18 October Friday

ഇടുക്കിയിൽ ശേഷിയുടെ 67.14 ശതമാനം വെള്ളം

സ്വന്തം ലേഖകൻUpdated: Friday Oct 18, 2024

2373.22 അടി ജലനിരപ്പിലെത്തിയ ഇടുക്കി സംഭരണി

ഇടുക്കി > തുലാമഴ സജീവമാകാനിരിക്കെ ഇടുക്കി ജലസംഭരണിയിൽ ശേഷിയുടെ 67.14 ശതമാനം വെള്ളമായി. ഇനിയുള്ള ഒന്നരമാസം മഴ കനത്താൽ മാത്രമെ സംഭരണി നിറയുകയുള്ളു. കഴിഞ്ഞ വർഷത്തേക്കാൾ 23.22 അടിയുടെ വർധനയുണ്ട്‌. നിലവിൽ 2373.22 അടിയാണ്‌ ജലനിരപ്പ്‌. 2023ൽ 2350.02 അടിയായിരുന്നു. ശേഷിയുടെ 45.88 ശതമാനമായിരുന്നു. സംഭരണിയിലേക്ക്‌ നല്ല നീരൊഴുക്കുണ്ട്‌. ഡാമിലേക്കുള്ള പുഴകളും തോടുകളുമെല്ലാം ജലസമൃദ്ധമായി.

ഒരുദിവസം 42.80 ലക്ഷം ഘനമീറ്റർ ഒഴുകിയെത്തുമ്പോൾ മൂലമറ്റത്ത്‌ വൈദ്യുതോൽപാദനശേഷം 24.289 ലക്ഷം ഘനമീറ്ററാണ്‌ ഒഴുകി മലങ്കര സംഭരണിയിലെത്തുന്നത്‌. വൈദ്യുതോൽപാദനം കുറച്ചിരിക്കുകയാണ്‌. വ്യാഴം 3.604 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഉൽപാദിപ്പിച്ചത്‌. വേനൽക്കാലത്തേക്കുള്ള സംഭരണ അണക്കെട്ടാണ്‌ ഇടുക്കി. നിലവിൽ മഴയുള്ളതിനാൽ  ചെറുകിട പദ്ധതികളിൽനിന്ന്‌ പരമാവധി ഉൽപാദിപ്പിക്കുകയാണ്‌ ലക്ഷ്യം.ഇടുക്കിയുടെ പരമാവധി ശേഷി 2403 അടിയാണ്‌. ഇത്‌ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം.   

മുല്ലപ്പെരിയാറിൽ 120.35 അടി

കുമളി > മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞ് വ്യാഴം രാവിലെ ആറിന് 120.35 അടി എത്തി. തലേദിവസം ഇത് 120.55 അടി ആയിരുന്നു.

വ്യാഴം രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ ഓരോ സെക്കൻഡിലും അണക്കെട്ടിലേക്ക് 480 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 938 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 2.8 മില്ലിമീറ്ററും തേക്കടിയിൽ 1.8 മില്ലിമീറ്ററും കുമളിയിൽ ഒരു മില്ലിമീറ്ററും മഴ പെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top