17 September Tuesday

നാലുവർഷ ബിരുദം : കോളേജുകൾക്ക്‌ 
പ്രവൃത്തിസമയം തീരുമാനിക്കാം, ഉത്തരവിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


തിരുവനന്തപുരം
സംസ്ഥാനത്ത്‌ നാലുവർഷ ബിരുദം നടപ്പാക്കിയതിന്റെ ഭാഗമായി കോളേജുകളുടെ സമയക്രമം സംബന്ധിച്ച്‌ ഉന്നതവിദ്യാഭ്യാസവകുപ്പ്‌ ഉത്തരവിറക്കി. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ സമയത്തിനുള്ളിൽ ആറുമണിക്കൂർ പ്രവൃത്തിസമയം എങ്ങനെ വേണമെന്ന്‌ കോളേജ് കൗൺസിലുകൾക്ക് തീരുമാനിക്കാമെന്നാണ്‌ ഉത്തരവ്‌.
ഒരു മണിക്കൂർ ഉച്ചഭക്ഷണ ഇടവേള കൂടാതെ അധ്യാപകർ ആറുമണിക്കൂർ ക്യാമ്പസിലുണ്ടാകണമെന്ന യുജിസി ചട്ടമനുസരിച്ച് ആകെ ഏഴുമണിക്കൂറാകണം കോളേജ് പ്രവൃത്തിസമയം. രാവിലെ 8.30 മുതൽ വൈകിട്ട്‌ -3.30 വരെ, ഒമ്പത്‌–-നാല്‌, 9.30–-4.30,10- –-അഞ്ച്‌ എന്നിങ്ങനെ നാല്‌ സമയക്രമമാണ്‌ കോളേജുകൾക്ക്‌ സ്വീകരിക്കാനാകുക.

നിലവിൽ ഒരു മണിക്കൂറിന്റെ അഞ്ചു സെഷനിലായാണ് ക്ലാസ് നടത്തുന്നത്. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം ആവശ്യമെങ്കിൽ ഒരു മണിക്കൂർ അധികം ക്ലാസ് നടത്താം. നിലവിൽ 9.30 മുതൽ 3.30 വരെയാണ് ക്ലാസ്‌. എന്നാൽ, നാലുവർഷ ബിരുദത്തിന്റെ ഭാഗമായി വിദ്യാർഥികൾ എടുക്കുന്ന മേജർ, മൈനർ ഓപ്‌ഷൻ അനുസരിച്ച്‌ അധിക ക്ലാസുകൾ ആവശ്യമെങ്കിൽ സമയം 4.30 വരെ നീട്ടാം. അധ്യാപകരുടെ സൗകര്യവും കുട്ടികളുടെ ലഭ്യതയും അനുസരിച്ചും ക്ലാസുകൾ എടുക്കാം. ക്ലാസ്‌മുറിയുടെ അപര്യാപ്തതമൂലമോ വിദ്യാർഥികൾക്ക് മറ്റ് ക്ലാസ്‌ ഉള്ള സാഹചര്യമോ ആണെങ്കിൽ 4.30 മുതൽ 5.30 വരെയുമാകാം.

ഒരു സെമസ്‌റ്ററിൽ 
90 പ്രവൃത്തിദിനം ഉറപ്പാക്കണം
മുൻകൂട്ടി പ്രഖ്യാപിക്കാത്ത അവധികൾക്ക് പകരം പ്രവൃത്തിദിനം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്‌. ഒരു സെമസ്റ്ററിൽ കുറഞ്ഞത് 90 പ്രവൃത്തിദിനം നിർബന്ധമാണ്. ഏതെങ്കിലും സാഹചര്യത്തിൽ കലക്ടറോ സംസ്ഥാന സർക്കാരോ കോളേജോ അവധി പ്രഖ്യാപിച്ചാൽ  പകരമായി സെമസ്റ്റർ അവസാനിക്കുംമുമ്പ്‌ ക്ലാസ്‌ നടത്തണം. ഇത്‌ ശനിയാഴ്ചയുമാകാം. കോളേജ് ദുരിതാശ്വാസ ക്യാമ്പാക്കുക, തെരഞ്ഞെടുപ്പ് നടപടികൾക്കായി ഏറ്റെടുക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ദീർഘകാല അവധി പ്രഖ്യാപിക്കേണ്ടിവന്നാൽ ടൈംടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും ഉത്തരവിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top