10 September Tuesday

ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 4.5 കോടിയുടെ വികസനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023

തോമസ് ചാഴികാടൻ എംപിയുടെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ

 കോട്ടയം > അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലര കോടി രൂപയുടെ  വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് തോമസ് ചാഴികാടൻ എംപി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ് എം ശര്‍മയ്ക്കു മുന്‍പാകെ സ്റ്റേഷന്റെ ആധുനികവല്‍ക്കരണത്തിനുള്ള വിവിധ നിര്‍ദേശങ്ങള്‍ എംപി മുന്നോട്ടുവച്ചു. 

 രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ പ്ലാറ്റ്ഫോമുകളുടെ നിലവാരം മെച്ചപ്പെടുത്തുക, പ്ലാറ്റ്ഫോം മേല്‍ക്കൂരകളുടെ നീളം വര്‍ധിപ്പിക്കുക, സ്റ്റേഷനില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുക, അതിരമ്പുഴ റോഡ്, നീണ്ടൂര്‍ റോഡ് എന്നിവിടങ്ങളില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡുകള്‍ പുനര്‍ നിര്‍മിക്കുക എന്നീ ആവശ്യങ്ങളാണ് എംപി ഉന്നയിച്ചത്. അപ്രോച്ച് റോഡുകളുടെ ആരംഭത്തില്‍ ആര്‍ച്ചും ദിശാസൂചികകളും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ക്കിങ് ഏരിയ വിപുലീകരിക്കാനും പ്ലാറ്റ്ഫോമില്‍ വിശ്രമമുറി, കുടിവെള്ളം, ടോയ്‌ലറ്റ്‌, പബ്ലിക്ക് അഡ്രസ് സിസ്റ്റം, സ്റ്റാളുകള്‍, ജിഐഎസ് ക്ലോക്ക് സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
 
 സ്റ്റേഷന്റെ വടക്ക് ഭാഗത്ത്‌ പ്ലാറ്റുഫോമുകളെ തമ്മില്‍ ബന്ധിപ്പിച്ച്‌ രണ്ടാമതൊരു ഫുട്ട് ഓവര്‍ ബ്രിഡ്ജ്, ഇതിന് അനുബന്ധമായി ലിഫ്റ്റ്, എസ്‌കലേറ്ററുകള്‍ എന്നിവ നിര്‍മിക്കണമെന്നും നിര്‍ദേശിച്ചു. പഴയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ സമീപത്തായി പുതിയ പാര്‍ക്കിങ് ഏരിയ സജ്ജമാക്കണമെന്നും നീണ്ടൂര്‍ റോഡിന്റെ ഇരുവശത്തുമുള്ള ഭാഗങ്ങളെ ബന്ധിപ്പിച്ച്‌ സബ് വേ നിര്‍മിക്കണമെന്നും എംപി നിര്‍ദേശിച്ചു. ആവശ്യങ്ങളെല്ലാം രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പു നല്‍കി. 
 
  ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന യോഗത്തില്‍ റെയില്‍വേ ചീഫ് പ്രൊജക്ട് മാനേജര്‍ പോള്‍ എഡ്വിന്‍, സീനിയര്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ അരുണ്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, അതിരമ്പുഴ പഞ്ചായത്തംഗം ബിജു വലിയമല, ജോസ് ഇടവഴിക്കല്‍, എന്‍ മാത്യു, യാത്രക്കാരുടെ പ്രതിനിധി രാജീവ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top