08 September Sunday
ജിഎസ്‌ടിയും റോയൽറ്റിയും സംസ്ഥാന സർക്കാർ ഒഴിവാക്കി

രണ്ട് ദേശീയപാത നിര്‍മ്മാണത്തിനായി സംസ്ഥാനം വഹിക്കും 741.35 കോടി

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2024

തിരുവനന്തപുരം > സംസ്ഥാനത്തെ രണ്ട് പുതിയ ദേശീയപാത പദ്ധതികൾക്കായി വീണ്ടും സംസ്ഥാന സർക്കാരിന്റെ സഹായം. അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം–-ബൈപാസ് ( എൻഎച്ച് 544), കൊല്ലം–-ചെങ്കോട്ട ( എൻഎച്ച് 744) എന്നിവയുടെ നിർമാണത്തിനാണ്  ജിഎസ്‌ടി വിഹിതവും നിർമാണ വസ്‌തുക്കളുടെ റോയൽറ്റിയും സംസ്ഥാന സർക്കാർ ഒഴിവാക്കുന്നത്.

ഇതുവഴി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിനുണ്ടാകും. ഈ  തുക  ​ഗ്രാന്റായി ദേശീയപാത അതോറിട്ടിക്ക് ലഭിക്കും. കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭായോ​ഗത്തിൽ ജിഎസ്ടിയും റോയൽറ്റിയും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ബുധനാഴ്ച ഉത്തരവ് ഇറക്കി.  
 
ദേശീയപാതയിൽ ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള സ്ഥലങ്ങളിലെ തിരക്ക് ഒഴിവാക്കാൻ  45 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്നതാണ്   എറണാകുളം ബൈപാസ്. ഇതിന് ജിഎസ്‌ടി വിഹതമായി 254.4 കോടിയുടെയും റോയൽറ്റി ഇനത്തിൽ  169.6 കോടി രൂപയുടെയും  സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിനുണ്ടാകും.  62 കിലോമീറ്ററിൽ കടമ്പാട്ടുകോണം മുതൽ - ആര്യങ്കാവ് വരെ നിർമിക്കുന്ന കൊല്ലം–-ചെങ്കോട്ടപാതയുടെ ജിഎസ്ടി ഒഴിവാക്കുന്നതിലൂടെ 173.7 കോടി രൂപയുടെയും റോയൽറ്റി ഇനത്തിൽ  143.65 കോടി രൂപയുടെയും ബാധ്യതയുണ്ടാകും. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തോടെ രണ്ടു ദേശീയപാതാ നിർമ്മാണത്തിനുള്ള തുടർപ്രവർത്തനങ്ങൾക്ക് വേഗം കൂടും.    ദേശീയപാത 66 ന്റെ വികസനത്തിനായി സംസ്ഥാനം 5580 കോടി രൂപ നൽകിയിരുന്നു. ഇരു പദ്ധതികളുടെയും നിർമാണവേളയിൽ  കുഴിച്ചെടുക്കുന്ന പാറകളും മണ്ണും ആ ദേശീയപാതകളുടെ നിർമ്മാണത്തിന് മാത്രമേ ഉപയോഗിക്കാവൂയെന്നും ഉത്തരവിൽ പറയുന്നു.  ജില്ലയിൽ ചുമതലയുള്ള ജിയോളജിസ്റ്റും ദേശീയപാത അതോറിട്ടി നിയമിച്ച എൻജിനിയറുടെയും നേതൃത്വത്തിൽ  റോയൽറ്റിയിൽ നിന്ന് ഒഴിവാക്കേണ്ട ഉൽപ്പന്നങ്ങളുടെ അളവ് സാക്ഷ്യപ്പെടുത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top