19 September Thursday

സെൻസർ ബോർഡിന്റെ പ്രസക്തി ഇല്ലാതാക്കി: ആനന്ദ് പട്‌വർദ്ധൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

തിരുവനന്തപുരം > തന്റെ ചിത്രങ്ങൾ ജനങ്ങളിലെത്തിക്കാൻ 2014 നു മുൻപ് സെൻസർ ബോർഡിനെതിരെ കോടതിയെ സമീപിക്കാനെങ്കിലും കഴിഞ്ഞിരുന്നുവെന്നും ഇപ്പോൾ അതിനുപോലും സാധ്യത ഇല്ലാത്തവിധം സെൻസർ ബോർഡിനെ മാറ്റിയെന്നും പ്രശസ്ത സംവിധായകൻ ആനന്ദ് പട്‌വർദ്ധൻ പറഞ്ഞു. രാജ്യാന്തര ഹ്രസ്വ ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014 നു മുൻപും രാജ്യത്ത് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പ്രയാസമായിരുന്നു. കോടതിയിൽ പോരാടിയാണ് അത് നേടിയെടുത്തിരുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലിൽ 2014 ൽ തനിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി. എന്നാൽ അതിനു ശേഷം മുബൈ ഫിലിം ഫെസ്റ്റിവലിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടില്ല. ഐഡിഎസ്എഫ്എഫ്‌കെയിൽ പ്രദർശിപ്പിച്ച തന്റെ സിനിമ പോലും കാരണം പറയാതെ മുംബൈയിൽ നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര ഹ്രസ്വ ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംസാരിക്കുന്ന ആനന്ദ് പട്‌വർദ്ധൻ

രാജ്യാന്തര ഹ്രസ്വ ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംസാരിക്കുന്ന ആനന്ദ് പട്‌വർദ്ധൻ



സനാതൻ സൻസ്തയുടെയും ഹിന്ദു ജൻ ജാഗരൺ സമിതിയുടെയും വേദികളിൽ ഇരിക്കുന്നവരുടെ നിലപാടാണ് സെൻസർ ബോർഡും വച്ചു പുലർത്തുന്നത്. നരേന്ദ്ര ദാഭോൽക്കറെയും ഗോവിന്ദ് പൻസാരെയെയും കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയവരുടെ പ്രത്യയശാസ്ത്രം എന്താണ് കാണേണ്ടതെന്നും എന്ത് കാണരുതെന്നും പറയുന്നുണ്ട്. അതേ പ്രത്യയശാസ്ത്രമാണ് ഇപ്പോൾ സെൻസർ ബോർഡിനെയും മുംബൈ ഫെസ്റ്റിവൽ സെലക്ഷൻ കമ്മറ്റിയേയും നയിക്കുന്നതെന്നും പട്‌വർദ്ധൻ ആരോപിച്ചു.

അർജന്റീനിയൻ സംവിധായിക മരിയ ഒനിസ്, റോഹൻ ആപ്‌തെ, റിയാസത് ഉല്ലാഹ് ഖാൻ, ശശ്വത് ദ്വിവേദി, ആജാദ് സിങ് ഖിച്ചി, നീരജ് ദയാൽ, അർഷഖ്, അച്യുത് ഗിരി, അബ്ദുൽ നികാഷ്, ഷഹൽ വിജെ, ദർശൻ ദീപ് ബറുവ, ആകാശ്ദീപ് ബാനർജി എന്നിവരും പങ്കെടുത്തു. ശ്രുതി അനിതാ ശ്രീകുമാർ മോഡറേറ്ററായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top