തിരുവനന്തപുരം
കോവിഡ്-–-19 കണ്ടെത്താനുള്ള ടെസ്റ്റ് കിറ്റും ഉപകരണവും വികസിപ്പിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. ‘ചിത്ര ജീൻലാംപ് എൻ’ എന്നാണ് കിറ്റിൻെറ പേര്. നിലവിലെ ആർടിപിസിആർ മെഷീനുകളെക്കാൾ വേഗത്തിലും കൃത്യതയോടെയും ഇതിലൂടെ ഫലം ലഭ്യമാകുമെന്ന് മോളിക്യുലാർ മെഡിസിൻ സയന്റിസ്റ്റ് -ഇൻ ചാർജ് ഡോ. അനൂപ് തെക്കുവീട്ടിൽ പറഞ്ഞു. ആർടി പിസിആറിൽ രണ്ട് ഘട്ടം പരിശോധനയിലൂടെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇ–- ജീൻ കണ്ടെത്തുന്നു.
ചിത്ര ജീൻലാംപ് പരിശോധനയിൽ ഈ ഘട്ടം ആവശ്യമില്ല. പത്ത് മിനുട്ടിനുള്ളിൽ ഫലം ലഭിക്കും. സാമ്പിൾ ശേഖരണം ഉൾപ്പെടെ വേണ്ടിവരുന്നത് രണ്ട് മണിക്കൂർ. ഒരു ബാച്ചിൽ 30 സാമ്പിൾ പരിശോധിക്കാം. ജില്ലാ ആശുപത്രികളിലെ ലാബുകളിൽ പോലും 2.5 ലക്ഷം ചെലവിൽ ടെസ്‌റ്റിങ് സൗകര്യം ഒരുക്കാം. ഫ്ലൂറസെൻസിൽ വരുന്ന മാറ്റം വിലയിരുത്തി മെഷീനിൽനിന്ന് തന്നെ ഫലം അറിയാം. ഒരു ടെസ്റ്റിന് ആയിരം രൂപയിൽ താഴെ മാത്രം ചെലവ് വരും.
ആലപ്പുഴയിലെ എൻഐവി-യിൽ നടന്ന പരിശോധനയിൽ മെഷീനും കിറ്റിനും 100 ശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. വ്യാവസായികാടിസ്ഥാനത്തിൽ നിർമിക്കാനായി സാങ്കേതികവിദ്യ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡിന് കൈമാറി. ഐസിഎംആറിന്റെ അനുമതിയും സിഡിഎസ്‌സിഒ ലൈസൻസും ലഭ്യമായാൽ ഉൽപ്പാദനം ആരംഭിക്കും. ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ആഴ്ച കൊണ്ടാണ് ജീൻലാംപ്-എൻ വികസിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..