18 October Friday

കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

തിരുവനന്തപുരം> കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയംസഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ എന്നിവയ്‌ക്ക് കുറഞ്ഞ പലിശനിരക്കിൽ രണ്ടുകോടി രൂപ വരെ കേരള ബാങ്ക്‌ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ അനുവദിക്കും. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കുമാത്രം അനുവദിച്ചിരുന്ന വായ്പയാണ് വ്യക്തികൾക്കും ഇതര സംഘങ്ങൾക്കും നൽകാൻ തീരുമാനമായത്.

കർഷകരുടെ തൊഴിലവസരവും വരുമാനവും വർധിപ്പിക്കാനായുള്ള അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽനിന്നുള്ള മൂന്നുശതമാനം പലിശ ഇളവോടെ ആറു ശതമാനം പലിശയ്ക്കാണ് വായ്പ അനുവദിക്കുന്നത്. ഒരു യൂണിറ്റിന് പദ്ധതി തുകയുടെ 90 ശതമാനം അല്ലെങ്കിൽ രണ്ടു കോടി വരെ ലഭിക്കും. കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് വായ്പ പ്രയോജനപ്പെടുത്താം.

 കൂടാതെ, കർഷകർക്കായുള്ള ഹ്രസ്വകാല, ദീർഘകാല കാർഷിക വായ്പകളും കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കുന്നു. ക്ഷീരകർഷകർക്കുള്ള ‘ക്ഷീരമിത്ര’യിൽ രണ്ടുലക്ഷം രൂപ വരെ അനുവദിക്കും. കരിമീൻ, കാളാഞ്ചി, കൂടുമത്സ്യക്കൃഷി, ചെമ്മീൻ, വനാമി കർഷകർക്കുള്ള പ്രവർത്തന മൂലധന വായ്പയും ദീർഘകാല വായ്പയും കുറഞ്ഞ പലിശ നിരക്കിൽ സർക്കാർ സബ്സിഡിയോടെ ലഭ്യമാണ്. ശീതീകരണ സൗകര്യമുള്ള മത്സ്യവിൽപ്പന വാഹനത്തിനും വായ്പ അനുവദിക്കുന്നു.  

2025-– -26ൽ ബാങ്കിന്റെ മൊത്തം വായ്പയുടെ മൂന്നിലൊന്ന് കാർഷിക മേഖലയ്ക്ക് ഉറപ്പാക്കും. കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക മേഖലയിൽമാത്രം 99,200 പുതിയ വായ്പയാണ് വിതരണം ചെയ്തത്. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി ഉപയോഗിച്ച് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് വിവിധ പ്രോജക്ടുകൾക്കായി രാജ്യത്ത് ഏറ്റവും കൂടുതൽ വായ്പ വിതരണം ചെയ്തത് കേരള ബാങ്കിലൂടെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top