05 October Saturday
ഇന്ന് സാർവദേശീയ അധ്യാപകദിനം

മനക്കരുത്തിന്റെ മറുപേര് സിനി; സഹനപാഠവും..

അഞ്‌ജലി ഗംഗUpdated: Saturday Oct 5, 2024

കലർകോട് ജിഎൽപിഎസ് അധ്യാപിക കെ യു സിനി വിദ്യാർഥികൾക്കൊപ്പം

ആലപ്പുഴ > സി സർട്ടിഫിക്കറ്റ് നേടിയൊരു എൻസിസി കേഡറ്റ്.  ആലപ്പുഴ കനാൽ വാർഡ്  സ്വദേശിനിയായ ആ 18കാരിക്ക് ഒരു ദിവസം പെട്ടെന്ന് പരസഹായമില്ലാതെ നടക്കാൻ കഴിയാതെ വരുന്നു. വീണിടത്തു നിന്നെഴുന്നേൽക്കാൻ ഒരാള് കൂട്ട് വേണ്ടിവരുന്നു. ഒരുപാട് പരിശോധനകൾക്കൊടുവിൽ മസ്ക്കുലർ ഡിസ്ട്രോഫി എന്ന രോഗമാണെന്ന് തിരിച്ചറിയുന്നു. മരുന്നും പ്രതിവിധികളും ആരോഗ്യമേഖല കണ്ടുപിടിക്കുന്നതേയുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ കാർന്നു തിന്നുന്ന വേദനയെ അതിജീവിച്ചു ജീവിതത്തോട് പടപൊരുതി തുടങ്ങി. 26 വർഷത്തിനിപ്പുറം കളർകോട് ഗവ.എൽപി സ്കൂൾ അധ്യാപിക എന്ന മേൽവിലാസവും സ്വന്തമാക്കി. ഇന്ന്,

കുരുന്നുകൾക്ക് അക്ഷരം പകർന്നു നൽകിയും സമാന രോഗമുള്ളവരുടെ സംഘടനയിൽ അവരുടെ ക്ഷേമത്തിനായി ഊർജസ്വലതയോടെ പ്രവർത്തിക്കുകയാണ് നാൽപത്തിനാലു കാരിയായ കെ യു സിനി.

"ജീവിതത്തിലുടനീളം താങ്ങായി നിന്നവരായിരുന്നു കൂടുതലും. പക്ഷെ അഞ്ചുപേരെങ്കിലും കുറ്റപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് പോകുന്നതിനിടയിൽ പലപ്രാവശ്യം വീഴുന്ന ഒരാൾ എന്തിനാണ് പഠിക്കാൻ പോകുന്നതെന്നും കല്യാണം കഴിക്കുന്നതെന്നും ചോദിച്ചവരുണ്ട്. അങ്ങനെ വിരൽ ചൂണ്ടിയവരുടെ മുന്നിൽ ജീവിച്ചു കാണിക്കണമെന്ന് ഒരു വാശിയാരുന്നു.' സിനി പറയുന്നു.
1996ൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയിലാണ് മസ്‌ക്കുലർ ഡിസ്ട്രോഫി രോഗം ആണെന്ന് തിരിച്ചറിഞ്ഞത്.   ആ സമയത്തു താങ്ങും തണലുമായത് ബാപ്പ ഇ ഖാലിഖ് ഉസ്മാൻ അമ്മ ഹംസത്തുമായിരുന്നെന്നു സിനി പറയുന്നു. ഡിഗ്രി പഠനത്തിന് ശേഷം എംഎൽടി കോഴ്സ് പഠിച്ചു.  സ്വന്തം രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനായിരുന്നത്.  രോഗം എവിടെയാണ് കൂടുതൽ ബാധിച്ചത് എന്നറിയാൻ സ്വന്തം രക്തം പരിശോധിച്ചു. ലിമ്പ് ഗ്രിഡ് മാസ്‌ക്കുലർ ഡിസ്ട്രോഫി ആണെന്ന് മനസിലാക്കി. 2004-2006ൽ ആലപ്പുഴ ടിടിഐയിൽ നിന്ന് ടിടിസി പാസായി. ഇതിനിടയിൽ ഒഴിവു സമയങ്ങളിലെല്ലാം പല കോഴ്‌സുകൾ ചെയ്തു. ഇതിനിടയിൽ പിഎസ്‌സി പരീക്ഷകളും എഴുതിയിരുന്നു.

2010ൽ ജിയുപിഎസ് നെടുമുടി സൗത്തിൽ അധ്യാപികയായി പ്രവേശിച്ചു.  2016ലാണ് ജിഎൽപിഎസ് കളർകോടിലേക്ക് അധ്യാപികയായി വരുന്നത്.  അധ്യാപകരുടെ  സംഘടനയായ കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷനിലും സജീവ പ്രവർത്തകയാണ് സിനി. ഇതിനോടൊപ്പം തന്നെ മസ്‌ക്കുലർ ഡിസ്ട്രോഫി രോഗ ബാധിതരായ ആൾക്കാരുടെ സംഘടനയായ മൈൻഡ് മൊബൈലിറ്റി ഇൻ ഡിസ്ട്രോഫി  സംഘടനയിലും അംഗമാണ്. നിലവിൽ വീൽചെയറിൽ സഞ്ചരിക്കുന്ന സിനിയ്ക്കായി സ്കൂൾ മന്ദിരം ഭിന്നശേഷി സൗഹൃദ ഇടമാക്കി മാറ്റിയിരുന്നു. ആൾ കേരള വീൽചെയർ യൂസേഴ്സ് സൊസൈറ്റിയിലും അംഗമാണ്. ഓട്ടിസം ബാധിച്ച കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും സൗജന്യമായി ഓൺലൈനിൽ ക്ലാസുകളെടുത്തു നൽകുന്നുണ്ടീ അധ്യാപിക.സിനിയുടെ ജീവിതത്തിൽ എല്ലാ പ്രവർത്തനങ്ങൾക്കും ഭർത്താവ് മുജീബ് റഹ്മാൻ കൂടെയുണ്ട്. എട്ടാം ക്ലാസുകാരി ആദില ഫാത്തിമ ആണ് മകൾ. ജീവിത പ്രതിസന്ധികളിലും എള്ള് നുറുങ്ങുന്ന വേദനയിലും അതിജീവിക്കാൻ കരുത്ത് നൽകുന്നത് അധ്യയനമാണെന്ന് സിനി സാക്ഷ്യപെടുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top