17 September Tuesday

ജയസൂര്യ കടന്നുപിടിച്ചെന്ന പരാതി ; നടിയെ സംഭവസ്ഥലത്ത്‌ എത്തിച്ച്‌ തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024


തൊടുപുഴ
ഷൂട്ടിങ് ലൊക്കേഷനിൽവച്ച് നടൻ ജയസൂര്യ കടന്നുപിടിച്ചെന്ന കേസിൽ പരാതിക്കാരിയായ നടി വ്യാഴം രാവിലെ തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി മൊഴിനൽകി. സംഭവം നടന്ന കൂത്താട്ടുകുളത്തെ പന്നിഫാമിൽ നടിയെ കൊണ്ടുപോയി തെളിവെടുത്തു. നടിയുടെ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തും.

ആ​ഗസ്‍ത് 31 തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു. 2013ൽ ജയസൂര്യ നായകനായ "പിഗ്മാൻ' എന്ന സിനിമാ ചിത്രീകരണത്തിനിടെ പന്നിഫാമിൽ വച്ച്‌ ശുചിയിമുറിയിൽ പോയിവരുംവഴി ജയസൂര്യ കടന്നുപിടിച്ചതെന്നാണ് നടി എഐജി പൂങ്കുഴലിക്ക് മൊഴി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസ്‌ അന്വേഷിക്കുന്നതിനു രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം തന്നെയാണ് ഈ കേസും അന്വേഷിക്കുന്നത്. തൊടുപുഴ സ്റ്റേഷനിൽനിന്ന് വനിത എസ്ഐ എസ് ശ്രീദേവിയുടെ നേതൃത്വത്തിൽ അഞ്ചുപേർ പ്രത്യേക അന്വേഷകസംഘത്തെ സഹായിക്കും.

പിന്മാറാൻ സമ്മർദമുണ്ട്: നടി
ജയസൂര്യക്കെതിരായ പരാതിയിൽനിന്ന് പിന്മാറാൻ സമ്മർദമുണ്ടെന്ന് പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പറഞ്ഞു. പരാതിയിൽ ഉറച്ചുനിൽക്കാനാണ് തീരുമാനം. ഭീഷണിയുടെ സ്വരമില്ലന്നേയുള്ളു, സ്നേഹത്തിലാണെങ്കിലും ഇനി മാധ്യമങ്ങളെ കാണരുതെന്ന് പറഞ്ഞ് പുരുഷന്മാരും സ്‍ത്രീകളും ഫോണി‍ൽ വിളിക്കുന്നുണ്ട്. പൊലീസിനെ കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്താനായി. സിനിമാമേഖലയിൽ ഒരുപാട് മോശം കാര്യം കണ്ടിട്ടുണ്ട്. അത് പോകെപ്പോകെ വെളിപ്പെടുത്തും. മുഴുവൻ സ്ത്രീകൾക്കു വേണ്ടിയാണ് പോരാടുന്നതെന്നും നടി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top