19 September Thursday

സമഗ്ര സിനിമ നയം; കരട് രേഖ ചർച്ച ചെയ്യുന്നതിനായി വിപുലമായ കോൺക്ലേവ്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

തിരുവനന്തപുരം > സമഗ്രമായ സിനിമ നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമാ നയത്തിൻറെ  കരട്  തയാറാക്കുന്നതിനായി സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ അദ്ധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയിൽ സിനിമാ രംഗത്തെ വിവിധ മേഖലകളിൽപ്പെട്ടവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. സിനിമാ നയത്തിൻറെ കരട് രേഖ ചർച്ച ചെയ്യുന്നതിനായി ഒരു കോൺക്ലേവ് നടത്തും. സിനിമയിലെ പ്രൊഡക്ഷൻ ബോയി മുതൽ സംവിധായകൻ വരെയുളള സിനിമക്ക് മുന്നിലും അണിയറയിലും ഉളള എല്ലാവരേയും പങ്കെടുപ്പിച്ച് വിപുലമായ ചർച്ച നടത്തിയാണ് സിനിമാ നയം രൂപീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യം, മയക്കുമരുന്ന് പോലെയുളള ആശ്വാസകരമല്ലാത്ത പ്രവർത്തികൾ തടയണം, ലൈംഗിക അതിക്രമങ്ങൾ തടയണം തുടങ്ങിയ ഗൗരവമേറിയ കാര്യങ്ങളാണ് റിപ്പോർട്ടിലെ മറ്റു ശുപാർശകൾ. അതിനെല്ലാം ഇപ്പോൾ തന്നെ ക്രമസമാധാന രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികൾക്ക് ഫലപ്രദമായി ഇടപ്പെടാൻ കഴിയും. ഇടപെടുന്നുമുണ്ട്. ഷൂട്ടിംഗ് സ്ഥലങ്ങളിലെല്ലാം ഇ ടോയിലറ്റുകൾ, സുരക്ഷിതമായ ഡ്രസ് ചേഞ്ചിങ് മുറികൾ, സിനിമയുമായി ബന്ധപ്പെട്ട് താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചകാര്യങ്ങൾ എന്നിവയിലെല്ലാം സർക്കാരിന് മാത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നതല്ല. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന കോൺക്ലേവിൽ ഇതാകെ ചർച്ച ചെയ്യും.

വനിതകൾക്കായി പ്രൊഡക്ഷൻ മാനേജ്മെൻറ്, ക്യാമറ ആൻഡ് ലൈറ്റിങ്, ആർട് ആൻഡ് ഡിസൈൻ, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിങ് ആൻ‍ഡ് പബ്ലിസിറ്റി എന്നീ വിഭാഗങ്ങളിൽ തൊഴിൽ പരിശീലനം നൽകുന്നതിനുള്ള പദ്ധതി സംസ്ഥാന ചലച്ചിത്ര അക്കാദമി വഴി ആരംഭിച്ചിട്ടുണ്ട്.പരിശീലനത്തിനുശേഷം പ്രൊഫഷണൽ ഫിലിം പ്രൊഡക്ഷൻ കമ്പനികളിൽ തൊഴിലവസരത്തിന് വഴിയൊരുക്കും. ഗുണഭോക്താക്കൾക്ക് ആറ് മാസക്കാലത്തേക്ക് സ്റ്റൈപൻറ് അനുവദിക്കും.കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ സിനിമയുടെ ഏതെങ്കിലും മേഖലയിൽ മികവു പുലർത്തുന്ന സ്ത്രീ, ട്രാസ്ജെൻഡർ വിഭാഗങ്ങൾക്കായി 50,000 രൂപയുടെ പ്രത്യേക അവാർഡ്  ഏർപെടുത്തിയിട്ടുണ്ട്. ഗോത്രവർഗ്ഗ ഗായിക നാഞ്ചിയമ്മ, ശ്രുതി ശരണ്യം എന്നിവർ ഈ അവാർഡ് നേടിയിട്ടുണ്ട്.

അഭിനയം വൈദഗ്ദ്യം ഉളള തൊഴിൽ മേഖലയായതിനാൽ സ്ത്രീ പുരുഷ ഭേഭമന്യേ തുല്യവേതനം ഏർപ്പെടുത്തുക പോലെയുളള ശുപാർശകൾ നടപ്പിലാക്കുന്നതിന് ചില പരിമിതികൾ ഉണ്ട്. പ്രൊഫഷണലുകളുടെ വേതനം ഒരാളിൽ നിന്ന് മറ്റൊരാളുടേത് വ്യത്യസ്തമായിരിക്കും. പ്രൊഫഷണൽ ആയ സിനിമാ താരത്തിൻറെ ശമ്പളവും തുടക്കക്കാരനായ നടൻറെയോ നടിയുടെയോ ശമ്പളവും ഒന്നാവണം എന്ന് ആഗ്രഹിക്കാമെങ്കിലും നടപ്പിലാക്കുന്നതിന് പ്രായോഗിക തടസമുണ്ട്. മാത്രമല്ല നിയന്ത്രണത്തിൻറെ പേര് പറഞ്ഞ് ആവിഷ്കാര സ്വാതന്ത്ര്യത്തിനും തൊഴിൽ നൈപുണിയിലുമെല്ലാം അനാവശ്യ മാർഗ്ഗരേഖകൾ കൊണ്ട് വരുന്നത് സിനിമക്കും ഹിതകരമല്ല.

സിനിമാ വ്യവസായമേഖലയിൽ ഇൻറേണൽ കംപ്ലയിൻറ് കമ്മിറ്റി രൂപീകരിക്കുക എന്നത് അടിയന്തിര സ്വഭാവത്തോടെ നടപ്പിലാക്കുന്നു എന്നുറപ്പാക്കിയിട്ടുണ്ട്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രധാന ആവശ്യമായിരുന്നു അത്. മറ്റൊരു പ്രധാന ശുപാർശ വനിതകൾ സംവിധായകരും സാങ്കേതികപ്രവർത്തകരുമായി വരുന്ന സിനിമകൾക്ക് പ്രോത്സാഹനം നൽകണമെന്നതാണ്. ക്രിയാത്മകമായ ഇടപ്പെടലാണ് സർക്കാർ അതിൽ നടത്തിയത്. അതിനായി ബജറ്റ് വിഹിതം നീക്കിവെച്ചു. പ്രതിവർഷം വനിതകളുടെ വിഭാഗത്തിൽ രണ്ടും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ രണ്ടും സിനിമകൾക്ക് പരമാവധി ഒന്നരകോടി നൽകാൻ തീരുമാനിച്ചു. നിലവിൽ നാല് സിനിമകൾ സർക്കാരിൻറെ ധനസഹായത്തോടെ വനിതാ സംവിധായകരും സാങ്കേതികപ്രവർത്തകരും ചേർന്ന് പുറത്തിറക്കി. സർക്കാരിൻറെ സാമ്പത്തിക സഹായത്തോടെ വനിതകൾ നിർമിക്കുന്ന മറ്റ് ചലചിത്രങ്ങൾ നിർമാണഘട്ടത്തിലാണ്.  മലയാള സിനിമയുടെ ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ച ഈ നാട്ടിൽ സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകി അവരെ കൊണ്ട് സിനിമ സംവിധാനം ചെയ്യിപ്പിച്ചത് സർക്കാരിൻറെ എടുത്ത് പറയേണ്ട നേട്ടമാണ്. അന്തരാഷ്ട്ര ചലച്ചിത്രവേദിയായ കാനിൽപോലും ഈ നേട്ടം ചർച്ചയായത് നമ്മൾ ഓർക്കണം.

കമ്മിറ്റിയുടെ ശുപാർശകളിലൊന്ന്  സിനിമാ, ടെലിവിഷൻ, സീരിയൽ രംഗത്തെ തർക്ക പരിഹാരത്തിനും ചൂഷണം തടയുന്നതിനും ഒരു ജുഡീഷ്യൽ ട്രിബ്യൂണൽ രൂപീകരിക്കണമെന്നതായിരുന്നു. കേരളാ സിനിമാ റെഗുലേറ്ററി അതോറിറ്റി ബില്ല് നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ പരിശോധന നടത്തി. വലിയ പ്രാഥമിക ചെലവും പ്രതിവർഷം ഗണ്യമായ ആവർത്തന ചിലവും വരുന്നതാണ് അതോറിറ്റിയുടെ രൂപീകരണം. എന്നാൽ കേരള സിനി എപ്ലോയേഴ്സ് ആൻറ് എപ്ലോയീസ് (റെഗുലേഷൻ) ആക്ട് ഉണ്ടാക്കണമെന്നും ട്രിബ്യൂണൽ രൂപീകരിക്കണം എന്നുമുള്ള കമ്മിറ്റിയുടെ ശുപാർക സർക്കാർ പരിഗണിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top