൽ മത്സരങ്ങൾ.
ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ അഞ്ച്‌ ഹീറ്റ്‌സാണുള്ളത്. ആദ്യ നാല് ഹീറ്റ്‌സിൽ നാല്‌ വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്‌സിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാല്‌ വള്ളമാണ് നെഹ്‌റുട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിന്‌ ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.
റോയൽ എൻഫീൽഡാണ് ഇത്തവണത്തെ ടൈറ്റിൽ സ്‌പോൺസർ. കർശന സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണ്‌ മത്സരം. സ്‌പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും  നിയന്ത്രണമുണ്ട്. ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു. 50,00,000 രൂപയുടെ ടിക്കറ്റുകൾ വിറ്റു.

പുന്നമട സജ്ജം
ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു പവിലിയന്റെയും താൽക്കാലിക ഗാലറികളുടെയും നിർമാണം അവസാനഘട്ടത്തിലാണ്. യന്ത്രവൽകൃത സ്‌റ്റാർട്ടിങ്‌ സംവിധാനവും ഫോട്ടോ ഫിനിഷിങ്‌ സംവിധാനവും സജ്ജമാണ്. വള്ളംകളി കാണാനെത്തുന്നവർക്ക്‌ കൂടുതൽ ബോട്ടുകളും ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അയൽ ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകിട്ട്‌ തിരികെയും പ്രത്യേക സർവീസുകളുണ്ടാകും. കെഎസ്ആർടിസി ബജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പ്രവേശനം പാസുള്ളവർക്ക് മാത്രം
പാസുള്ളവർക്ക്‌ മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിങ്‌ പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി- ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാസില്ലാതെ കയറുന്നവർക്കും വ്യാജപാസുകളുമായി എത്തുന്നവർക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവർക്കുമെതിരെ കർശനനടപടി ഉണ്ടാകും. വള്ളംകളി കഴിഞ്ഞ് നെഹ്‌റു പവിലിയനിൽനിന്ന് തിരികെ പോകുന്നവർക്കായി ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നിയമാവലികൾ പാലിച്ചില്ലെങ്കിൽ പിടിവീഴും
വള്ളംകളിയുടെ നിയമാവലി പാലിക്കാത്ത വള്ളങ്ങളെയും തുഴച്ചിൽക്കാരെയും കണ്ടെത്തുന്നതിനും മറ്റ്‌ നിയമലംഘനങ്ങൾ നിരീക്ഷിക്കാനുമായി വീഡിയോ ക്യാമറകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. മത്സരസമയത്ത് കായലിൽ ഇറങ്ങിയും മറ്റും മത്സരം തടസപ്പെടുത്താൻ ശ്രമിക്കുന്നവരെ അറസ്‌റ്റ്‌ ചെയ്യും.
വള്ളംകളി കാണാൻ പുന്നമട കായലിൽ നെഹ്‌റു പവിലിയന്റെ വടക്കുഭാഗംമുതൽ ഡോക്ക് ചിറവരെ നിശ്ചിത ഫീസ് അടയ്‌ക്കാതെ നിർത്തിയിടുന്ന മോട്ടോർ ബോട്ടുകൾ, പുരവഞ്ചികൾ, മറ്റ്‌ യാനങ്ങൾ എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിക്കും. ഈ മേഖലയിൽ ബോട്ടുകളും മറ്റും നിർത്തിയിട്ട് വള്ളംകളി കാണുന്നതിന് ആലപ്പുഴ റവന്യു ഡിവിഷൻ ഓഫീസിൽ നിശ്ചിത ഫീസ് അടച്ച് മുൻകൂർ അനുമതി വാങ്ങണം. രാവിലെ എട്ടിനുശേഷം അനധികൃതമായി ട്രാക്കിൽ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കും. ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യും. അനൗൺസ്‌മെന്റ്, പരസ്യബോട്ടുകൾ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാൻ പാടില്ല. മൈക്ക് സെറ്റുകളും പ്രവർത്തിപ്പിക്കാൻ പാടില്ല. വള്ളംകളി ദിവസം പുന്നമട കായലിൽ ട്രാക്കിന് കിഴക്കുഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ പുരവഞ്ചികളിലും മോട്ടോർ ബോട്ടുകളിലും അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റാൻ പാടില്ല.

പവലിയനിലേക്ക് രാവിലെ 10ന് എത്തണം
ടൂറിസിസ്‌റ്റ്‌ ഗോൾഡ്, സിൽവർ പാസുകൾ എടുത്തിട്ടുള്ളവർ ബോട്ടിൽ നെഹ്‌റു പവിലിയനിലേക്ക് പോകാൻ രാവിലെ 10ന് ഡിടിപിസി ജെട്ടിയിൽ എത്തണം. വള്ളംകളി കാണാൻ ബോട്ട് ഉൾപ്പെടെ പാസ് എടുത്തിട്ടുള്ളവരും രാവിലെ 10ന് മുമ്പ്‌ എത്തേണ്ടതാണ്. ഹരിതചട്ടം പാലിച്ചാണ് വള്ളംകളി നടത്തുന്നത്. കനാലിലേക്കും കായലിലേക്കും പ്ലാസ്‌റ്റിക് കുപ്പികളോ മറ്റ് മാലിന്യങ്ങളോ വലിച്ചെറിയരുത്. രാവിലെ 10ന് ശേഷം ഡിടിപിസി ജെട്ടിമുതൽ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സർവീസ് അനുവദിക്കില്ല. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍, നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറി സമീര്‍ കിഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ എം സി സജീവ്കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ കെ എസ് സുമേഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top