21 September Saturday

എം എം ലോറൻസ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

കൊച്ചി > മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. സിപിഐഎം കേന്ദ്രക്കമ്മിറ്റി അം​ഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

എറണാകുളം മുളവുകാട് മാടമാക്കൽ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂൺ 15നാണ് ജനനം. മാടമാക്കൽ മാത്യു ലോറൻസ് എന്നതാണ് മുഴുവൻ പേര്.  സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് ത്രിവർണപതാക പോക്കറ്റിൽ കുത്തി സ്കൂളിലെത്തിയ ലോറൻസിനെ അദ്ദേഹം പഠിച്ച സെന്റ് ആൽബർട്ട്സ് സ്കൂളിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എറണാകുളം മുനവിറുൽ ഇസ്ലാം സ്കൂളിൽ പഠനം തുടർന്നെങ്കിലും പത്താം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമായി.

1946 ലാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗമായത്. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരിൽ ഒരാൾ ആയിരുന്നു. 1950–ൽ അറസ്റ്റ് ചെയ്യപ്പെട്ട് അതിഭീകരമായ പൊലീസ് മർദ്ദനത്തിന് ഇരയായി. രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞു.  1965–ൽ കരുതൽ തടങ്കൽ നിയമമനുസരിച്ചും അടിയന്തിരാവസ്‌ഥക്കാലത്തും അദ്ദേഹം വിവിധ ജയിലുകളിൽ കഴിഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top