17 September Tuesday

ഗുരുവായൂർ
 അഷ്‌ടമിരോഹിണിക്ക്‌ 
ആയിരങ്ങൾ ; ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024


​ഗുരുവായൂർ
ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ആഘോഷിച്ച്‌ ആയിരങ്ങൾ. ക്ഷേത്രത്തിൽ രാവിലെയും വൈകിട്ടും കാഴ്ചശീവേലിയുണ്ടായി. രാവിലെ കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലും വൈകീട്ട്‌ തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിലുമുള്ള മേളം അകമ്പടിയായി. കൊമ്പൻ ഇന്ദ്രസെൻ ശീവേലിക്ക് സ്വർണക്കോലമേറ്റി. കൊമ്പന്മാരായ ബാലകൃഷ്ണനും വലിയ വിഷ്ണുവും പറ്റാനകളായി.

വൈകിട്ട് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക് മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു. തുടർന്ന് കലാമണ്ഡലം രാമചാക്യാരും സംഘവും ചാക്യാർകൂത്ത് അവതരിപ്പിച്ചു.

രാവിലെ മുതൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കൃഷ്ണസ്തുതി ​ഗീതം, ശ്രീകൃഷ്ണ ഭക്തി​ഗാനസുധ, പിന്നൽ തിരുവാതിര എന്നിവ അരങ്ങേറി. വൈകിട്ട് മൂന്നിന് ഗാനനിരൂപകൻ ഡോ.സജിത്ത് ഏവൂരെത്ത് അവതരിപ്പിച്ച ‘കൃഷ്ണ ഗാനാമൃതം –-കൃഷ്ണഗീതികളിലൂടെ ഒരു സഞ്ചാരം’ ഗാന നിരൂപണവും രാത്രി  8 മുതൽ നൃത്ത നാടകം കൃഷ്ണഗാഥ എന്നിവയും അരങ്ങേറി. രാത്രി 10 മുതൽ പുലർച്ചെ വരെ ഗുരുവായൂർ ക്ഷേത്രം കലാനിലയം കൃഷ്ണനാട്ടവും അവതരിപ്പിച്ചു. അഷ്മി രോഹിണി ദിനത്തിലെ പ്രസാദ ഊട്ടിന് പ്രത്യേക വിഭവങ്ങളൊരുക്കിയിരുന്നു. ക്ഷേത്രത്തിൽ പ്രത്യേകം നിവേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള വിശേഷാൽ പിറന്നാൾ സദ്യയാണ് ഒരുക്കിയത്. 30,000 പേർ പ്രസാദ ഊട്ടിൽ പങ്കാളികളായി. വിവിധ അഷ്ടമിരോഹിണി ആഘോഷസമിതികളുടെ ആഭിമുഖ്യത്തിലുള്ള ഘോഷയാത്രകൾ നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top