05 October Saturday
ജില്ലാ സെഷന്‍സ് കോടതിയുടെതാണ് വിധി

മഞ്ചേശ്വരം കോഴക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024


കാസർകോട്> മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആറു ബിജെപി നേതാക്കളെയും കോടതി കുറ്റവിമുക്തരാക്കി. കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതിയുടെതാണ് വിധി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായ കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചു ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിച്ചുവെന്നായിരുന്നു കേസ്.

അപ്പീൽ നൽകും; വി വി രമേശൻ

വിധി ദൗർഭാഗ്യകരമെന്ന് ഹർജി നൽകിയ മഞ്ചേശ്വരം LDF സ്ഥാനാർഥി വി വി രമേശൻ പ്രതികരിച്ചു. വിധി പരിശോധിച്ച് അപ്പീൽ നൽകുമെന്നും അറിയിച്ചു.
അപ്പീൽ പോകുമെന്ന് ജില്ലാ ഗവ. പ്ലീഡർ പി വേണുഗോപാലും പറഞ്ഞു.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് കോഴയായി കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കി എന്നായിരുന്നു കേസ്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.  വി വി രമേശന്‍. കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം നൽകിയ ഹര്‍ജിയില്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍.

2023 ജനുവരി 10നാണ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ച് എസ് സി -എസ് ടി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

2021 ജൂണ്‍ അഞ്ചിനാണ് കെ. സുന്ദര മാധ്യമങ്ങളിലൂടെ നാമനിര്‍ദേശപ്രത്രിക പിന്‍വലിക്കുന്നതിനുണ്ടായ കാരണം വെളിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മല്‍സരിച്ച മണ്ഡലത്തില്‍ ആ പേരിനോട് സാമ്യമുള്ള താന്‍ മല്‍സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബി.ജെ.പി ഭയപ്പെട്ടിരുന്നതായി സുന്ദര വെളിപ്പെടുത്തിയിരുന്നു.

ആദ്യം ബദിയടുക്ക പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ബി.ജെ.പി നേതാക്കൾ സുന്ദരക്ക്​ പണം നൽകിയെന്ന്​ അദ്ദേഹത്തിന്‍റെ അമ്മ മൊഴി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സുന്ദര അപ്രത്യക്ഷനായതും കേസിന് ബലമായി.

സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ആറു പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി കേസ് പരിഗണിച്ച ശേഷമാണ് വിധിപറയാൻ മാറ്റിയത്. കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top