28 September Saturday

ആരു പറഞ്ഞു, ഞങ്ങൾക്ക്‌ അജൻഡയില്ലെന്ന്‌ ?

പി വി ജീജോUpdated: Friday Sep 27, 2024

ന്യൂനപക്ഷ വിരോധം, ഹിന്ദുത്വത്തോടുള്ള 
ആരാധന എന്നിവയൊക്കെ മലയാള മുഖ്യധാര 
ചാനൽ–പത്രങ്ങളുടെ പൊതുസ്വഭാവമാണ്‌. 
എലത്തൂർ സ്‌ഫോടനവും കണ്ണൂരിലെ ട്രെയിനിന്‌ തീയിടലും മാധ്യമങ്ങളുടെ വർഗീയ വൈറസ്‌ 
ബാധ വ്യക്തമാകും

കേരളത്തിന്‌ അർഹമായ സാമ്പത്തിക സഹായവും നികുതിവിഹിതവും നൽകാതെ ഞെരുക്കുന്നതിൽ മാധ്യമങ്ങൾക്ക്‌ ഒരു വേവലാതിയുമില്ല. സാമ്പത്തിക പ്രതിസന്ധിയിൽ സാമൂഹ്യക്ഷേമ പെൻഷൻ വൈകിയപ്പോൾ ഏകപക്ഷീയ വാർത്തകൾ നൽകി. കേന്ദ്രസമീപനവും കേരളത്തിന്‌ നീതി നിഷേധിക്കുന്ന ക്രൂരതയുമൊന്നും അവർക്ക്‌ വിഷയമല്ല.  വിഹിതം കേന്ദ്രം തരുന്നില്ലെന്നുള്ള യാഥാർഥ്യം പറയാൻ ആരും തയ്യാറായുമായില്ല.  കടമെടുപ്പ്‌ പരിധി ഏകപക്ഷീയമായി കേന്ദ്ര സർക്കാർ  വെട്ടിക്കുറച്ചതും കേന്ദ്രവിഹിതം ഓരോ വർഷവും കുറയുന്നതും വാർത്തയോ ചർച്ചയോ ആക്കിയില്ല.

● വർഗീയ 
വൈറസ്‌ ബാധ
സിപിഐ എമ്മിനെതിരെ വിഷം ചീറ്റുന്ന മാധ്യമങ്ങൾ അതേരീതിയിൽ കേരളത്തെ തീവ്രവാദ–-ഭീകരപ്രദേശമാക്കാനും ശ്രമിച്ചിട്ടുണ്ട്‌. ന്യൂനപക്ഷ വിരോധം, സംഘപരിവാറിനോടുള്ള ആരാധന എന്നിവയൊക്കെ മലയാള മുഖ്യധാര മാധ്യമങ്ങളുടെ പൊതുസ്വഭാവമാണ്‌. എലത്തൂർ സ്‌ഫോടനവും കണ്ണൂരിലെ ട്രെയിനിന്‌ തീയിടിലും റിപ്പോർട്ടുചെയ്‌ത രീതി പരിശോധിച്ചാൽ ഇത്‌ വ്യക്തമാകും. എലത്തൂരിൽ 2023 ഏപ്രിൽ രണ്ടിന്‌ രാത്രിയായിരുന്നു  ആലപ്പുഴ–-കണ്ണൂർ എക്‌സിക്യുട്ടീവ്‌ എക്‌സ്‌പ്രസിൽ തീയിട്ടത്‌. ഡൽഹി സ്വദേശി ഷാരൂഖ്‌ സെയ്‌ഫിയായിരുന്നു അക്രമി. കേസ്‌ എൻഐഎ ഏറ്റെടുത്തിട്ടുണ്ട്‌. എന്നാൽ സംഘപരിവാർ മാധ്യമങ്ങളായ ജന്മഭൂമിയും ഓർഗനൈസറും മലയാള ചാനലുകളും പത്രങ്ങളും ഏകഭാഷയിൽ ഏകശൈലിയിലായിരുന്നു വാർത്തകൾ നൽകിയത്‌. പ്രതി മുസ്ലിമായതിനാൽ തീവ്രവാദമെന്നതായിരുന്നു വാർത്തക്ക്‌ അടിസ്ഥാനം. ജൂണിൽ ഇതേ തീവണ്ടിക്ക്‌ കണ്ണൂരിൽ തീയിടലുണ്ടായി. അന്ന്‌ വേഷം നോക്കി പ്രതി മുസ്ലിമെന്നുവരെ വാർത്ത നൽകി. സൈനികനെതിരായ ചാപ്പകുത്തലടക്കം മാധ്യമങ്ങൾ ആഘോഷിച്ച വാർത്തകളുടെ പിന്നിലും സംഘപരിവാർ താൽപ്പര്യമായിരുന്നു പ്രധാനം.

● സിപിഐ എം 
വേട്ടയാണ്‌ മുഖ്യം

പൊതുമേഖലാ ബാങ്കിന്‌ പറ്റിയ പിഴവിനും സിപിഐ എമ്മിനെ വേട്ടയാടി മാധ്യമങ്ങൾ നുണവാർത്ത പ്രചരിപ്പിച്ചു. കരുവന്നൂർ സഹകരണ ബാങ്കിന്റെ പേരിൽ സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയെ വലിച്ചിഴക്കാനുള്ള വ്യാജവാർത്ത പൊളിഞ്ഞിട്ടും ഇവർ തിരുത്തിയില്ല. ബാങ്കിൽ നൽകിയ പാൻകാർഡിൽ തെറ്റായ നമ്പർ ജില്ലാ കമ്മിറ്റി നൽകിയെന്നായിരുന്നു വാർത്ത. ഇഡി നൽകിയ തെറ്റായ വിവരങ്ങൾ അന്വേഷിക്കാതെ ആവർത്തിക്കുകയായിരുന്നു.  ഇത്‌ തങ്ങൾക്ക്‌ പറ്റിയ ‘ടൈപ്പോഗ്രാഫിക്കൽ എറർ’ ആണെന്ന്‌ ക്ഷമാപണം നടത്തി ബാങ്ക്‌ ഓഫ്‌ ഇന്ത്യ സിപിഐ എം ജില്ലാ കമ്മിറ്റിക്ക്‌ കത്ത്‌ നൽകി. 30 വർഷംമുമ്പ്‌ സിപിഐ എം ജില്ലാ കമ്മിറ്റി തുടങ്ങിയ അക്കൗണ്ട്‌ സംബന്ധിച്ച്‌ ചില മാധ്യമങ്ങളും കേന്ദ്ര ഏജൻസികളും നടത്തിയ പ്രചാരണം തള്ളുന്നതായിരുന്നു ബാങ്കിന്റെ കത്ത്‌. പാർടി കേന്ദ്ര കമ്മിറ്റിയുടെ പാൻ നമ്പർ തന്നെയാണ്‌ ജില്ലാ കമ്മിറ്റിയുടെയും നമ്പർ. ഇതിനെ നാലാമത്തെ അക്ഷരമായ ടി എന്നതിന്‌ പകരം ജെ എന്നാണ്‌ ബാങ്കുകാർ എൻട്രി ചെയ്‌തത്‌.

● സിപിഐ എമ്മായാൽ ചോദ്യംചെയ്യൽ, 
കോൺഗ്രസായാൽ 
മൊഴി
തൃശൂരിൽ കെപിസിസി സെക്രട്ടറിയായിരുന്ന സി എസ്‌ ശ്രീനിവാസൻ മുഖ്യപ്രതിയായ കോടികളുടെ നിക്ഷേപത്തട്ടിപ്പുകേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്‌ മനോരമയിലും മാതൃഭൂമിയിലുമൊന്നും പ്രധാന വാർത്തയല്ല. അതേസമയം കരുവന്നൂരിന്റെ പേരിൽ ഇല്ലാക്കഥ ചമച്ച്‌ എ സി മൊയ്‌തീൻ, എം കെ കണ്ണൻ എന്നീ സിപിഐ എം നേതാക്കളെ വേട്ടയാടിയപ്പോൾ മുൻനിരയിലായിരുന്നു ഈ മാധ്യമങ്ങൾ. കെ ടി ജലീലിനെ ഇഡി വിളിപ്പിച്ചപ്പോൾ ചോദ്യംചെയ്യൽ ലൈവായിരുന്നു. മോൻസൺ മാവുങ്കൽ കേസിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ വിളിപ്പിച്ചപ്പോൾ മൊഴിയെടുക്കലായി വാർത്ത മയപ്പെടുത്തി.

● വെറ്ററിനറി സർവകലാശാല ബന്ധുവാണോ, നെറ്റ് വേണ്ടാ (- 2024 ജനുവരി 14 മാതൃഭൂമി)
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സാങ്കൽപ്പിക തസ്തികകളിലേക്ക് നിയമനത്തിന് തീരുമാനിച്ച ബോർഡ് ഓഫ് മാനേജ്‌മെന്റ് യോഗത്തിൽ ചില വിഷയങ്ങളിലെ യോഗ്യതയിൽ ഇളവുനൽകിയത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനെന്നും സർവകലാശാലയിൽ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ മകനുവേണ്ടിയാണ് ഡെയറി മാനേജ്‌മെന്റ് വിഷയത്തിൽ നെറ്റ് നിർബന്ധമല്ലെന്ന്‌ തീരുമാനിച്ചതെന്നുമായിരുന്നു മാതൃഭൂമി വാർത്ത. എന്നാൽ, ഈ വാർത്ത തെറ്റാണെന്ന്‌ രജിസ്‌ട്രാർ ഡോ. പി സുധീർ ബാബു അറിയിച്ചു. നേരത്തെ നെറ്റ് യോഗ്യത നിർബന്ധമാക്കിയ വിഷയത്തിൽ ഇളവ് നൽകാൻ സർവകലാശാലയ്‌ക്ക്‌ കഴിയില്ലെന്നും വ്യക്തമാക്കി.

● തൊടുപുഴയിൽ 13 പശുക്കൾ ചത്ത 
    സംഭവം (2024 ജനുവരി 2)
ഇടുക്കി വെള്ളിയാമറ്റത്ത്‌ 13 കന്നുകാലികൾ ചത്തതിനുപിന്നിൽ കപ്പത്തൊലിയിലെ സയനൈഡ് വിഷമാണെന്ന മൃഗസംരക്ഷണ വകുപ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ (സിടിസിആർഐ) ശാസ്ത്രജ്ഞർ തള്ളി എന്നായിരുന്നു മനോരമ വാർത്ത. എന്നാൽ, ഇത്‌ വ്യാജ വാർത്തയാണെന്ന്‌ വ്യക്തമാക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം പത്രക്കുറിപ്പിറക്കി. എന്നിട്ടും ഒരുവരി തിരുത്ത്‌ നൽകാൻ തയ്യാറായില്ല.


(അവസാനിച്ചു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top