19 September Thursday

വയനാട് ദുരന്തം; വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഏർപ്പെടുത്തി: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

കോഴിക്കോട് > വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതരായ വിദ്യാർത്ഥികൾക്ക് മേപ്പാടി ജിഎച്ച്എസ്എസിലും എപിജെ ഹാളിലും വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉരുൾപൊട്ടലിൽ തകർന്ന ജിവിഎച്ച്എസ്എസ് വെളളാർമല, മുണ്ടക്കൈ ഗവൺമെന്റ് എൽപി സ്കൂൾ എന്നിവിടങ്ങളിലെ 614 വിദ്യാർത്ഥികൾക്ക് അധിക സൗകര്യങ്ങൾ ജിഎച്ച്എസ്എസ് മേപ്പാടിയിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ എപിജെ ഹാളിലും ഒരുക്കുന്നതിന് നടപടിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വെള്ളാർമലയിലെ സ്കൂളിലെ 552 കുട്ടികൾക്കും മുണ്ടക്കൈ സ്കൂളിലെ 62 കുട്ടികൾക്കുമാണ് അധിക സൗകര്യം ഏർപ്പെടുത്തിയത്. ജിവിഎച്ച്എസ്എസ് വെളളാർമലയിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നതിനായി ജിഎച്ച്എസ് മേപ്പാടിയിൽ 12 ക്ലാസ് മുറികൾ, 2 ഐടി ലാബ്, ഓഫീസ് സ്റ്റാഫ് റൂം എന്നിവയും ജിഎൽപിഎസ് മുണ്ടക്കൈയിലെ കുട്ടികൾക്കായി എപിജെ ഹാളിൽ ലഭ്യമായ 5 ക്ലാസ് മുറികളും ലഭ്യമാക്കി.

പ്രാഥമിക കണക്കുപ്രകാരം ഉരുൾപ്പൊട്ടലിൽ 17 കുട്ടികളെ കാണാതാവുകയും 36 കുട്ടികൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ട് സ്കൂളുകൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പഠനം പുന:ക്രമീകരിക്കുമ്പോൾ ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ ജിവിഎച്ച്എസ്എസ് വെള്ളാർമലയുടെ അടുക്കള ജിഎൽപിഎസ് മേപ്പാടിയുടെ അടുക്കളയോട് ചേർന്ന് പ്രവർത്തിക്കും. ജിഎൽപിഎസ് മുണ്ടക്കൈയുടെ അടുക്കള ജിഎച്ച്എസ് എസ് മേപ്പാടിയിലും പ്രവർത്തിക്കും. പുസ്തകങ്ങൾ നഷ്ടപ്പെട്ട 296 കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കി. യൂണിഫോം ആവശ്യമായ 282 കുട്ടികൾക്കുള്ള യൂണിഫോം ലഭ്യമാക്കി തയ്ച്ച് നൽകുന്നതിനുള്ള നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ലാപ് ടോപ്പ് /കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, ഐടി ലാബ് എന്നിവ കൈറ്റിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്നതിന് നടപടിയായി. കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കുള്ള മാനസിക പിന്തുണാ പ്രവർത്തനങ്ങൾ എസ്എസ്കെ, എസ് സി ഇ ആർ ടി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ പ്രത്യേകം മൊഡ്യൂൾ തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. കട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിന് കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങൾ കൂടുതലായി ഒരുക്കുന്നതിന് ധാരണയായി.

മേപ്പാടി ഗവ. ഹയർസെക്കന്ററി സ്കൂളിൽ ആദ്യ ഘട്ടത്തിൽ 12 ക്ലാസ്സ് റൂമുകൾ, 10 ടോയ്ലറ്റുകൾ തുടങ്ങിയവ കുട്ടികൾക്കായി 45 മുതൽ 90 ദിവസത്തിനകം പണിതു നൽകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ശുചിത്വമിഷൻ്റെ നേതൃത്വത്തിൽ 20 ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. രണ്ടാം ഘട്ടത്തിൽ സർക്കാർ കണ്ടെത്തി നൽകുന്ന സ്ഥലത്ത് കുട്ടികൾക്ക് ഹോസ്റ്റൽ സംവിധാനം നിർമ്മിച്ചു നൽകുന്നതിനുളള സന്നദ്ധത അറിയിച്ചതായും അതിലേക്ക് 4 കോടി രൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുണ്ടെന്ന് ബിൽഡിംഗ്‌ കോൺട്രാക്ടെഴ്സ് അസോസിയേഷൻ അറിയിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top