19 September Thursday

എച്ച് വൺ എൻ വൺ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

മലപ്പുറം > മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി എന്നീ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു.

വായുവിലൂടെ പകരുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി എല്ലാ വിദ്യാർഥികളും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രായമായവർ, ഇതരരോഗങ്ങൾ ഉള്ളവർ എന്നിവർ രോഗലക്ഷണങ്ങൾ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ കാണുമ്പോൾ ഉടനടി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ഡോക്ടറെ കാണുകയും ശാസ്ത്രീയ ചികിത്സ സ്വീകരിക്കേണ്ടതുമാണ്.

ചികിത്സക്കല്ലാതെ അനാവശ്യമായിട്ടുള്ള ആശുപത്രി സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതും ആശുപത്രികളിൽ പോകുന്ന സമയത്ത് കൃത്യമായി മാസ്ക് ധരിക്കുകയും ചെയ്യേണ്ടതാണ്. വായുവിലൂടെ പകരുന്ന അസുഖം ആയതിനാൽ മാസ്ക് ധരിക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കും.

എന്താണ് H1N1?

ഇൻഫ്ളുവൻസ വൈറസ് കാരണം ഉണ്ടാകുന്ന ഒരു രോഗമാണ് എച്ച് 1 എൻ1 പനി.

ലക്ഷണങ്ങൾ

സാധാരണ പകർച്ചപ്പനിയുടെയും (വൈറൽ ഫിവർ) എച്ച് 1 എൻ 1 പനിയുടെയും ലക്ഷണങ്ങൾ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടാകും.

രോഗ പകർച്ച

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും വൈറസിനാൽ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പർക്കമുണ്ടാകുമ്പോഴുമാണ് രോഗപ്പകർച്ച ഉണ്ടാകുന്നത്. (പൊതുവെ കൈകളിൽക്കൂടി). കടുത്ത പനി, ചുമ, കടുത്ത തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ പ്രകടമാകും.

ചികിത്സ

എച്ച്1 എൻ1 വൈറസിനെതിരെ ഉപയോഗിക്കുന്ന Oseltamivir  (ഓസൾട്ടാമിവ്യർ) മരുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽക്കുള്ള എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നു.

പ്രതിരോധമാർഗങ്ങൾ

എച്ച് 1 എൻ 1 രോഗലക്ഷണങ്ങൾ ഉള്ളവർ വീടിനുള്ളിൽ കഴിയുക, പൂർണ്ണവിശ്രമമെടുക്കുക. സ്കൂൾ, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വിട്ടുനിൽക്കുക. പോഷകാഹാരം കഴിക്കുക. പോഷണ ഗുണമുള്ള പാനീയങ്ങൾ കുടിക്കുക. മാസ്ക് ധരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക.സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക

കൈ കഴുകാതെ കണ്ണിലോ മുക്കിലോ വായിലോ തൊടരുത്. രോഗബാധിതരെ കഴിവതും സന്ദർശിക്കരുത്. ആവശ്യമെങ്കിൽ 1 മീറ്റർ അകലം പാലിക്കുക. ആവശ്യാനുസരണം ഉറങ്ങുക, പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക. മിതമായ വ്യായാമം ചെയ്യുക തുടങ്ങിയ ആരോഗ്യകരമായ ജീവിത ശൈലികൾ പിന്തുടരുക. പ്രായമുള്ളവർ കുട്ടികൾ ഇതര രോഗങ്ങൾ ഉള്ളവർ എന്നിവർ മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കുന്നത് നല്ലതാണ്. ഇവർ അടച്ചിട്ട മുറികളിൽ അധിക നേരം കഴിയാതിരിക്കുക.

ഗർഭിണികൾക്ക് എച്ച് 1 എൻ 1 രോഗബാധ ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനും സാധ്യത ഉണ്ട്. അതിനാൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കുകയും രോഗലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പോയി ഡോക്‌ടറെ കണ്ട് മരുന്ന് കഴിക്കുകയും ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top