17 September Tuesday

കോഴിക്കോട് ഉരുൾപൊട്ടിയ പ്രദേശങ്ങളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കും... മന്ത്രിസഭായോഗ തീരുമാനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

തിരുവനന്തപുരം > കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡിനെയും ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നൽകിയിരുന്ന താൽക്കാലിക താമസത്തിനുള്ള വാടകയും മരണപ്പെട്ടയാളുടെ നിയമപരമായ അവകാശികൾക്ക് സിഎംഡിആർഎഫിൽ നിന്നുള്ള അധിക എക്സ്ഗ്രേഷ്യയും ഉൾപ്പെടെയുള്ള എല്ലാ ധനാശ്വാസവും ഇവര്‍ക്കും നൽകും. ഉരുൾപൊട്ടൽബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പ്രാദേശിക ജനപ്രതിനിധികൾ ആവശ്യപ്പെട്ടതുപോലെ സൗജന്യ റേഷനും അനുവദിക്കും.

തുടർച്ചാനുമതി

ഇടുക്കി പീരുമേട് സ്പെഷ്യൽ ഭൂമി പതിവ് ഓഫീസിലെ, 19 താല്കാലിക തസ്തികകള്‍ക്ക് 01/04/2024 മുതൽ 31/03/2025 വരെ തുടർച്ചാനുമതി നൽകും. ഡെപ്യൂട്ടി തഹസിൽദാർ -1, സീനിയർ ക്ലർക്ക്/എസ്വിഒ - 3, ജൂനിയർ ക്ലർക്ക് /വിഎ -2, ടൈപ്പിസ്റ്റ് -1, പ്യൂൺ-1 എന്നീ 8 താല്കാലിക തസ്തികകളിൽ ജോലി ക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം എന്ന നിബന്ധനയിലാണിത്.

പദ്ധതി വിഹിതങ്ങളുടെ ക്രമീകരണം

2024-25 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതങ്ങളുടെ ക്രമീകരണം സംബന്ധിച്ച് മാര്‍​ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. 10 കോടി രൂപയ്ക്ക് മുകളില്‍  അടങ്കലുള്ള തുടർ പ്രോജക്ടുകൾ/പദ്ധതികൾ ഉൾപ്പെടെ ഭരണാനുമതി നൽകിയ പദ്ധതികളുടെ അനിവാര്യത സംബന്ധിച്ച് ചീഫ് സെക്രട്ടറി, ധനകാര്യ, ആസൂത്രണ വകുപ്പ് സെക്രട്ടറിമാർ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ സമിതി പരിശോധിച്ച് പദ്ധതി മാറ്റിവയ്ക്കുകയോ അനിവാര്യത കണക്കിലെടുത്ത് വകുപ്പിനു ഭരണാനുമതി നൽകിയ ആകെ തുകയുടെ 50 ശതമാനം ആയി നിജപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.

10 കോടി രൂപയ്ക്ക് താഴെയുള്ള തുടർ പ്രോജക്ടുകൾ/പദ്ധതികൾ ഉൾപ്പെടെ ഭരണാനുമതി നൽകിയ പദ്ധതികളുടെ അനിവാര്യത സംബന്ധിച്ച് വകുപ്പ് സെക്രട്ടറി, വകുപ്പ് അധ്യക്ഷനുമായി കൂടിയാലോചിച്ച് വകുപ്പിന് ഭരണാനുമതി നൽകിയ മൊത്തം തുകയുടെ 50 ശതമാനം ആയി നിജപ്പെടുത്തി പട്ടിക ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.

സെക്രട്ടറിമാർ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതോടൊപ്പം ആസൂത്രണ ബോര്‍ഡ് മെമ്പർമാരെ അറിയിക്കേണ്ടതാണ്. മെമ്പർമാർ അവരുടെ അഭിപ്രായങ്ങൾ വൈസ് ചെയർപേഴ്‌സൺ വഴി മന്ത്രിസഭാ ഉപസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ ചീഫ് സെക്രട്ടറി / വകുപ്പ് സെക്രട്ടറിയെ നേരിട്ട് അറിയിക്കുകയോ ചെയ്യേണ്ടതാണ്. ചീഫ് സെക്രട്ടറി ഇക്കാര്യം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കും. ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്ക് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശം ബാധകമല്ല.

ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭയുടെ കൃതജ്ഞത

ആഗസ്ത് 31-ന് സർവീസിൽ നിന്നും വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വേണു. വി ചീഫ് സെക്രട്ടറി എന്ന നിലയിലും മന്ത്രിസഭയുടെ സെക്രട്ടറി എന്ന നിലയിലും നൽകിയ അത്യന്തം ശ്ലാഘനീയവും സ്‌തുത്യർഹവുമായ സേവനത്തിന് മന്ത്രിസഭ കൃതജ്ഞത രേഖപ്പെടുത്തി. ഭരണ നിർവഹണത്തിന് തനിക്ക് നൽകിയ സഹകരണത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.

തസ്തിക

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ നാല് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡുകളിൽ സൂപ്രണ്ടിൻ്റെ ഓരോ സ്ഥിരം തസ്തിക സൃഷ്ടിക്കും. ഈ തസ്തികകളില്‍ പൊതുഭരണ വകുപ്പിന്‍റെ കീഴിലുള്ള സെക്ഷൻ ഓഫീസർമാരെ ഡെപ്യൂട്ടേഷന്‍ വഴി നിയമിക്കും.

ടെൻഡര്‍ അംഗീകരിച്ചു

പനവിള (കട്ടച്ചകോണം) - പാറോട്ടുകോണം - കരിയം റോഡ്, കാര്യവട്ടം - ചെങ്കോട്ടുകോണം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തിക്കുള്ള ഏക ടെണ്ടര്‍ അംഗീകരിച്ചു.

ഭേദഗതി

ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾ സർക്കാർ ധനസഹായത്താൽ ഭൂമി വാങ്ങുമ്പോഴും അവരുടെ ബന്ധുക്കൾ ഒഴികെയുള്ളവർ ഭൂമി ദാനമായോ വിലയ്ക്കുവാങ്ങിയോ നൽകുമ്പോഴും 10 സെൻ്റ് വരെയുള്ള ഭൂമിയുടെ കൈമാറ്റ രജിസ്ട്രേഷനാവശ്യമായ മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകും. പൊതുതാൽപര്യമുള്ള പദ്ധതികളുടെ ഭാഗമായി ഭൂമി കൈമാറ്റം ചെയ്യേണ്ടിവരുമ്പോൾ ഭൂമിയുടെ രജിസ്ട്രേഷന് ആവശ്യമായി വരുന്ന മുദ്രവിലയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി നൽകുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തും.

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഫര്‍ണിഷിങ്ങ് ഇനങ്ങള്‍ വാങ്ങുന്നതിനും വിരമിക്കുന്ന / സ്ഥലം മാറ്റം ലഭിക്കുന്ന ജഡ്ജ്മാര്‍ തിരികെ നല്‍കുന്ന ഓഫീസ് ഫര്‍ണിഷിങ്ങ് ഇനങ്ങള്‍ വിനിയോഗിക്കുന്നത് സംബന്ധിച്ചും നിലവിലെ ഉത്തരവുകള്‍ ഭേദഗതി ചെയ്യും.

നൂറു ദിന പരിപാടികള്‍

2024 ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 22 വരെ നടത്താന്‍ നിശ്ചയിച്ച നാലം നൂറു ദിന പരിപാടികള്‍ നിശ്ചിത സമയത്തു തന്നെ പൂര്‍ത്തീകരിക്കും. ആകെ 1070 പദ്ധതികളാണ് നിശ്ചയിച്ചത്. എല്ലാ പരിപാടികളും ജനകീയമായി സംഘടിപ്പിക്കണം. പ്രാദേശിക തലങ്ങളില്‍ സംഘാടക സമിതി രൂപീകരിച്ച് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും വ്യപകമായ പ്രചാരണവും സംഘടിപ്പിക്കണം. ചൂരല്‍മല, മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തില്‍ ചില തടസങ്ങള്‍ നേരിട്ടിരുന്നു. അതിന്‍റെ ഭാഗമായാണ് നൂറു ദിന പരിപാടികള്‍ ഊര്‍ജിതമായി സംഘടിപ്പിക്കാനുള്ള തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top