17 September Tuesday

നാലുവർഷ ബിരുദം: പ്രവേശനം 31 വരെ നീട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കുസാറ്റിൽ വൈസ് ചാൻസലർമാരുടെയും രജിസ്ട്രാർമാരുടെയും യോഗത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു സംസാരിക്കുന്നു

കൊച്ചി > സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നാലുവർഷ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം 31 വരെ നീട്ടി. നാലുവർഷ യുജി പ്രോഗ്രാം നടത്തിപ്പുമായി ബന്ധപ്പെട്ട്‌ കുസാറ്റിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന വൈസ് ചാൻസലർമാരുടെയും രജിസ്ട്രാർമാരുടെയും യോഗത്തിലാണ് തീരുമാനം.

വിദ്യാർഥികൾ നീറ്റ്‌, കീം എന്നിവയുടെയെല്ലാം ഭാഗമായി പ്രൊഫഷണൽ കോഴ്‌സുകളിലേക്ക്‌  മാറിപ്പോയാൽ കോളേജുകളിൽ സീറ്റുകൾ ഒഴിവുവരും. ഇതിനാലാണ്‌ പ്രവേശനതീയതി നീട്ടിയത്‌. 31നുമുമ്പ്‌ സർവകലാശാലകൾ സ്‌പോട്ട്‌ അഡ്‌മിഷൻ ക്രമീകരിച്ച്‌ ഒഴിവുവരുന്ന സീറ്റുകളിൽ പ്രവേശനം നടത്തണം.

കേരള, എംജി, കണ്ണൂർ, കലിക്കറ്റ് സർവകലാശാലകളിലെ സർക്കാർ, എയ്‌ഡഡ്‌ കോളേജുകളിൽ ഇതുവരെ മികച്ച രീതിയിൽ പ്രവേശനം നടന്നുവെന്നും നാലുവർഷ യുജി പ്രോഗ്രാം തൃപ്തികരമായി പോകുന്നുവെന്നും പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഒന്നാം സെമസ്റ്റർ പരീക്ഷാക്രമീകരണങ്ങൾക്കുള്ള അന്തിമ മാർഗനിർദേശം ഉടൻ സർവകലാശാലകൾക്ക്‌ ലഭ്യമാക്കും. ഏകീകൃത അക്കാദമിക് കലണ്ടർപ്രകാരം പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന്‌ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

ചർച്ചയിൽ ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, വൈസ് ചാൻസലർമാരായ ഡോ. പി ജി ശങ്കരൻ (കുസാറ്റ്), മോഹനൻ കുന്നുമ്മൽ (കേരള), എൽ സുഷമ (മലയാളം), ഡോ. കെ കെ സജു (കണ്ണൂർ), പ്രൊഫ. കെ കെ ഗീതാകുമാരി (കാലടി), ഡോ. പി രവീന്ദ്രൻ (കലിക്കറ്റ്) തുടങ്ങിയവർ പങ്കെടുത്തു.

സർവകലാശാലകളിൽ കെ റീപ്‌ സമിതികൾ

എല്ലാ സർവകലാശാലകളിലും കോളേജുകളിലും കെ റീപിന്റെ (കേരള റിസോഴ്‌സ്‌ ഫോർ എഡ്യൂക്കേഷൻ അഡ്‌മിനിസ്‌ട്രേഷൻ ആൻഡ്‌ പ്ലാനിങ്) സമിതികൾ രൂപീകരിക്കും. ഇതിനായി കേന്ദ്രതലത്തിൽ  ആശയവിനിമയം നടത്തി ഒരു മാസത്തിനുള്ളിൽ ക്രമീകരണങ്ങൾ ഉറപ്പാക്കും. സംസ്ഥാനത്തെ സർവകലാശാലകളും കോളേജുകളുമെല്ലാം ഒറ്റ സോഫ്‌റ്റ്‌വെയറിന്റെ കീഴിലാക്കുന്ന പദ്ധതിയാണ്‌ കെ റീപ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top