17 September Tuesday
മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

പകർച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീം: മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

തിരുവനന്തപുരം > വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധികൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്താൻ നിർദേശം നൽകി. ക്യാമ്പുകളെല്ലാം മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണം. എലിപ്പനി, വയറിളക്ക രോഗങ്ങൾ, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ചിക്കൻ പോക്‌സ് എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ആശുപത്രികളിലെത്തിച്ച മുഴുവൻ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം ചെയ്തു. വയനാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളേജുകൾക്ക് പുറമേ ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്നും ഫോറൻസിക് സർജൻമാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. വയനാട് മേപ്പാടിയിൽ ഇപ്പോൾ പോസ്റ്റുമോർട്ടം നടത്തുന്ന സ്ഥലത്തിന് പുറമേ മറ്റൊരു സ്ഥലത്ത് കൂടി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചു. ഇതുകൂടാതെ നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 140 മൊബൈൽ ഫ്രീസറുകൾ ലഭ്യമാക്കിയിട്ടുണ്ട്. 210 മൃതദേഹങ്ങളും 135 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുൾപ്പെടെ 343 പോസ്റ്റുമോർട്ടങ്ങൾ നടത്തി. നടപടികൾ പൂർത്തിയാക്കി 146 പേരുടെ മൃതദേഹങ്ങൾ തിരിച്ച് നൽകാനായി.

ചികിത്സ, ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യം, മാനസികാരോഗ്യം, പകർച്ചവ്യാധി പ്രതിരോധം, പോസ്റ്റ്‌മോർട്ടം എന്നിവയാണ് ആരോഗ്യ വകുപ്പ് പ്രധാനമായും ഏകോപിപ്പിക്കുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന നടത്തി വരുന്നു. എല്ലാ ആശുപത്രികളിലും അധികമായി മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രി അടിസ്ഥാനത്തിൽ ക്യാമ്പുകളിലൂടെ മരുന്നുകൾ നൽകുന്നുണ്ട്. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി മരുന്നുകളും പരിചരണവും ഉറപ്പാക്കിയിട്ടുണ്ട്. ആയുഷ് വിഭാഗത്തിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് 123 കൗൺസിലർമാരെ നിയോഗിച്ചു. കൗൺസിലർമാർക്ക് ഐഡി കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾക്കനുസരിച്ച് മാത്രമേ ഇവർ സേവനം നൽകാവൂ. ഇന്ന് 645 പേർക്ക് സൈക്കോസോഷ്യൽ സപ്പോർട്ട് നൽകി. വിത്ത്‌ഡ്രോവൽ സിൻഡ്രോം കണ്ടെത്തിയ 3 പേരെ അഡ്മിറ്റാക്കി. ഗർഭിണികൾ, കുഞ്ഞുങ്ങൾ, വയോജനങ്ങൾ, രോഗങ്ങളുള്ളവർ എന്നിവരുടെ പരിചരണത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. സിക്കിൾ സെൽ അനീമിയ രോഗികളെ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പൊലീസിന്റെ സേവനം തേടിയിട്ടുണ്ട്. ജീവനക്കാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.

ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ, 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ, മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ എന്നിവരുടെ വിവരങ്ങൾ ശേഖരിച്ച് വരുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് ക്യാമ്പുകളിൽ സ്വകാര്യത ഉറപ്പാക്കി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ആർത്തവ ശുചിത്വത്തിനും പ്രാധാന്യം നൽകി ഇടപെടൽ നടത്തണം. ഇവയെല്ലാം പ്രത്യേകം ശ്രദ്ധിക്കാൻ വനിത ശിശുവികസന വകുപ്പിന് മന്ത്രി നിർദേശം നൽകി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെഎംഎസ്സിഎൽ ജനറൽ മാനേജർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top