19 September Thursday

ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു: കാപട്യം നിറഞ്ഞ നേതൃത്വമെന്ന് വിമർശനം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

കൊച്ചി > സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജി വച്ചു. ഫെഫ്കയുടേത് കാപട്യം നിറഞ്ഞ നേതൃത്വമെന്ന് രാജി കത്തിൽ ആഷിഖ് അബു അഭിപ്രായപ്പെട്ടു. ​ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടന കുറ്റകരമായ മൗനം പാലിക്കുകയാണെന്നും ചൂണ്ടികാട്ടി.

ബി ഉണ്ണികൃഷ്ണനെതിരായ ആരോപണങ്ങൾക്ക് പിന്നാലെയാണ് ആഷിഖ് അബു രാജി വച്ചത്. നേരത്തേയും ഫെഫ്ക നേതൃത്വത്തിനെതിരെ വിമർശനവുമായി ആഷിഖ് അബു രം​ഗത്തെത്തിയിരുന്നു.

''ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രക്കുറിപ്പെന്ന പേരിൽ പുറത്തിറങ്ങുന്ന കുറച്ചു വാചകക്കസർത്തുകൾ, പഠിച്ചിട്ടു പറയാം, വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത് എന്ന നിർദേശം എന്നിവയൊക്കെ ഒരംഗമെന്ന നിലയിൽ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു,'' ആഷിഖ് അബു രാജിക്കത്തിൽ പറഞ്ഞു.

വാർത്താക്കുറിപ്പിന്റെ പൂർണ രൂപം

2009 ഒക്ടോബറിൽ ഫെഫ്ക രൂപീകരിക്കുന്ന സമയം മുതൽ ഞാൻ ഈ സംഘടനയിൽ അംഗമാണ്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ സംവിധായകരുടെ യൂണിയൻ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടോ മൂന്നോ എക്സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുത്തിട്ടും ഉണ്ട്.

2012ൽ ഒരു സിനിമയുടെ നിർമാതാവിൽനിന്ന് ലഭിക്കേണ്ട പണം സംബന്ധിച്ച എന്റെ പരാതിയിൽ യൂണിയൻ ഇടപെട്ടത് തികച്ചും അന്യായമായാണ്. അതേ നിർമ്മാതാവിന്റെ മറ്റൊരു ചിത്രം നിർമാണത്തിൽ ഇരിക്കെയാണ് ഞാനും ഇതേ പരാതിയുള്ള തിരക്കഥാകൃത്തുക്കളും പരാതി സംഘടനയിൽ ഉയർത്തിയത്. എന്നാൽ നിർമ്മാണത്തിൽ ഇരിക്കുന്ന ഇതേ നിർമ്മാതാവിന്റെ സിനിമയുടെ റിലീസ് സമയത്തും ഫെഫ്കയിൽനിന്ന് ഈ തുകക്കുവേണ്ടി സമ്മർദം ഉണ്ടായില്ല. ഏറെ വൈകി അവകാശപ്പെട്ട തുകയുടെ പകുതി മാത്രമാണ് ലഭിച്ചത്. പരാതിയിൽ ഇടപെട്ട സംഘടന, ഞങ്ങൾക്കവകാശപ്പെട്ട തുകയുടെ 20 ശതമാനം കമ്മീഷനായി വേണം എന്നാവശ്യപ്പെട്ടു. ലഭിച്ച തുകയിൽനിന്ന് 20 ശതമാനം ആവശ്യപ്പെട്ടു ഫെഫ്കയുടെ ഓഫീസിൽനിന്ന് ഒരു ദിവസം ലഭിച്ചത് 3 ഫോൺ കോളുകൾ.

വരിസംഖ്യയും ലെവിയും അടക്കുന്ന അംഗങ്ങളോട് 20 ശതമാനം കമ്മീഷൻ ആവശ്യപ്പെടുന്നത് അനീതിയാണെന്ന് സിബി മലയിലിനോട് ഞാൻ തർക്കം ഉന്നയിച്ചു. അതേത്തുടർന്ന് ഞാനും സിബി മലയിലും തമ്മിൽ വാക്ക് തർക്കമുണ്ടായി. പണം കൊടുക്കണം എന്ന ഉറച്ച നിലപാടിൽ സിബി മലയിൽ. തൊഴിലാളി സംഘടന പരാതിയിൽ ഇടപെടുന്നതിന് കമ്മീഷൻ ചോദിക്കുന്നത് അനീതിയാണെന്ന് പറഞ്ഞ എന്നോട് നിർബന്ധപൂർവം പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടു. മനസിൽ ശപിച്ചുകൊണ്ട് ഞാൻ ചെക്ക് എഴുതി കൊടുത്തുവിട്ടു. ഞാൻ മിണ്ടാതിരിക്കില്ല എന്ന് ബോധ്യം വന്നതുകൊണ്ടാണോ അതോ ചോദ്യം ചെയ്യപ്പെട്ടതിൽ ഉള്ള പ്രതിഷേധമോ പിണക്കമോ കൊണ്ടാണോ എന്നറിയില്ല സിബി മലയിൽ എന്റെ ചെക്ക് തിരിച്ചയച്ചു. എന്റെ കൂടെ പരാതിപ്പെട്ട എഴുത്തുകാരായ മറ്റു രണ്ടുപേരുടെ പക്കൽനിന്ന് 20 ശതമാനം 'സർവീസ് ചാർജ് ' സംഘടന വാങ്ങി. എനിക്ക് നിർമാതാവിൽനിന്ന് ലഭിക്കേണ്ട ബാക്കി 50 ശതമാനം തുകയുടെ കാര്യത്തിൽ പിന്നീട് സംഘടന ഇടപെട്ടില്ല. ഇപ്പോഴും ആ പണം എനിക്ക് കിട്ടിയിട്ടില്ല.

ഈ ഘട്ടത്തിൽ തന്നെ ഞാൻ സംഘനടയിൽനിന്നും അകന്നു. ഒരു തൊഴിലാളി സംഘടന എന്ന നിലയിൽ വീണ്ടും വരി വരിസംഖ്യയും ലെവിയും അടക്കുന്ന അംഗമായി തുടർന്ന് പോന്നു. എന്നാൽ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രക്കുറിപ്പെന്ന പേരിൽ പുറത്തിറങ്ങുന്ന കുറച്ചു വാചക കസർത്തുകൾ, ' പഠിച്ചിട്ടു പറയാം ' ' വൈകാരിക പ്രതികരണങ്ങൾ അല്ല വേണ്ടത്'എന്ന നിർദേശം എന്നിവയൊക്കെ ഒരംഗം എന്ന നിലയിൽ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു.

നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽനിന്ന് ഞാൻ രാജിവെക്കുന്നതായി അറിയിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top