17 September Tuesday

ലൈഫ്‌ 
ഹാപ്പിയാകും; 22,500 വീടുകൂടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

തിരുവനന്തപുരം> ഭവനരഹിതരില്ലാത്ത കേരളം എന്ന എൽഡിഎഫ്‌ സർക്കാരിന്റെ സ്വപ്‌ന പദ്ധതി 22,500 കുടുംബങ്ങൾക്കുകൂടി തണലൊരുക്കുന്നു. ലൈഫ് മിഷൻ വീടുകളുടെ നിർമാണത്തിന് 350 കോടി രൂപകൂടി നൽകിയതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ 22,500 ഗുണഭോക്താക്കൾക്ക് വീട് നിർമാണം പൂർത്തിയാക്കാനുള്ള വായ്പാ വിഹിതമാണ് അനുവദിച്ചത്. ഇവർക്കുള്ള സർക്കാർ വിഹിതം തിങ്കൾമുതൽ വിതരണം ചെയ്യുമെന്ന്‌ മന്ത്രി പറഞ്ഞു.

ലൈഫ് മിഷനിലൂടെ ഇതിനകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതിൽ 4,06,768 വീടുകളുടെ നിർമാണം പൂർത്തിയാക്കി. 1,06,304 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. കേരള റൂറൽ- അർബൻ ഡെവലപ്‌മെന്റ് കോർപറേഷനാണ് ഹഡ്‌കോ വഴി വായ്പ ലൈഫ് മിഷന് കൈമാറുന്നത്. 2022ൽ  ലൈഫ് ഗുണഭോക്താക്കൾക്കായി 1448.34 കോടി രൂപ വായ്പയെടുക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഇതിൽ ആയിരം കോടിരൂപയുടെ ഗ്യാരന്റി സർക്കാർ നൽകി. ഈ തുക   69,217 ഗുണഭോക്താക്കൾക്ക് നേരത്തെ കൈമാറി. സംസ്ഥാന സർക്കാർ വിഹിതവും നൽകി. ബാക്കിയുള്ള 448.34 കോടി രൂപയ്‌ക്ക്‌ സർക്കാർ  ഗ്യാരന്റി നൽകിയതോടെയാണ് ഇപ്പോൾ തുക അനുവദിച്ചത്.

നഗരസഭകൾക്കായി 217 കോടി രൂപകൂടി നൽകാനുള്ള പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇവർക്കുള്ള സർക്കാർ വിഹിതവും നൽകും. ഹഡ്കോ വായ്പയ്‌ക്ക്‌ സർക്കാരാണ്‌ ഗ്യാരന്റി നൽകുന്നത്. വായ്പയുടെ പലിശ  പൂർണമായി സർക്കാരാണ് വഹിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top