17 September Tuesday

യുഡിഎഫ് പത്രവും സമ്മതിച്ചു; കേരള പിഎസ്‍സി നമ്പർ വൺ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

തിരുവനന്തപുരം > ഒടുവിൽ യുഡിഎഫ് പത്രത്തിന്റെ തൊഴിൽ പ്രസിദ്ധീകരണത്തിനും സമ്മതിക്കേണ്ടിവന്നു, തൊഴിൽ നൽകുന്നതിലും സംവരണം പാലിക്കുന്നതിലും രാജ്യത്ത് ഒന്നാമത് കേരള പിഎസ്‍സി. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 34,110 നിയമനശുപാർശ നൽകിയതായി യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‍സി) പുറത്തുവിട്ട കണക്കിലുണ്ട്. രാജ്യത്ത് എല്ലാ സംസ്ഥാന പിഎസ്‍സികളും കൂടി നടത്തിയ നിയമന ശുപാർശയുടെ പകുതിയിലധികം വരുമിതെന്ന് തൊഴിൽ പ്രസിദ്ധീകരണം പറയുന്നു. കേരള പിഎസ്‍സിയെ നിരന്തരം താറടിക്കുന്ന യുഡിഎഫ് പത്രമായ മനോരമക്കും ഒടുവിൽ സത്യം മറച്ചുവയ്ക്കാനായില്ല.

   സർക്കാർ നിയമനങ്ങളിൽ സംവരണം പാലിക്കുന്നതിൽ കേരള പിഎസ്‌സി രാജ്യത്ത് ഒന്നാമതെന്നും യുപിഎസ്‌സിയുടെ കണക്കിലുണ്ട്. ഇക്കാര്യം കഴിഞ്ഞ തിങ്കളാഴ്ച ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ 34,110 പേർക്ക്‌ നിയമന ശുപാർശ അയച്ചതിൽ 11,921 പേർ ഒബിസി വിഭാഗത്തിൽനിന്നാണ്‌. 2,673 പേർ പട്ടികജാതി, 2,260 പേർ പട്ടികവർ​ഗം, 17,256 പേർ ജനറൽ. ഉയർന്ന ശമ്പളം ലഭിക്കുന്ന ​ഗ്രൂപ്പ് എ, ബി തസ്തികകളിൽ ജോലി ലഭിച്ച സംവരണ വിഭാ​ഗങ്ങളുടെ എണ്ണം ഇതരസംസ്ഥാനങ്ങളിൽ കുറവാണെന്നും വ്യക്തമാക്കുന്നു.

  24 കോടി ജനങ്ങളുള്ള ഉത്തർപ്രദേശിൽ ഒരുവർഷത്തിനിടെ നിയമിച്ചത് 4120 പേരെമാത്രമാണ്. ​പട്ടികവർ​ഗക്കാർ 47, പട്ടികജാതി 685, ഒബിസി 948 എന്നിങ്ങനെയാണ് കണക്ക്.  മറ്റ് സംസ്ഥാനങ്ങളിൽ സംവരണം അട്ടിമറിച്ചും പണം വാങ്ങിയും രാഷ്ട്രീയസ്വാധീനം ഉപയോ​ഗിച്ചുമെല്ലാം സമാന്തരമായ റിക്രൂട്ട്മെന്റ് ബോർഡുകൾ വഴിയാണ് നിയമനം. കേന്ദ്രസർവീസിലും പൊതുമേഖലയിലുമായി 10 ലക്ഷം ഒഴിവുകളാണ് നികത്താനുള്ളത്. കേരളത്തിൽ പിഎസ്‍സി വഴി പ്രതിവർഷം ശരാശരി മുപ്പത്തിരണ്ടായിരം പേർക്ക് നിയമനം നൽകുന്നു. ഇടതുപക്ഷ സർക്കാരിന്റെ എട്ട് വർഷക്കാലത്ത് രണ്ടരലക്ഷത്തിലധികം നിയമന ശുപാർശകൾ നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top