16 September Monday

പുതുമകളുമായി കെഎസ്ആർടിസി ; പരിഷ്‌ക്കരിച്ച ഓൺലൈൻ ബുക്കിങ്‌ സൈറ്റും മൊബൈൽ ആപ്പും

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024


തിരുവനന്തപുരം
കെഎസ്ആർടിസി യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്‌ സു​ഗമമാക്കുന്നതിനായി പരിഷ്‌ക്കരിച്ച ഓൺലൈൻ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷന്റെയും പരിഷ്‌ക്കരിച്ച പതിപ്പ് ​ഗതാ​ഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കി. www.onlineksrtcswift.com എന്ന വെബ്സൈറ്റും ENDE KSRTC NEO OPRS മൊബൈൽ ആപ്പുമാണ് പുറത്തിറക്കിയത്.

യാത്രചെയ്യേണ്ട സ്‌റ്റേഷനുകൾ കണ്ടെത്താനും സ്‌റ്റേഷനുകളിലേക്കുള്ള ബസുകൾ വേഗം തിരയാനും പുതിയ വെബ്സൈറ്റിലും ആപ്പുവഴിയും കഴിയും. യാത്രക്കാർക്ക് എളുപ്പം മനസിലാകുന്ന തരത്തിലുള്ളതാണ്‌ ഹോംപേജ്‌. യുപിഐ ആപ്‌ വഴി വളരെ വേ​ഗത്തിൽ  ടിക്കറ്റ് ലഭ്യമാകും. മാൻഡിസ്‌ ടെക്‌നോളജിയാണ് പുതുക്കിയ വെബ്സൈറ്റും മൊബൈൽ ആപ്പും തയ്യാറാക്കിയത്.

ബസ് സ്റ്റാൻഡുകൾ ബ്രാൻഡ് ചെയ്യും
നഷ്ടത്തിലുള്ള 44 ബസ്‌സ്‌റ്റേഷനുകൾ ലാഭകരമാക്കാൻ രണ്ടാഴ്‌ചക്കകം ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക്‌ നിർദേശം നൽകിയിതായി മന്ത്രി കെ ബി ഗണേഷ്‌കുമാർ. സംസ്ഥാനത്തെ മൂന്നു ബസ്‌ സ്‌റ്റാൻഡുകൾ ബ്രാൻഡ്‌ ചെയ്യും. കെടിഡിഎഫ്‌സിയുടെ ബാധ്യത തീർക്കാൻ 650 കോടി രൂപ താൻ മന്ത്രിയായി എത്തിയശേഷം മുഖ്യമന്ത്രി ഇടപെട്ട്‌ അനുവദിച്ചു. കെഎസ്‌ആർടിസിക്ക്‌ കടമെടുക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക്‌ എത്തി. തോന്നിയപ്പോലെ സ്വകാര്യബസുകൾക്ക്‌ പെർമിറ്റ്‌ അനുവദിക്കില്ല. ബസ്‌ ആവശ്യമായ റൂട്ടുകളിലാകും പെർമിറ്റ്‌ നൽകുകയെന്നും മന്ത്രി പറഞ്ഞു.

പരാതി അറിയിക്കാൻ ടോൾഫ്രീ നമ്പർ
കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും പരാതികൾ അറിയിക്കുന്നതിനുമായി പരാതി പരിഹാര സെൽ ആരംഭിച്ചു. 9447071021, 0471 2463799 എന്നീ നമ്പറുകൾക്ക് പുറമേ 18005994011 എന്ന ടോൾഫ്രീ നമ്പറും തുടങ്ങി. അപകടകരമായ ഡ്രൈവിങ്‌, ജീവനക്കാരുടെയോ യാത്രക്കാരുടെയോ മറ്റു വാഹനങ്ങളിലുള്ളവരുടെയോ മോശമായ പെരുമാറ്റം, കൈയേറ്റം എന്നിവയുടെ ഫോട്ടോ വീഡിയോ സഹിതം അറിയിക്കുന്നതിലേക്കായി 9188619380 എന്ന വാട്ട്സാപ്പ് നമ്പറും ലഭ്യമാണ്. കെഎസ്ആർടിസിയുടെ ഓപറേഷണൽ കൺട്രോൾ സെന്ററിലേക്കെത്തുന്ന പരാതി, രജിസ്‌റ്റർ ചെയ്‌ത്‌ ടിക്കറ്റ് നമ്പർ നൽകുമ്പോഴും ഒമ്പതംഗ പരാതി പരിഹാര സെല്ലിന് കൈമാറുമ്പോഴും പരാതി പരിഹരിച്ച് കസ്‌റ്റമർ റിലേഷൻസ് മാനേജർ ടിക്കറ്റ് നമ്പർ ക്ലോസ് ചെയ്യുമ്പോഴും പരാതിക്കാരന് എസ്എംഎസ് മുഖാന്തിരം അറിയിപ്പ് ലഭിക്കും.

വാട്സ്ആപ്പ് വഴി നൽകുന്ന പരാതികൾ വാട്സ്ആപ്‌ കംപ്ലെയിന്റ്‌ നമ്പർ നൽകി രജിസ്‌റ്റർ ചെയ്‌ത്‌ ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർക്ക് അയയ്‌ക്കുകയാണ്‌ ചെയ്യുക. അഞ്ചുദിവസത്തിനകം പരാതി പരിഹരിച്ച് മറുപടി നൽകും. മറുപടി ലഭിച്ചില്ലെങ്കിൽ ആറാം ദിവസം ഓർമിപ്പിക്കുകയും പത്താംദിവസം വീണ്ടും ഓർമിപ്പിച്ച്‌ വിഷയം പരിഹരിച്ച് മറുപടി ലഭിച്ചിട്ടില്ലെങ്കിൽ പരാതി ചെയർമാൻ എംഡിക്ക്‌ കൈമാറുകയുമാണ്‌ രീതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top