08 September Sunday

ബിഡിജെഎസ് ഒരു ഉപകരണം; ബിജെപിയുടെ ശ്രമം എസ്എൻഡിപിയെ വർഗീയവത്കരിക്കാൻ: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

തിരുവനന്തപുരം > ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനമെന്നും എം വി ഗോവിന്ദൻ  പറഞ്ഞു.

ജാതീയമായി പിളർത്തുക എന്ന നയമാണ് ബിജെപിയുടേത്. ഇത് തിരിച്ചറിഞ്ഞ് ഇടപെടുന്ന രീതിയാണ് വേണ്ടത്. നവേത്ഥാന നായകനായ ശ്രീനാരായണഗുരു സ്ഥാപിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന പ്രസ്ഥാനമാണ് എസ്എൻഡിപി.  ബിഡിജെഎസിനെ ഉപകരണമായി ഉപയോഗിച്ച് എസ്എൻഡിപിയെ വർഗീയവതികരിക്കാനാണ് ബിജെപിയുടെ ശ്രമം. ശ്രീനാരായണഗുരുവിന്റെ പ്രസ്ഥാനത്തെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നതിന എസ്എൻഡിപി തന്നെ തടയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മനുസ്മൃതിയാണ് പിന്തുടരേണ്ടതെന്നാണ് ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. 400 വരെ സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് നേടുമെന്നായിരുന്നു പ്രചരണം. ഭരണഘടനയെ മനുസ്മൃതിയെ അടിസ്ഥാനമാക്കി മാറ്റാനായിരുന്നു ബിജെപിയുടെ ശ്രമം. മുസ്ലിംലീഗും സമാനമായി മതരാഷ്ട്ര വാദികൾക്കൊപ്പമാണ്. ഈ നിലപാടുകളെ തുറന്നു കാട്ടാനാണ് സിപിഐ എം ശ്രമിക്കുന്നത്.

വർഗീയ ശക്തികൾ പരസ്പരം ശക്തിപ്പെടുന്ന രീതിയാണ് കാണുന്നത്. ഇവരുടെ ഒപ്പമാണ് യുഡിഎഫും. സ്വത്വരാഷ്ട്രീയതയെയും വർഗീയതയെയും തുറന്നെതിർക്കണം. മതനിരപേക്ഷതയുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയാണ് ന്യൂനപക്ഷ പരിരക്ഷ. അത് ന്യൂനപക്ഷ പ്രീണനമാണെന്നാണ് ആർഎസ്എസ് പറയുന്നത്. ന്യൂനപക്ഷങ്ങളുള്ള രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കായി നിലകൊള്ളുക എന്നുള്ളത് ഇടതുപക്ഷത്തിന്റെ തീരുമാനമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

നവമാധ്യമങ്ങളിൽ ഇടതിനെതിരെയുള്ള പ്രചാരണം ശക്തമാകുന്നുണ്ട്. മാധ്യമങ്ങൾക്ക് എന്തുചെയ്യാനും മടിയില്ല. കമ്യൂണിസ്റ്റ് വിരുദ്ധ ആയുധമായി എന്തും പ്രയോഗിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. നവമാധ്യമങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണവും കൂടുന്നുണ്ട്. ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മേയറിനു നേരെയുള്ള ആക്രമണം ഇതിനുദാഹരണമാണ്. സർക്കാർ സംവിധാനത്തിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥർക്ക് നേരെയും സൈബർ ആക്രമണം നടത്തുന്നു. വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിനെ സ്വീകരിച്ച് നടത്തിയ ചടങ്ങിൽ സർക്കാർ പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ച ദിവ്യ എസ് അയ്യർക്ക് നേരെയാണ് ആക്രമണം നടന്നത്. സർക്കാർ പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞ ചീഫ് സെക്രട്ടറിക്ക് നേരെ ആക്രമണമുണ്ടായില്ല. എന്നാൽ കോൺഗ്രസ് നേതാവിന്റെ ഭാര്യയായതുകൊണ്ട് കോൺഗ്രസുകാർ തന്നെ വലിയ രീതിയിൽ ദിവ്യയ്ക്ക് നേരെ ആക്രമണം നടത്തി. സ്ത്രീവിരുദ്ധത ശക്തിപ്പെട്ട് വരുന്നതിന്റെ ഉദാഹരണമാണിത്. കോൺഗ്രസ് എല്ലാക്കാലവും സ്ത്രീവിരുദ്ധമായാണ് പ്രവർത്തിച്ചിട്ടുള്ളത്. ശാസ്ത്രസംബന്ധമായ പരിപാടി സുധാകരൻ ഉദ്ഘാടനം ചെയ്തപ്പോൾ ഓർമ വന്നത് കൂടോത്രമാണ്. സ്ത്രീവിരുദ്ധവും അന്ധവിശ്വാസ ജടിലവുമാണ് കോൺഗ്രസ് ഇപ്പോഴും- എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top