കോഴിക്കോട്> തിരുവമ്പാടിക്കടുത്ത് കളിയാമ്പുഴയില്‍ കെഎസ് ആര് ടി സി ബസ് പുഴയിലേക്ക് തലകീഴായി മറിഞ്ഞ് രണ്ടുപേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കോടഞ്ചേരി പഞ്ചായത്ത് കണ്ടപ്പഞ്ചാല്‍ സ്വദേശി വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (61) ആനക്കാംപൊയിൽ പടിഞ്ഞാറക്കര തോയിലിൽ ത്രേസ്യ (75) എന്നിവരാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചൊവ്വ പകല്‍ ഒന്നര യോടെയായിരുന്നു അപകടം. ആനക്കാംപൊയില്‍ മുത്തപ്പന് പുഴയില്‍ നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പാലത്തിന്റെ സൈഡിലിടിച്ച് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.
സമീപത്ത് റോഡ് പ്രവൃത്തിയിലേര്‍പ്പെട്ട ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ തിരുവമ്പാടിയിലേയും ഓമശേരിയിലേയും മുക്കത്തേയും സ്വകാര്യ ആശുപത്രി കളില്‍ പ്രവേശിപ്പിച്ചു. ബസ് പുഴയില്‍ നിന്ന് ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..