08 September Sunday
ആഗസ്ത് ഒന്നുമുതൽ നടപ്പാക്കും , കൂടുതലായി അടച്ചതുക ലഭിക്കാൻ ഓൺലെെനായി അപേക്ഷിക്കാം

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു: പുതിയ നിരക്ക് ആഗസ്ത് 1 മുതൽ

സ്വന്തം ലേഖകൻUpdated: Wednesday Jul 24, 2024


തിരുവനന്തപുരം
കെട്ടിടനിർമാണ പെർമിറ്റ് ഫീസ് നിരക്ക്‌ അറുപതു ശതമാനംവരെ വെട്ടിക്കുറച്ച്‌ സംസ്ഥാന സർക്കാർ. 81 മുതൽ 300 ചതുരശ്ര മീറ്റർവരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയുന്ന രീതിയിലാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്‌. പുതിയ നിരക്കനുസരിച്ച്‌ കോർപറേഷൻ പരിധിയിൽ 81 മുതൽ 150 ചതുരശ്ര മീറ്റർവരെ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വ്യവസായ, വാണിജ്യാവശ്യ കെട്ടിടങ്ങളുടെ പെർമിറ്റ്‌ നിരക്കും 58 ശതമാനംവരെ കുറച്ചിട്ടുണ്ട്. കെട്ടിട നിർമാണ അപേക്ഷ ഫീസും ലേഔട്ട് അപ്രൂവലിനുള്ള സ്ക്രൂട്ടിനി ഫീസും കുറച്ചു. 80 ചതുരശ്ര മീറ്റർവരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ്‌ ഫീസ്‌ വർധനയിൽനിന്ന്‌ കഴിഞ്ഞവർഷം ഒഴിവാക്കിയിരുന്നു. 2023 ഏപ്രിൽ 10 മുതൽ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഒടുക്കിയവർക്ക് കൂടുതലായി അടച്ച തുക തിരികെ നൽകും. ഇതിന് കെ സ്മാർട്ട്, ഐഎൽജിഎംഎസ് എന്നിവ വഴി അപേക്ഷിക്കാം.

കേരളത്തിൽ നിലവിലുള്ള പെർമിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്‌. കാലാനുസൃതമായി പെർമിറ്റ് ഫീസ് വർധിപ്പിക്കാത്തത് തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും വരുമാനത്തെയും ബാധിച്ചപ്പോഴാണ് പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചത്. തനതുവരുമാനം വർധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിഎജിയും സംസ്ഥാന ധന കമീഷനും ആവശ്യപ്പെട്ടിരുന്നു.

പെർമിറ്റ് ഫീസ്‌ തുക പൂർണമായും തദ്ദേശസ്ഥാപനങ്ങൾക്കാണ് ലഭിക്കുക. പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കാണ് ഇത് ചെലവഴിക്കുന്നത്‌. പുതുക്കിയ പെർമിറ്റ് ഫീസ് വഴിയുള്ള തനതുവരുമാന വർധനവിലൂടെ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 177.9 കോടി  അധികവരുമാനം ലഭിച്ചിരുന്നു. ഇത് പ്രാദേശികമായ വികസന പ്രവർത്തനങ്ങൾക്കാണ് പൂർണമായും വിനിയോഗിച്ചത്‌–- മന്ത്രി പറഞ്ഞു. 

നേട്ടം മുതലാക്കി യുഡിഎഫ്‌ ഭരണസമിതികൾ; പഴി സർക്കാരിന്
പരിഷ്കരിച്ച കെട്ടിടനിർമാണ പെർമിറ്റ്‌ ഫീസ്‌ വാങ്ങില്ലെന്ന്‌ പ്രമേയം പാസാക്കിയ യുഡിഎഫ്‌ ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ രാഷ്‌ട്രീയ മുതലെടുപ്പിനുള്ള നീക്കം നടത്തുകയാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌. വർധിപ്പിച്ച ഫീസ്‌ വാങ്ങുകയും അത്‌ ഉപയോഗിക്കുകയും ചെയ്തവരാണിവർ. സ്ലാബുകളായാണ്‌ ഫീസ്‌ നിശ്‌ചയിച്ചത്‌. ഈ സ്ലാബിലെ ഏറ്റവും കൂടിയ തുകയാണ്‌ യുഡിഎഫ്‌ ഭരണസമിതികൾ ഈടാക്കിയത്‌. പെർമിറ്റ് ഫീസായി ലഭിക്കുന്ന പണം പൂർണമായും തദ്ദേശസ്ഥാപനങ്ങളുടെ തനത്‌ ഫണ്ടിലേക്കാണെന്നിരിക്കേ മുഴുവൻ സർക്കാരിനാണെന്ന്‌ വ്യാജപ്രചാരണവും നടത്തുന്നു. കേന്ദ്ര നിയമപ്രകാരമുള്ള കെട്ടിടനിർമാണത്തൊഴിലാളി സെസിന്റെ പേരിലും ദുഷ്‌പ്രചാരണം നടത്തുന്നു.

കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തിൽ വർധിപ്പിക്കണമെന്നത് കേന്ദ്ര ധനകാര്യ കമീഷന്റെ നിബന്ധനയാണ്. ഇത് കൈവരിച്ചില്ലെന്നതിനാൽ 24 നഗരസഭകൾക്ക്‌ ധനകാര്യ കമീഷന്റെ ഗ്രാന്റ് ലഭിച്ചിരുന്നില്ല. കെ സ്‌മാർട്ടിലൂടെ ആറുമാസത്തിനുള്ളിൽ 8,807 പെർമിറ്റാണ് മിനിട്ടുകൾക്കകം സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ നൽകിയത്‌–- മന്ത്രി പറഞ്ഞു.





മന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം

നികുതി റിബേറ്റ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒടുക്കേണ്ട ഒരു വർഷത്തെ വസ്തുനികുതി സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം, അതായത് ഏപ്രിൽ 30നകം ഒടുക്കുകയാണെങ്കിൽ 5% റിബേറ്റ് അനുവദിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഇളവ് നികുതിദായകർക്ക് നൽകുന്നത്.

തനതു വരുമാനം എന്തിന് കൂട്ടണം?

നാമമാത്രമായ പെർമിറ്റ് ഫീസായിരുന്നു മുൻപുണ്ടായിരുന്നത്. കാലാനുസൃതമായി പെർമിറ്റ് ഫീസ് വർധിപ്പിക്കാത്തത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും വരുമാനത്തെയും കാര്യമായി ബാധിച്ചപ്പോഴാണ് സർക്കാർ പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ തീരുമാനമെടുത്തത്. കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തിൽ വർധിക്കണമെന്നത് കേന്ദ്ര ധനകാര്യ കമീഷന്റെ നിബന്ധനയാണ്. ഈ വരുമാനത്തിന്റെ തോത് കൈവരിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി 24 നഗരസഭകളുടെ ധനകാര്യ കമീഷൻ ഗ്രാന്റ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വർധിപ്പിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സിഎജിയും സംസ്ഥാന ധനകാര്യ കമീഷനും നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ, കോവിഡ് പോലുള്ള മഹാമാരികൾ തുടങ്ങിയവ മൂലമുള്ള അധികച്ചെലവും വരുമാന ശോഷണവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കാലാനുസൃതവും നവീനവുമായ വികസന ആവശ്യങ്ങൾ നിറവേറ്റാൻ സാമ്പത്തികമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക അനിവാര്യമാണ്. ഈ വസ്തുതകളുടെയും നിർദേശങ്ങളുടെയും നഗരസഭകളുടെ ആവശ്യത്തിന്റെയും ഭാഗമായാണ് സർക്കാർ തനതുവരുമാനം വർധിപ്പിക്കാനുള്ള വിവിധ നടപടികളിലേക്ക് കടന്നത്.

പെർമിറ്റ് ഫീസ് ആർക്ക് ?

പെർമിറ്റ് ഫീസായി ലഭിക്കുന്ന പണത്തിൽ നിന്ന് ഒരു രൂപ പോലും സർക്കാരിന് ലഭിക്കുന്നില്ല. ഇത് പൂർണമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് ലഭിക്കുന്നത്. പ്രാദേശികമായ വികസന പ്രവർത്തനങ്ങൾക്കാണ് ഇത് ചെലവഴിക്കുന്നത്. പുതുക്കിയ പെർമിറ്റ് ഫീസ് വഴിയുള്ള തനതുവരുമാനവർധനവിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 177.9 കോടിയുടെ അധികവരുമാനമാണ് ലഭിച്ചത്. ഇത് പ്രാദേശികമായ വികസന പ്രവർത്തനങ്ങൾക്കാണ് പൂർണമായും വിനിയോഗിച്ചത്. അങ്ങനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനത്തിലെ വർധന, ആത്യന്തികമായി ജനങ്ങളുടെ പശ്ചാത്തല സൗകര്യവും ക്ഷേമവും വർധിക്കുന്നതിനാണ് പ്രയോജനപ്പെട്ടത്.

കാലോചിതമായി പെർമിറ്റ് ഫീസ് വർധിപ്പിക്കണമെന്നത് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആവശ്യമായിരുന്നു. കാരണം പല സ്ഥാപനങ്ങൾക്കും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഈ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കാര്യങ്ങൾ നിർവഹിക്കാൻ സർക്കാർ ഗ്യാപ് ഫണ്ട് നൽകേണ്ടിവന്നിരുന്നു. വിവിധ നടപടികളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിച്ചതിലൂടെ ഗ്യാപ് ഫണ്ട് ആവശ്യമായി വന്നിരുന്ന പഞ്ചായത്തുകളുടെ എണ്ണം 2022-23 ലെ 68ൽ നിന്ന് 2023-24ൽ 45 ആയി കുറഞ്ഞു. മുൻസിപ്പാലിറ്റികളുടെ എണ്ണം 10 ൽ നിന്ന് 6 ആയിട്ടാണ് കുറഞ്ഞത്.

സെൽഫ് സർട്ടിഫൈഡ് പെർമിറ്റ്

പെർമിറ്റുകൾ വേഗത്തിൽ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു. ഇതിന് മാറ്റം വന്നിട്ടുണ്ട്. നഗരങ്ങളിൽ 300 ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്ക് കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ തത്സമയം പെർമ്മിറ്റ് നൽകാൻ കഴിഞ്ഞ ഏപ്രിൽ 1 മുതൽ സംവിധാനമൊരുക്കി. ജനുവരി ഒന്നുമുതൽ കെ സ്മാർട്ടിൽ ഈ സൌകര്യം ലഭ്യമാക്കി. കെ സ്മാർട്ടിലൂടെ കഴിഞ്ഞ ആറ് മാസം കൊണ്ടുമാത്രം 8807 പെർമ്മിറ്റുകളാണ് മിനുട്ടുകൾക്കകം ഇങ്ങനെ സെൽഫ് സർട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ നൽകിയത്.

നിർമാണ മേഖലയ്ക്ക് തിരിച്ചടിയായോ?

പെർമിറ്റ് ഫീസ് പരിഷ്കരിച്ചത് നിർമാണ മേഖലയെ ഒരു തരത്തിലും ദോഷകരമായി ബാധിച്ചിട്ടില്ലെന്നും കണക്കുകളിൽ നിന്ന് വ്യക്തമാണ്. 2022-23ൽ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് അനുവദിച്ച പെർമിറ്റുകൾ 328518 ആയിരുന്നെങ്കിൽ 2023-24ൽ ഇത് 359331 ആയി വർധിക്കുകയായിരുന്നു. 30813 പെർമിറ്റുകൾ അഥവാ 9.37 ശതമാനം വർധനവാണ് എണ്ണത്തിലുണ്ടായത്. നഗരങ്ങളിലെ പെർമ്മിറ്റുകൾ ഒരു സാമ്പത്തിക വർഷം കൊണ്ട് 20311 ൽ നിന്ന് 40401 ആയി വർധിച്ചു, ഇരട്ടിയോളം വർധന.

വൻകിട കെട്ടിടങ്ങളുടെ എണ്ണത്തിലും വൻവർധനയാണെന്ന് കെ റെറയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 159 പ്രൊജക്ടുകൾ മാത്രം രജിസ്റ്റർ ചെയ്തപ്പോൾ 2023ൽ  ഇത് 211 ആയി വർധിച്ചു, 32.7 ശതമാനം വർധന. 2023ൽ മാത്രം രജിസ്റ്റർ ചെയ്തത് 6800 കോടിയുടെ വൻ ഭവനസമുച്ചയങ്ങളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

നികുതി വർധനവും കാരണവും ഇളവുകളും

5 വർഷം കൂടുമ്പോൾ 25 ശതമാനം വസ്തുനികുതി വർധിപ്പിക്കണമെന്നത് ധനകാര്യ കമ്മീഷന്റെ ശുപാർശയും നേരത്തെ ആക്ടിലുണ്ടായിരുന്ന വ്യവസ്ഥയുമാണ്. വരുമാനത്തിൽ വർധനവില്ലെങ്കിൽ സംഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മുകളിൽ പറഞ്ഞിട്ടുണ്ട്. ഈ വർധന ഒഴിവാക്കാനാവാത്തതാണ്. 2018 ഏപ്രിലിൽ നടപ്പാക്കേണ്ടിയിരുന്ന നികുതി പരിഷ്കരണം കോവിഡും രണ്ട് പ്രളയങ്ങളും മൂലം മാറ്റിവെച്ച് 2023ലാണ് സർക്കാർ നടപ്പിലാക്കിയത്.

25 ശതമാനം ഒറ്റയടിക്ക് വർധന എന്നത് ആക്ടിൽ ഭേദഗതി വരുത്തി ഓരോ വർഷവും 5 ശതമാനം വീതമാക്കി സർക്കാർ ലഘൂകരിക്കുകയായിരുന്നു. ഒറ്റയടിക്ക് 25 ശതമാനം വർധിപ്പിക്കുന്നതിന് പകരം ഇങ്ങനെ ചെയ്യുമ്പോൾ, ആദ്യ വർഷം 20 ശതമാനവും തുടർന്നുള്ള വർഷങ്ങളിൽ 15,10,5 ശതമാനം വീതവും നികുതിദായകന് കുറവ് ലഭിക്കുന്നു.

ഉദാഹരണത്തിന് ആയിരം രൂപ നികുതിയുള്ള ഒരാളിന് 25 ശതമാനം വർധനവിലൂടെ തൊട്ടടുത്ത വർഷം തന്നെ 1250 രൂപ നികുതിയടയ്ക്കേണ്ടിവരുന്നു. പ്രതിവർഷം അഞ്ച് ശതമാനം വർധനവിലൂടെ ഈ വർഷം 1050 രൂപ മാത്രമേ അടയ്ക്കേണ്ടി വരുന്നുള്ളൂ. അഞ്ച് വർഷത്തെ കണക്കെടുത്താലും 500 രൂപയുടെ കുറവ് നികുതിയിൽ ഇങ്ങനെ ഗുണഭോക്താവിന് ലഭിക്കുന്നു.

നികുതിയായി ലഭിക്കുന്നതിൽ നിന്ന് ഒരു രൂപ പോലും സർക്കാരിനില്ല. പൂർണമായും ഈ തുക പ്രാദേശിക വികസന പ്രവർത്തനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കുമാണ് വിനിയോഗിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top