22 October Tuesday

നാലുവർഷ ബിരുദം: ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ ഡിസംബർ 8 വരെ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

കൊച്ചി > നാലുവർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ ഡിസംബർ എട്ട് വരെ നടത്തുമെന്ന് മന്ത്രി ആർ ബിന്ദു. ഡിസംബർ 22 നകം ഫലപ്രഖ്യാപനം നടത്തും. സംസ്ഥാനത്തെ എട്ടു സർവ്വകലാശാലകളിലും 864 അഫിലിയേറ്റഡ് കോളേജുകളിലും നടപ്പിലാക്കിയ നാലുവർഷ ബിരുദ പരിപാടി (എഫ്‌വൈയുപിജി)യുടെ പുരോഗതി വിലയിരുത്താൻ കുസാറ്റിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ സർവകലാശാല വൈസ്‌ ചാൻസലർമാർ, രജിസ്‌ട്രാർമാർ, പരീക്ഷ കൺട്രോളർ, സിൻഡിക്കറ്റ്‌ അംഗങ്ങൾ, സർവകലാശാലതല എഫ്‌വൈയുപിജി കോ–-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

നവംബർ അഞ്ചു മുതൽ 25 വരെയാണ് ആദ്യം പരീക്ഷ നടത്താൻ നിശ്ചയിച്ചത്. വയനവാട് ദുരന്തം, മഴ എന്നിവയേത്തുടർന്ന് സ്വയംഭരണ കോളേജുകളിലടക്കം നഷ്‌ടപ്പെട്ട പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കാനും എല്ലാ സർവകലാശാലകളിലും ഒരേസമയം പരീക്ഷ നടക്കേണ്ടതിന്റെ അനിവാര്യത, പ്രവേശന പ്രക്രിയ വൈകിയത് എന്നിവയും പരിഗണിച്ചാണ് തീയതി നീട്ടിയതെന്ന്‌ മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശ അനുസരിച്ച് ജ്ഞാനോല്പാദനത്തിനും തൊഴിലിനും നൈപുണിക്കും പ്രാധാന്യം നൽകുന്ന രീതിയിലാണ് കേരളം നാലുവർഷ ബിരുദം വിഭാവനം ചെയ്തു നടപ്പാക്കുന്നത്. ഇതിന് നിലവിലെ പഠന രീതികൾ മാത്രമല്ല, പരീക്ഷ- മൂല്യനിർണ്ണയ രീതികളിലും കാര്യമായ മാറ്റം ആവശ്യമാണ്. ആശയപരമായും പ്രായോഗികമായും അദ്ധ്യാപകസമൂഹം ഈ മാറ്റത്തെ  ഉൾക്കൊള്ളുകയെന്നത് ഒരു പ്രക്രിയയാണ്. അതിനായുള്ള വിപുലമായ പരിശീലന പരിപാടികളാണ് ചിട്ടയായി മുന്നേറുന്നത്.

നാലുവർഷ ബിരുദ പരിപാടിയുടെ അടിസ്ഥാന തത്ത്വങ്ങളും ഘടനാപരമായ മാറ്റങ്ങളും സംബന്ധിച്ച് പരിശീലനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഇതിനു തുടർച്ചയായി ക്ലാസ്‌റൂം വിനിമയത്തിലെ മാറ്റങ്ങളെയും പുതിയ പരീക്ഷ- മൂല്യനിർണയ രീതികളെക്കുറിച്ചും സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനത്തിലേക്ക് പ്രവേശിക്കുകയാണ്. ഫെബ്രുവരി 28നകം ഈ പരിശീലനം പൂർത്തിയാക്കും. SCIENCE, SOCIAL SCIENCE, HUMANITIES & LANGUAGES, COMMERCE എന്നീ നാലു വിഭാഗങ്ങളായി ക്ലസ്റ്റർ തിരിച്ചാണ് പരിശീലനം നൽകുക. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇതിനാവശ്യമായ കൈപ്പുസ്തകം തയ്യാറാക്കി നൽകും.

കേവലം സിലബസ് പൂർത്തീകരിച്ചു പരീക്ഷ നടത്തുകയല്ല നാലുവർഷ ബിരുദം വിഭാവനം ചെയ്യുന്നത്. ഓരോ കോഴ്സിലൂടെയും വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പുവരുത്തലാണ് ഇതിലെ പ്രഥമലക്ഷ്യം. ആവശ്യമായ ക്ലാസുകൾ നടക്കുകയെന്നത് ഇതിനുള്ള അനിവാര്യമായ മുന്നുപാധിയാണ്. രജിസ്ട്രാർമാരുടെ സമിതി തയ്യാറാക്കിയ ഏകീകൃത അക്കാഡമിക് കലണ്ടർ അനുസരിച്ച് സർവ്വകലാശാലകൾ അക്കാഡമിക് കലണ്ടർ രൂപീകരിച്ചതും ഈ അടിസ്ഥാനത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top