08 September Sunday

ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം തിരുവനന്തപുരത്ത്‌; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

തിരുവനന്തപുരം > സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനമാരംഭിക്കും. ന്യൂട്രാസ്യൂട്ടിക്കൽസിനായുള്ള മികവിന്റെ കേന്ദ്രം ആരംഭിക്കാൻ മന്ത്രിസഭായോഗം അനുമതി നല്‍കി. തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ്  സയൻസ് പാർക്കിൽ ഇതിനുള്ള സ്ഥലം അനുവദിക്കുകയും ചെയ്തു.

കേരള ഡെവലപ്മെന്റ് ആൻഡ് ഇനൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെഡിഐഎസ് സി), കേരള സ്റ്റേറ്റ് കൗൺസില്‍ ഫോര്‍ സയൻസ് ടെക്നോളജി ആൻഡ് എൻവയണ്‍‌മെന്‍റ് (കെഎസ് സിഎസ്ടിഇ), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവയുടെ ആഭിമുഖ്യത്തിലാണ്‌ സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് ആരംഭിക്കുന്നത്‌.

കേന്ദ്രത്തിലെ ഗവേഷണ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഇതിന് ബയോലൈഫ് സയന്‍സ് പാർക്കിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയുടെ നിലവിലുള്ള സൗകര്യത്തിൽ താൽക്കാലികമായി ആവശ്യമായ പരീക്ഷണശാലകൾ സ്ഥാപിക്കാനാണ് തീരുമാനം.

എന്താണ് ന്യൂട്രാസ്യൂട്ടിക്കൽസ്?

ശരീരത്തിന് രോഗനിവാരകമോ രോഗപ്രതിരോധകമോ ആരോഗ്യസംരക്ഷകമോ ആയ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന നിരവധി പോഷകങ്ങൾ നമ്മുടെ പ്രകൃതി വിഭവങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പോഷകങ്ങളെയാണ്  ന്യൂട്രാസ്യൂട്ടിക്കൽസ് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. പ്രത്യേക പോഷകഗുണങ്ങളുള്ള ഇവ, സാധാരണ ഭക്ഷണവസ്തുക്കളേക്കാൾ കൂടുതൽ ആരോഗ്യ ഗുണങ്ങളുള്ളവയാണ്. പ്രവർത്തനക്ഷമമായ ഭക്ഷണങ്ങൾ (പരമ്പരാഗത ഭക്ഷണങ്ങളോട്  സാമ്യമുള്ളതും എന്നാൽ നല്ല ശാരീരിക ഗുണങ്ങളുള്ളതുമായ ഉൽപ്പന്നങ്ങൾ), ഭക്ഷണ സപ്ലിമെന്റുകൾ (പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ), പ്രകൃതിദത്ത ഉറവിടങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന, രോഗപ്രതിരോധകങ്ങളായ മിശ്രിതങ്ങൾ, ശുദ്ധമായ സംയുക്തങ്ങൾ എന്നിങ്ങനെ വിശാലമാണ് ന്യൂട്രാസ്യൂട്ടിക്കലുകളുടെ ലോകം.

പാർശ്വഫലങ്ങൾ കുറവാണെന്നതിനാലും പ്രകൃതിജന്യവസ്തുക്കളിൽ നിന്ന് വേർതിരിച്ചെടുക്കുന്നവയായതിനാലും പൊതുജനങ്ങൾക്കിടയിൽ ഇവയ്ക്ക് സ്വീകാര്യത ഏറെയാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലും ചില രോഗാവസ്ഥകളിലേക്കുള്ള സംവേദനക്ഷമത കുറയ്ക്കുന്നതിലും, ന്യൂട്രാസ്യൂട്ടിക്കലുകൾ നിർണായക പങ്ക് വഹിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രമേഹം, അലർജി, അൽഷിമേഴ്സ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ, നേത്രരോഗങ്ങൾ, പാർക്കിൻസൺസ്, അമിതവണ്ണം തുടങ്ങിയവയ്ക്കെതിരെയും ന്യൂട്രാസ്യൂട്ടിക്കൽസ് ഉപയോഗിക്കാം എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

എന്തുകൊണ്ട് കേരളം?

അതിവിശാലമായ ജല ആവാസവ്യവസ്ഥകൾ, തീരപ്രദേശം, വനം, പശ്ചിമഘട്ടം എന്നിവയാൽ സമ്പന്നമാണെങ്കിലും, സസ്യങ്ങളുടെയും സമുദ്രജലവിഭവങ്ങളുടെയും വിപുലമായ ലഭ്യത പ്രയോജനപ്പെടുത്താനുതകുന്ന സ്ഥാപനങ്ങളൊന്നും കേരളത്തില്‍ നിലവിലില്ല. ഇവയെപ്പറ്റി പഠിക്കുകയും, മികച്ചവയെ വാണിജ്യവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ്’ ലക്ഷ്യമാക്കുന്നത്. നിലവിലുള്ള ന്യൂട്രാസ്യൂട്ടിക്കലുകളുടെ സുരക്ഷ ഉറപ്പാക്കുകയും വാണിജ്യവൽക്കരിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ പുതിയവയെ കണ്ടെത്തുകയും, അവയുടെ ഗുണങ്ങളുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി, പുതിയ ഉൽപ്പന്നങ്ങൾ രൂപവൽക്കരിക്കുകയും ചെയ്യുന്ന, ഗവേഷണ കേന്ദ്രമാണ് പദ്ധതിയുടെ ലക്ഷ്യം. കേരളം ഇന്ത്യയുടെ ഹെർബൽ/ ആയുർവേദ/ സുഗന്ധവ്യഞ്ജന/ സമുദ്രഭക്ഷ്യ തലസ്ഥാനമായതിനാൽ കൃത്യമായ ആസൂത്രണത്തിലൂടെ ഈ അവസരം മുതലെടുക്കാനും വലിയ വിജയമാക്കി മാറ്റാനും സാധിക്കും.

ആയുർവേദത്തിന്റെ നാടായ ഇന്ത്യ, ന്യൂട്രാസ്യൂട്ടിക്കൽസ് എന്ന ആശയത്തിന്റെ ജന്മദേശമാണ്.  ഇൻവെസ്റ്റ് ഇന്ത്യ പഠന പ്രകാരം ഭക്ഷണ സപ്ലിമെന്റുകളുടെ ആവശ്യം ഉയരുന്നതു കാരണം 2025ൽ ഇന്ത്യയിലെ ന്യൂട്രാസ്യൂട്ടിക്കൽ വിപണി 18 ബില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉയർന്ന ജൈവവൈവിധ്യം, കരുത്തുറ്റ കാർഷിക ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ, ഈ മേഖലയിൽ വൈദഗ്ധ്യം നേടിയവ്യക്തികളുടെ എണ്ണം, എന്നിവയാൽ ന്യൂട്രാസ്യൂട്ടിക്കൽ വ്യാവസായികമേഖലയിൽ ഒരിടം നേടാൻ ഇന്ത്യയ്ക്ക് കഴിയും. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്  കാലാവസ്ഥ, അസംസ്കൃതവസ്തുക്കളുടെ ലഭ്യത, പരിശീലനം ലഭിച്ച വ്യക്തികളുടെ ആധിക്യം, എന്നിവയാൽ ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് ഏറ്റവുമധികം അനുയോജ്യമാണ് കേരളം. ആഗോളതലത്തിൽ ഇന്ത്യ,  പ്രത്യേകിച്ച് കേരളം,  ഒരു ജൈവവൈവിധ്യ 'ഹോട്ട്സ്പോട്ട്' ആയതിനാൽ നമ്മുടെ ജൈവവ്യവസ്ഥയും പ്രതിഭാനൈപുണ്യവും പ്രയോജനപ്പെടുത്തി ഈ വ്യവസായത്തെ പരിപോഷിപ്പിക്കുന്നതുവഴി, മികച്ചവിദേശനാണ്യവും നല്ല തൊഴിൽസാധ്യതയും സൃഷ്ടിക്കുന്നതിന് നമുക്ക് കഴിയും.

മറ്റ് തീരുമാനങ്ങൾ

പ്രത്യേക കോടതി

പട്ടികജാതി-പട്ടികവര്‍ഗ്ഗ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിചാരണയ്ക്ക് എറണാകുളത്ത് ഒരു പ്രത്യേക കോടതി സ്ഥാപിക്കും. പുതുതായി 3 തസ്തികകൾ സൃഷ്ടിക്കും. ഇടമലയാർ കേസുകളുടെ വിചാരണയ്ക്ക്  സ്ഥാപിച്ച താൽക്കാലിക കോടതിയിൽ നിന്ന് 6 തസ്തികകളും മാറാട് കേസുകളുടെ വിചാരണയ്ക്ക്  സ്ഥാപിച്ച താല്കാലിക കോടതിയിൽ നിന്ന് 1 തസ്തികയും ട്രാൻസ്ഫർ ചെയ്തു കൊണ്ടാണ് കോടതി സ്ഥാപിക്കുക.

സ്പെഷ്യൽ ജഡ്‌ജ്‌ (ജില്ലാ ജഡ്‌ജ്) - 1, ബഞ്ച് ക്ലാർക്ക് -1, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് -1 എന്നിങ്ങനെ മൂന്ന് തസ്തികകള്‍ പുതുതായി സൃഷ്ടിക്കും.

ശിരസ്തദാർ - 1, യു.ഡി ക്ലാർക്ക് - 1, എൽഡി ടൈപ്പിസ്റ്റ് - 1, ഡഫേദാർ - 1, ഓഫീസ് അറ്റന്‍റന്‍റ്  - 2, കോര്‍ട്ട് കീപ്പര്‍ - 1 എന്നിങ്ങനെ എഴ് തസ്തികകളാണ് താല്‍ക്കാലിക കോടതികളില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുക.

കരട് മാര്‍ഗരേഖ അംഗീകരിച്ചു

സംസ്ഥാനത്ത് ജില്ലാ പദ്ധതി പരിഷ്ക്കരിച്ച് തയ്യാറാക്കുന്നതിനായി  ആസൂത്രണ ബോര്‍ഡ് തയ്യാറാക്കി സമര്‍പ്പിച്ച കരട് മാര്‍ഗരേഖ അംഗീകരിച്ചു. ജില്ലാ ആസൂത്രണ സമിതി വിഭാവനം ചെയ്യുന്ന സമഗ്രമായ ദീര്‍ഘകാല വികസന പരിപ്രേഷ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ പദ്ധതി ആവിഷ്ക്കരിക്കേണ്ടത്. ഈ പദ്ധതി വിവിധ വകുപ്പുകളുടെ വികസന പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കും. ജില്ലയുടെ സമഗ്ര വികസന പരിപാടി ആവിഷ്ക്കരിക്കുന്നതിനുള്ള വിശദമായ ചട്ടക്കൂടാണ് ജില്ലാ പദ്ധതി.  

പെന്‍ഷന്‍ പരിഷ്ക്കരണം

വാട്ടര്‍ അതോറിറ്റിയില്‍ നിന്ന്  വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പരിഷ്കരിക്കും. 01.07.2019 പ്രാബല്യത്തിലാണ് പരിഷ്കരണം.

പ്ലീഡര്‍ പുനര്‍നിയമനം

ഹൈക്കോടതിയിലെ നിലവിലുള്ള സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍, സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍, ഗവണ്‍മെന്‍റ് പ്ലീഡര്‍ എന്നിവരുടെ പുനര്‍നിയനം  സംബന്ധിച്ച് തീരുമാനമായി.

17 സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാര്‍ക്ക് 01.08.2024 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് പുനർനിയമനം നൽകും.  സീനിയര്‍ ഗവ.പ്ലീഡര്‍മാരുടെ പട്ടികയിലുള്ള 49 സീനിയർ  ഗവ.പ്ലീഡര്‍മാര്‍ക്കും  ഗവ പ്ലീഡർമാരുടെ പട്ടികയിലുള്ള 48 ഗവ. പ്ലീഡർമാർക്കും  01.08.2024 മുതല്‍ മൂന്ന് വര്‍ഷത്തേക്കോ 60 വയസ് പൂര്‍ത്തിയാകുന്നത് വരെയോ എതാണോ ആദ്യം അതുവരെയും പുനര്‍നിയമനം നല്‍കും.

എറണാകുളം സൗത്ത് ചിറ്റൂര്‍ സ്വദേശി വി മനുവിനെ അഡ്വക്കറ്റ് ജനറലിന്‍റെ സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറായി 01.08.2024 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് നിയമിക്കും.

സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ (വ്യവസായം) എന്ന തസ്തികയെ സ്പെഷ്യല്‍ ഗവ.പ്ലീഡര്‍ പൊതുവിദ്യാഭ്യാസം എന്ന് പുനക്രമീകരിച്ച് നിലവിലെ സ്പെഷ്യല്‍ ഗവ.പ്ലീഡറായ ചേര്‍ത്തല തുറവൂര്‍ സ്വദേശി പി സന്തോഷ്കുമാറിനെ 01.08.2024 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് നിയമിക്കും.

തസ്തിക സൃഷ്ടിക്കും

പുതുതായി നിലവില്‍ വന്ന അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഒരു അസിസ്റ്റന്‍റ് പബ്ലിക്ക് പ്രോസിക്യുട്ടറുടെ തസ്തിക സൃഷ്ടിക്കും.

പെർഫോമൻസ് ഇൻസെൻ്റീവ് ഗ്രാൻ്റ്

2024-2025 സാമ്പത്തിക വർഷത്തേക്കുള്ള ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്‍റെ വിഹിതത്തിൽ നിന്ന് 50 കോടി രൂപ ചെലവാക്കി, പമ്പാ നദീതടത്തിലെ (ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ) അർഹതയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്, മാനദണ്ഡങ്ങൾക്ക് വിധേയമായി പെർഫോമൻസ് ഇൻസെൻ്റീവ് ഗ്രാൻ്റ് നൽകുന്നതിന് അംഗീകാരം നൽകി.

സബ്‌സിഡി സ്കീം തുടരുന്നതിന് അനുമതി

ഉൾനാടൻ ജലപാതകൾ മുഖേനയുള്ള ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് ചരക്കു നീക്കത്തിന് സബ്‌സിഡി നൽകുന്ന സബ്‌സിഡി സ്കീം 27/11/2021 മുതൽ 3 വർഷത്തേക്ക് കൂടി തുടരുന്നതിന് അനുമതി നൽകി. ഉള്‍നാടന്‍ ജലപാതയിലൂടെയുള്ള ചരക്ക് ഗതാഗതം, ജല ഗതാഗതം, വിനോദസഞ്ചാരം എന്നിവയുടെ സാധ്യതകള്‍ സര്‍ക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്.

ഉത്തരവ് റദ്ദാക്കി

പട്ടയ ഭൂമികളില്‍ ക്വാറി/ ക്രഷര്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതി നല്‍കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി പുറപ്പെടുവിച്ച 11.11.2015ലെ ഉത്തരവ് റദ്ദാക്കി. കേരള ഭൂപതിവ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായതിനാലാണിത്.

പുനര്‍നിയമനം

മലപ്പുറം സഹകരണ സ്പിന്നിങ്ങ് മില്ലിലും ടെക്സ്ഫെഡിലും മാനേജിങ്ങ് ഡറക്ടറായി എം കെ സലീമിന് പുനര്‍നിയമനം നല്‍കി. പുതിയ മാനേജിങ്ങ് ഡയറക്ടറെ നിയമിക്കുന്നത് വരെയോ ആറ് മാസത്തേക്കോ എതാണോ ആദ്യം അതുവരെയാണ് നിയമനം.

ടെണ്ടര്‍ അംഗീകരിച്ചു

റീസര്‍ഫേസിങ്ങ് തിരുവനന്തപുരം വിഴിഞ്ഞം റോഡ് പ്രവര്‍ത്തിക്ക് സര്‍ക്കാര്‍തലത്തിലുള്ള ടെണ്ടര്‍ അംഗീകരിച്ചു.

വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി

ഹൈക്കോടതി ജഡ്ജിമാരുടെ ഉപയോഗത്തിന് മൂന്ന് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top