09 September Monday

സ്കൂൾ പ്രവൃത്തിദിനം വർധിപ്പിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സ്വന്തം ലേഖികUpdated: Thursday Aug 1, 2024

കൊച്ചി> ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പ്രവൃത്തിദിവസം 220 ആക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസവിദഗ്ധരുമായും മേഖലയിലെ ബന്ധപ്പെട്ടവരുമായും ചർച്ച ചെയ്തശേഷം പുതിയ വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. അതുവരെ ശനിയാഴ്ചകൾ പ്രവൃത്തിദിവസമായിരിക്കില്ലെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ ഉത്തരവായി. അധ്യാപകസംഘടനകളായ കെപിഎസ്ടിഎ, കെഎസ്ടിയു, പിജിടിഎ തുടങ്ങിയവ നൽകിയ ഹർജികളാണ് പരിഗണിച്ചത്.

വിദ്യാഭ്യാസരംഗത്ത് നയപരമായ തീരുമാനമെടുക്കുമ്പോൾ കേരള വിദ്യാഭ്യാസചട്ടത്തിലെയും (കെഇആർ) കേന്ദ്രനിയമത്തിലെയും വ്യവസ്ഥകൾ പരിശോധിക്കണമെന്ന് കോടതി വിലയിരുത്തി. ശനി പ്രവൃത്തിദിവസമായതോടെ എൻസിസി, സ്കൗട്ട്, സ്റ്റുഡന്റ്‌ പൊലീസ് തുടങ്ങി പാഠ്യേതരപ്രവർത്തനങ്ങളെ ബാധിച്ചെന്ന്‌ ഹർജിയിൽ പറഞ്ഞിരുന്നു.

2023–-2024 അധ്യയന വർഷത്തിൽ സ്‌കൂൾ വിദ്യാഭ്യാസ കലണ്ടർ പ്രകാരം പ്രവൃത്തിദിനങ്ങൾ 210 ആയി ചുരുക്കിയതിനെതിരെ മുവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ സമർപ്പിച്ച ഹർജിയിൽ ബന്ധപ്പെട്ടവരെ കേട്ടശേഷം ആവശ്യമായ തീരുമാനമെടുക്കാൻ  ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നു. എന്നാൽ അധ്യാപക സംഘടനകളേയോ ബന്ധപ്പെട്ടവരെയോ  കേൾക്കണമെന്ന കോടതിയുടെ നിർദ്ദേശം പാലിച്ചിക്കാതെയാണ് കലണ്ടർ രൂപീകരിച്ചതെന്ന്  ഹർജിക്കാർ വാദിച്ചു.

ശനിയാഴ്ചകൾ  അവധിയായി കണക്കാക്കണമെന്ന്  കെഇആറിൽ പറഞ്ഞിട്ടില്ല എന്നതടക്കമുള്ള സർക്കാർ വാദം കോടതി അംഗീകരിച്ചില്ല. സർക്കാരിനുവേണ്ടി അഡീഷണൽ അഡ്വക്കറ്റ്‌ ജനറൽ അശോക് എം ചെറിയാൻ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top