17 September Tuesday
രാജ്യത്ത് ആദ്യമായി ആക്ഷൻ പ്ലാൻ

അമീബിക് മസ്തിഷ്‌ക ജ്വരം: ഗവേഷണം കേരളം ഏറ്റെടുക്കും- മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് പല ജില്ലകളിൽ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐസിഎംആർ, ഐഎവി, പോണ്ടിച്ചേരി എവി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കൽ വർക്ക്‌ഷോപ്പ് തിരുവനന്തപുരം അപെക്‌സ് ട്രോമകെയർ സെന്ററിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ശിൽപശാല അഭിസംബോധന ചെയ്ത് സംസാരിച്ചു.

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആഗോള തലത്തിൽ തന്നെ ഇത്തരമൊരു ശ്രമം ആദ്യമായിട്ടായിരിക്കും നടക്കുക. തിരുവനന്തപുരത്ത് ക്ലസ്റ്റർ ഉണ്ടായപ്പോൾ ആദ്യ കേസ് കണ്ടുപിടിക്കാനും തുടർന്ന് മറ്റുള്ള രോഗബാധിതരെ കണ്ട് പിടിക്കാനും സാധിച്ചു. അവരെല്ലാം രോഗമുക്തരായി കൊണ്ടിരിക്കുകയാണ്. എന്ത് കാരണം കൊണ്ടാണ് സംസ്ഥാനത്ത് കേസുകളുടെ വർധനവ് ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പോലെയുള്ള വിദഗ്ധ സംഘടനകളുമായി ചേർന്നുള്ള ഗവേഷണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ശിൽപശാലയിൽ പങ്കെടുത്തവർ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് പോലുള്ള വളരെ അപൂർവമായ രോഗങ്ങൾ നേരത്തെ തന്നെ കണ്ടുപിടിക്കാനും മരണനിരക്ക് 97 ശതമാനമുള്ള രോഗത്തിൽ നിന്നും കുറേപ്പേരെ രക്ഷിക്കാൻ സാധിച്ചതും സംസ്ഥാനത്തിന്റെ മികച്ച നടപടികൾ കൊണ്ടാണെന്ന് സംഘം വിലയിരുത്തി. അമീബയുടെ വളർച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠന റിപ്പോർട്ട് കേരള യൂണിവേഴ്‌സിറ്റിയുടെ എൻവെയർമെന്റ് എഞ്ചിനീറിംഗ് വിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡും കൂടി അവതരിപ്പിച്ചു. കേരളത്തിലെ ജലാശയങ്ങളിലെ അത്തരം സാഹചര്യങ്ങൾ വിലയിരുത്താൻ തീരുമാനമെടുത്തു. അതിലൂടെ അമീബയുടെ വളർച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠനം നടത്തി ഏകാരോഗ്യ സമീപനത്തിലൂന്നിയ ആക്ഷൻപ്ലാൻ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് പ്രതിരോധത്തിന് കേരളം നടത്തുന്ന പ്രവർത്തനങ്ങൾക്ക് സംഘം എല്ലാ പിന്തുണയും നൽകി. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേർ മാത്രമാണ്. സംസ്ഥാനത്ത് 2024ൽ 19 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. 5 മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിൽ രോഗമുക്തി നിരക്ക് കൂട്ടാൻ സാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4 പേരാണ് രോഗമുക്തി നേടിയത്. കേരളത്തിൽ രോഗം സ്ഥിരീകരിച്ച എല്ലാവർക്കും അമീബ കാണാൻ സാധ്യതയുള്ള മലിനമായ ജലവുമായി ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുണ്ട്. ഒരേ ജല സ്രോതസ് ഉപയോഗിച്ചവരിൽ ചിലർക്ക് മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐസിഎംആറിന്റേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ ഒരു കേസ് കൺട്രോൾ പഠനം നടത്താനും തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. റീത്ത, ചണ്ഡിഗഡ് പിജിഐഎംഇആർ പാരസൈറ്റോളജി വിഭാഗം മുൻ മേധാവി ഡോ. രാകേഷ് സെഗാൾ, ഐഐഎസ്സി ബാഗ്ലൂർ പ്രൊഫസർ ഡോ. ഉത്പൽ എസ് ടാറ്റു, കേരള യൂണിവേഴ്‌സിറ്റി എൻവെയർമെന്റ് എഞ്ചിനീറിംഗ് വിഭാഗത്തിലെ ഡോ. ശലോം ഞ്ജാന തങ്ക, സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി ഷീല മോസിസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, അടെൽക് പ്രിൻസിപ്പൽ ഡോ. മായ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ ഡോ. സുനിജ, അസിസ്റ്റന്റ് ഡയറക്ടർമാർ, മെഡിക്കൽ കോളേജിലെ വിദഗ്ധർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഐസിഎംആർ സയന്റിസ്റ്റ് ഡോ. അനൂപ് വേലായുധൻ, ഐഎവി ഡയറക്ടർ ഡോ. ശ്രീകുമാർ, സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി എൻവെയർമെന്റൽ സയൻസ് പ്രൊഫസർ, സ്റ്റേറ്റ് ആർആർടി അംഗങ്ങൾ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ എന്നിവർ റൗണ്ട് ടേബിൾ ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top