17 September Tuesday
മെറിറ്റിന്റെ അടിസ്ഥാനത്തിൽ തനിക്ക്‌ കിട്ടിയ 
അംഗീകാരമാണെന്ന്‌ ചാണ്ടി ഉമ്മൻ

മറുകണ്ടംചാടലും ‘പട്ടിക’യിലെ ചാണ്ടിയും ; പ്രതിരോധത്തിലായി കോൺഗ്രസ്‌

ദിനേശ്‌ വർമUpdated: Wednesday Sep 11, 2024


തിരുവനന്തപുരം
കേരളത്തിൽ നിന്നുള്ള കോൺഗ്രസ്‌ എംപി ബിജെപിയിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെന്ന വാർത്തയും കേന്ദ്ര ബിജെപി സർക്കാർ തയ്യാറാക്കിയ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉൾപ്പെട്ടതും വെട്ടിലാക്കിയത്‌ സംസ്ഥാന കോൺഗ്രസ്‌ നേതൃത്വത്തെ. കേരളത്തിലെ യുഡിഎഫ്‌ അനുകൂല മാധ്യമങ്ങൾ രണ്ടു സംഭവങ്ങളും കണ്ടെില്ലെന്ന്‌ നടിച്ചെങ്കിലും ദേശീയ മാധ്യമങ്ങളിലടക്കം ചർച്ചയായി. കോൺഗ്രസിലെ പല എംപി മാരുടേയും ‘ ട്രാക്ക്‌ റെക്കൊഡ്‌ ’ തന്നെ ബിജെപി പ്രവേശമെന്നത്‌ വെറും വാർത്തയല്ലയെന്ന്‌ തെളിയിക്കുന്നതുമാണ്‌. 

ബിജെപി പ്രവേശനം സംബന്ധിച്ച വാർത്തകൾ ശശി തരൂർ  നേരത്തേ തന്നെ നിഷേധിച്ചിട്ടുണ്ട്‌. പുസ്തകങ്ങൾ അടക്കമുള്ള തന്റെ രാഷ്‌ട്രീയ നിലപാട്‌ ബിജെപിയുമായി യോജിക്കുന്നതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക്‌ പ്രയോജനം ചെയ്യുന്നയാൾ എന്ന ബിജെപിയുടെ വ്യാഖ്യാനം എവിടെയാണ്‌ ചെന്നെത്തുന്നതെന്ന്‌ തിരുവനന്തപുരത്തെ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ചോദിക്കുന്നു.

2019ൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിനെ സഹായിച്ചെന്ന ബിജെപി സംസ്ഥാന ഓഫീസ്‌ സെക്രട്ടറി ജയരാജ്‌ കൈമളിന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സമയത്തും ചർച്ചയായിരുന്നു. അടൂർ പ്രകാശ്‌ അത്‌ നിഷേധിച്ചെങ്കിലും കോൺഗ്രസ്‌ നേതാക്കളുടെ ബിജെപി ബാന്ധവം പുതിയ സംഭവമല്ല എന്നാണ്‌ വ്യക്തമായത്‌. തനിക്ക്‌ തോന്നുമ്പോൾ ബിജെപി യിൽ ചേരുമെന്ന്‌ പറഞ്ഞത്‌ കെപിസിസി അധ്യക്ഷനാണ്‌. 

എംപിയുടെ ബിജെപി പ്രവേശന വാർത്തയോട്‌ കെപിസിസിയും പ്രതിപക്ഷ നേതാവും മൗനം പുലർത്തുകയാണ്‌. സമാന പ്രതികരണം തന്നെയാണ്‌ ചാണ്ടി ഉമ്മൻ ബിജെപി സർക്കാർ തയ്യാറാക്കിയ അഭിഭാഷക പട്ടികയിൽ ഇടം പിടിച്ചതിനോടും. മെറിറ്റിന്റെ അടിസ്ഥാനത്തിൽ തനിക്ക്‌ കിട്ടിയ അംഗീകാരമാണെന്ന നിലപാടാണ്‌ ചാണ്ടി ഉമ്മനുള്ളത്‌. അബദ്ധത്തിൽ സംഭവിച്ചതല്ല പട്ടികയിലെ ഇടം എന്ന്‌ തെളിയിക്കുന്നതാണിത്‌. ഇല്ലാത്ത ബിജെപി ബന്ധത്തിന്റെ പേരുപറഞ്ഞ്‌ സിപിഐ മ്മിന്‌ നേരെ കുതിരകയറുന്ന പ്രതിപക്ഷത്തിന്‌, തെളിവുകൾ സഹിതം പുറത്തുവരുന്ന ഇത്തരം ബന്ധങ്ങളോട്‌ മറുപടി പറയാനാകുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top