19 October Saturday

"എല്ലാവര്‍ക്കും ഒരേ അളവിൽ
 വസ്‌ത്ര'മെന്ന ധന കമീഷന്‍ രീതി
മാറണം : മന്ത്രി ബാലഗോപാല്‍

സ്വന്തം ലേഖകൻUpdated: Saturday Oct 19, 2024


തിരുവനന്തപുരം
കേരളം നേരിടുന്ന തനതായ സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ പതിനാറാം ധന കമീഷന് സമർപ്പിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഓരോ സംസ്ഥാനവും അവരുടേതായ തനതു സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നത്. അത് പരിഹരിക്കാൻ അനുഗുണമായ സമീപനമാണ് ഉണ്ടാകേണ്ടത്. എല്ലാവർക്കും ഒരേ അളവിലുള്ള വസ്ത്രം തയ്യാറാക്കുന്ന രീതിയാണ് വിഭവങ്ങൾ പങ്കുവയ്‌ക്കുന്നതിൽ പൊതുവിൽ ധന കമീഷനുകൾ സ്വീകരിക്കുന്നത്‌. അതിന് മാറ്റംവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘പതിനാറാം ധന കമീഷനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കേരളത്തിന്റെ വീക്ഷണവും' എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും (ഗിഫ്റ്റ്) കേരള ഇക്കണോമിക് അസോസിയേഷനും സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിസംബറിൽ കേരളം സന്ദർശിക്കുന്ന ധന കമീഷനു മുന്നിൽ കേരളത്തിന്റെ പ്രത്യേകമായ വികസനപ്രശ്നങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കും. ധന കമീഷൻ അനുവദിക്കുന്ന വിഹിതം യഥാർഥത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല എന്നത് ഗൗരവമേറിയ പ്രശ്നമാണ്. പതിനഞ്ചാം ധന കമീഷൻ മൊത്തം നികുതി വരുമാനത്തിന്റെ 41 ശതമാനമാണ് ഡിവിസിബിൾ പൂളിൽ ലഭ്യമാക്കണമെന്ന് നിർദേശിച്ചത്. ഫലത്തിൽ ഇത് 30 ശതമാനമായി കുറഞ്ഞു. സെസ്‌, സർചാർജ് ഇനങ്ങളിലെ വരുമാനം ഉയർത്തിയതാണ് ഇതിനു കാരണം. കേന്ദ്ര സർക്കാരിന്റെ മൊത്തം വരുമാനത്തിൽ 10 ശതമാനമായിരുന്ന സെസ്‌, സർചാർജ് എന്നിവ ഇപ്പോൾ 23 ശതമാനമായി ഉയർന്നതായും അദ്ദേഹം പറഞ്ഞു.

കെ എം ചന്ദ്രശേഖർ, പ്രൊഫ. എം ഗോവിന്ദറാവു, കെ ജെ ജോസഫ്, കിരൺകുമാർ കക്കാർലാപുടി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ പ്രൊഫ. ഗോവിന്ദറാവു മുഖ്യാതിഥിയായി. ഡോ. ടി എം തോമസ് ഐസക്, ആർ മോഹൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top