26 August Monday

പൃഥ്വിരാജിനെ അധിക്ഷേപിച്ച് ജനം ടി വി എഡിറ്റര്‍: പ്രതിഷേധം രൂക്ഷമായപ്പോള്‍ ലേഖനം നീക്കി

വെബ് ഡെസ്‌ക്‌Updated: Thursday May 27, 2021

കൊച്ചി> ലക്ഷദ്വീപിലെ ബിജെപി അധിനിവേശ നീക്കത്തില്‍ പ്രതിഷേധിച്ച നടന്‍ പൃഥ്വിരാജിനെ അധിക്ഷേപിച്ച് ജനം ടി വി എഡിറ്ററുടെ ലേഖനം.

"സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകു''മെന്നുമായിരുന്നു ജനം ടി വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞത്. ചാനലിന്റെ എഡിറ്റര്‍ ജി കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിലായിരുന്നു പരാമര്‍ശങ്ങള്‍."പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി' എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.

സമൂഹ്യമാധ്യമങ്ങളില്‍ ചലച്ചിത്ര പ്രവര്‍ത്തകരടക്കം വിമര്‍ശനം ഉയര്‍ത്തിയതോടെ ലേഖനം സൈറ്റില്‍ നിന്ന് നീക്കി. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കി പൃഥ്വിരാജ് രംഗത്ത് എത്തിയിതോടെ  പൃഥ്വിരാജിനു നേരെ സംഘ പരിവാറിന്റെ കടുത്ത സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. അതിനു പിന്നാലെയായിരുന്നു ജനം ടി വി അധിക്ഷേപ ലേഖനം. നേരത്തെ 'പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് അപമാനമാണെന്നും അച്ഛന്റെ ഗുണങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില്‍ പുനര്‍വിചിന്തനം ചെയ്യണ'മെന്ന് ബി ജെ പി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

പൃഥ്വിക്ക് പിന്തുണയും ജനം ടി വിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. സംവിധായകരായ അരുണ്‍ ഗോപി, മിഥുന്‍ മാനുവല്‍ തോമസ്, നടന്മാരായ അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, മുന്‍ എം എല്‍ എ വി ടി ബല്‍റാം തുടങ്ങിയവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധ കുറിപ്പുകള്‍ എഴുതി.

'സംസ്‌കാരം എന്ന വാക്കിന്റെ ഏതെങ്കിലും അരികിലൂടെ നിങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കില്‍, ഈ വാചകങ്ങള്‍ നിങ്ങള്‍ തിരുത്തണ്ട, കാരണം നിങ്ങളില്‍ നിന്നു ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍. പക്ഷെ ജനം എന്ന പേര് നിങ്ങള്‍ തിരുത്തണം..! ഈ വിസര്‍ജ്ജ്യം പേറുന്ന മനസ്സുകളുടെ ചാനലിന് ആ പേര് യോജിക്കില്ല, ലക്ഷദ്വീപിലെ ‘ജന’ത്തിനൊപ്പം' -എന്നായിരുന്നു അരുണ്‍ ഗോപിയുടെ പ്രതികരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top