09 October Wednesday
പദ്ധതിക്ക്‌ ആവശ്യമായ 
1710 ഏക്കർ ഭൂമി 
ഏറ്റെടുക്കുന്നതിന്‌ 
1844 കോടി രൂപയാണ്‌ 
സംസ്ഥാന സർക്കാർ 
നീക്കിവച്ചത്‌

കഞ്ചിക്കോട്‌ വ്യവസായ ഇടനാഴി ; 100 കോടി ഉടൻ കിൻഫ്രയ്‌ക്ക്‌ കൈമാറും

വേണു കെ ആലത്തൂർUpdated: Wednesday Oct 9, 2024


പാലക്കാട്‌
കഞ്ചിക്കോട്‌ വ്യവസായ ഇടനാഴിക്ക്‌ ആദ്യഘട്ടമായി കേന്ദ്രസർക്കാർ അനുവദിച്ച 100 കോടി രൂപ  ഉടൻ കിൻഫ്രയ്‌ക്ക്‌ കൈമാറും. കേരളത്തിന്റെ അപേക്ഷ പരിഗണിച്ചാണ്‌ നടപടി. സ്മാർട്ട്‌ സിറ്റി പദ്ധതിക്കായി കിൻഫ്ര സമർപ്പിച്ച വിശദമായ പദ്ധതിരേഖ കേന്ദ്രം അംഗീകരിച്ചിരുന്നു. സ്ഥലം സന്ദർശിച്ച കേന്ദ്രസംഘം സംതൃപ്‌തിയും രേഖപ്പെടുത്തി. ഇതോടെയാണ്‌ ആദ്യഘട്ട തുക കൈമാറാൻ നടപടിയായത്‌. കഴിഞ്ഞ മാർച്ചിൽ അനുവദിച്ച തുക നാഷണൽ ഇൻഡസ്‌ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ്‌ പദ്ധതിയിൽനിന്ന്‌ ഉടൻതന്നെ കിൻഫ്രയ്‌ക്ക്‌ നൽകും.

പദ്ധതിക്ക്‌ ആവശ്യമായ 1710 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന്‌ 1844 കോടി രൂപയാണ്‌ സംസ്ഥാന സർക്കാർ നീക്കിവച്ചത്‌. ഇതിൽ 80 ശതമാനം ഭൂമിയും ഏറ്റെടുത്തു. ഏറ്റെടുത്ത ഭൂമി വ്യവസായ വികസനത്തിന്‌ അനുയോജ്യമാണെന്ന കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ സംസ്ഥാനത്തിന്റെ ഇടപെടൽ മികച്ചതാണെന്നതിന്‌ തെളിവായി. കഞ്ചിക്കോട്‌ വ്യവസായ ഇടനാഴിക്കുവേണ്ട കേന്ദ്ര പരിസ്ഥിതി–-വനംവകുപ്പുകളുടെ അനുമതി ഈ വർഷം ഫെബ്രുവരിയിലും പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ഇൻഡസ്‌ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇംപ്ലിമെന്റേഷൻ ട്രസ്റ്റിന്റെ (എൻഐസിഡിഐടി) അനുമതി 2022 ഡിസംബറിലും ലഭിച്ചിരുന്നു.

കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ സ്മാർട്ട്‌ സിറ്റിക്ക്‌ മാസ്റ്റർ പ്ലാൻ സമർപ്പിക്കുകയും ടെൻഡർ നടപടികളിലേക്ക്‌ നീങ്ങുകയും ചെയ്തതോടെ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച എൻഐസിഡിഐടി സിഇഒയും മാനേജിങ്‌ ഡയറക്ടറുമായ രജത്‌ സാനിയും സംഘവും സംസ്ഥാന സർക്കാർ നടപടികളിൽ സംതൃപ്‌തി രേഖപ്പെടുത്തി.  സ്മാർട്ട്‌ സിറ്റിയിൽ മുൻഗണന ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്കാണ്‌. നോൺ മെറ്റാലിക്‌, ടെക്‌സ്‌റ്റൈൽസ്‌, റീസൈക്കിൾ, ഫുഡ്‌ ആൻഡ്‌ ബീവറേജസ്‌, ഫാബ്രിക്കേറ്റഡ്‌ മെറ്റൽ ഉൽപ്പന്നങ്ങൾ എന്നിവയുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top