പയ്യന്നൂർ > സവർക്കറുടെ വർഗീയ രാഷ്‌ട്രീയത്തിന്റെ ചരിത്രം മൂടിവച്ച് ആർഎസ്എസ്സിന് താൽപര്യമുള്ള കഥകൾ രചിക്കുകയാണ് കേന്ദ്രം ഭരിക്കുന്നവർ ചെയ്യുന്നതെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണാർഥം ഗാന്ധിവധം പശ്ചാത്തലമാക്കിയുള്ള "കൊന്നതാണ്' എന്ന പേരിൽ ഒരുക്കിയ ശിൽപ്പം അനാഛാദനം ചെയ്യുകയായിരുന്നു എം സ്വരാജ്.
ഗാന്ധി എന്നപേരുപോലും ഇന്ന് വർഗീയതയ്‌ക്കെതിരായ പോരാട്ടമാണ്. ഗാന്ധിജിയുടെ അനുസ്‌മരണത്തിൽപോലും ഗാന്ധിജിയെ കൊലപ്പെടുത്തി എന്നു പറയാതെ ഒരുചടങ്ങുപോലെ നിർവഹിക്കാനാണ് പ്രമുഖ മാധ്യമങ്ങളും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. വർത്തമാനകാല ഇന്ത്യയിൽ ചരിത്രമുഹൂർത്തം ഓർമിപ്പിക്കുക എന്നതും സമരമാർഗമാണ്.
ഇന്ത്യയുടെ ജീവനെടുക്കാൻ ഒരുങ്ങുന്ന കേന്ദ്രസർക്കാരിന്റെ വർഗീയ നിലപാടുകൾക്കെതിരെ പോരാട്ടം ശക്തമാക്കണം. സവർക്കരെയും ഗോൾവാക്കറെയും ഗോഡ്സെയെയും ചരിത്ര പുരുഷന്മാരാക്കാനുള്ള ഫാസിസ്‌റ്റ് പ്രചാരണങ്ങൾക്കെതിരെ ചരിത്രത്തിന്റെ ഓർമപ്പെടുത്തലാണ് ഗാന്ധിജിയുടെ രക്തസാക്ഷിത്വം.മഹാത്മജിയുടെ രക്തസാക്ഷിത്വം ഓർമപ്പെടുത്തുന്ന ശിൽപ്പമാണ് പയ്യന്നൂരിൽ ജാഥയുടെ പ്രചാരണാർഥം ഒരുക്കിയിരിക്കുന്നതെന്നും എം സ്വരാജ് പറഞ്ഞു.
എം രാഘവൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, കെ വിജീഷ്, കെ പി ജ്യോതി, എം ആനന്ദൻ, കെ കെ കൃഷ്‌ണൻ, കെ വി ലളിത, പി ശ്യാമള, പി ഗംഗാധരൻ, കെ പവിത്രൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഏരിയാ കമ്മിറ്റിക്കുവേണ്ടി ദേശീയപാത പെരുമ്പ ജങ്ഷനിൽ ശിൽപ്പി ഉണ്ണി കാനായിയാണ് ശിൽപ്പം നിർമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..