28 October Monday

മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ; കേരളപ്പിറവിദിനത്തിൽ ഹരിതപ്രഖ്യാപനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

തിരുവനന്തപുരം > ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാ​ഗമായുള്ള ഹരിത മാതൃകാ പ്രഖ്യാപനങ്ങൾ സംസ്ഥാനത്ത് കേരളപ്പിറവി ദിനത്തിൽ നടക്കും. ഒക്ടോബർ 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ജനകീയ ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

അഞ്ച് ഘട്ടങ്ങളിലായി നടത്തുന്ന ക്യാമ്പയിന്റെ ഒന്നാം ഘട്ടം പ്രവർത്തനങ്ങൾ പ്രഖ്യാപിക്കുന്ന കേരളപ്പിറവി ദിനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹരിത ടൗണുകൾ, ഹരിത മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത കലാലയങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ തുടങ്ങിയവ ഹരിത പദവിയിലേക്ക് എത്തും.

നവംബർ 1ന് കേരളത്തിൽ 13,353 സ്ഥാപനങ്ങളും ഓഫീസുകളുമാണ് ഹരിതമായി പ്രഖ്യാപിക്കുന്നത്. എല്ലാ ജില്ലകളിലുമായി 68 ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറും. 810 ടൗണുകൾ ഹരിത സുന്ദരടൗണുകളായി പ്രഖ്യാപിക്കും. 6048 ഹരിതവിദ്യാലയങ്ങളെയും 315 പൊതുസ്ഥലങ്ങളെയും 298 ഹരിതകലാലയങ്ങളെയും ഹരിതമാക്കി പ്രഖ്യാപിക്കും. 24713 അയൽക്കൂട്ടങ്ങളാണ് കേരളപ്പിറവിയിൽ ഹരിത പദവിയിലേക്ക് എത്തുന്നത്. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനംമുതൽ 2025 മാർച്ച് 30 വരെ (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം ) വരെയാണ് ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുക.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ മാലിന്യമുക്തമാക്കി സൌന്ദര്യവത്ക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വ്യാപാരി വ്യവസായി സംഘടനകൾ, ഗ്രന്ഥശാലകൾ, രാഷ്ട്രീയ പാർട്ടികൾ, തൊഴിലാളി സംഘടനകൾ, യുവജനപ്രസ്ഥാനങ്ങൾ , വിവിധ സർക്കാർ വകുപ്പുകൾ, മറ്റ് സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്, ക്ലീൻ കേരള കമ്പനി, കില, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയുടെ ഏകോപനത്തിൽ എല്ലാ ജനവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ആറുമാസം നീണ്ടുനിൽക്കുന്ന ജനകീയ ക്യാമ്പയിൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top