17 September Tuesday

കൂടിക്കാഴ്‌ച 
പ്രതിപക്ഷ നേതാവിനുവേണ്ടി: പി വി അൻവർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

മലപ്പുറം > എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനുവേണ്ടിയാണെന്ന്‌ പി വി അൻവർ എംഎൽഎ. പുനർജനി കേസിൽ കുടുങ്ങുമെന്ന്‌ കണ്ടാണ്‌ സതീശൻ എം ആർ അജിത്‌കുമാർ വഴി ആർഎസ്‌എസ്‌ സഹായം തേടിയത്‌. ഈ കൂടിക്കാഴ്ചയുടെ വിവരം തനിക്ക് ലഭിച്ചിരുന്നു.

ഇതറിഞ്ഞതോടെയാണ് പ്രതിപക്ഷ നേതാവ് തിടുക്കപ്പെട്ട് മാധ്യമങ്ങളെ കണ്ടത്. പുനർജനി തട്ടിപ്പ് കേസ് അന്വേഷിക്കാൻ കേരള പൊലീസിന് പരിമിതിയുണ്ട്. കേസ് ഇഡി അന്വേഷിച്ചാൽ കുടുങ്ങുമെന്ന് സതീശനറിയാം. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഒരു സീറ്റിൽ ബിജെപിയെ സഹായിക്കാമെന്നായിരുന്നു ധാരണ. അതിന്റെ ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പിലുമുണ്ടായി.

തൃശൂരിൽ  എൽഡിഎഫിന്‌ വോട്ട് കുറഞ്ഞിട്ടില്ല. അജിത് കുമാറിന് യുഡിഎഫിലെ ചില നേതാക്കളുമായും ആർഎസ്എസ് നേതാക്കളുമായും ബന്ധമുണ്ട്. പുനർജനി കേസിൽനിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിക്കുമേൽ സതീശൻ ആർഎസ്എസ് ബന്ധം ആരോപിക്കുന്നതെന്നും അൻവർ മാധ്യമങ്ങളോട്‌ പറഞ്ഞു.

എഡിജിപി– ഹൊസബലെ  കൂടിക്കാഴ്‌ച; ‘കൊണ്ടുപോയത്‌ തിരുവഞ്ചൂരിന്റെ ബന്ധു’

തിരുവനന്തപുരം > എഡിജിപിഎം എം ആർ അജിത്കുമാറിനെ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുടെ അടുത്തേക്ക്‌ കൊണ്ടുപോയത്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ബന്ധുവാണെന്ന്‌ വെളിപ്പെടുത്തൽ.
അജിത്‌കുമാറിനെ കൊണ്ടുപോയ വിശേഷാൽ സമ്പർക്ക പ്രമുഖ്‌ എ ജയകുമാർ കോൺഗ്രസുകാരനായ കൈമനം പ്രഭാകരന്റെ സഹോദരനാണെന്നും പ്രഭാകരൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഭാര്യാ സഹോദരീ ഭർത്താവാണെന്നും ജന്മഭൂമി എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ രാമചന്ദ്രനാണ്‌ വെളിപ്പെടുത്തിയത്‌.

അജിത്‌കുമാർ–-ഹൊസബലെ കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന ആർഎസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി എൻ ഈശ്വരന്റെ പ്രസ്‌താവന ഈ വസ്‌തുത പുറത്തുവരുതെന്ന ലക്ഷ്യംവച്ചുള്ളതാണ്‌. രാമചന്ദ്രന്റെ ഫേസ്‌ബുക്‌ പോസ്‌റ്റിൽനിന്ന്‌: ‘ദത്താത്രേയ ഹൊസബലെയെ 2023 മെയ് 22ന് കണ്ടെന്ന് അജിത്കുമാർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പി എൻ ഈശ്വരൻ ഇത് നിഷേധിച്ചിരുന്നു. ഈശ്വരൻ ‘ശ്ശി നമ്പൂരിശ്ശങ്ക’ ഉള്ളയാളാണെന്ന് തോന്നുന്നു.

ഇപ്പോൾ ആര് ശശിയായി? ജയകുമാർ തിരുവനന്തപുരം എൻജിനിയറിങ്‌ കോളേജിൽ തന്റെ സഹപാഠി ആയിരുന്നെന്ന് അജിത് പറയുന്നുണ്ട്. കോൺഗ്രസുകാരനായ കൈമനം പ്രഭാകരന്റെ അനുജനാണ് ജയകുമാർ. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഭാര്യാ സഹോദരീ ഭർത്താവാണ് പ്രഭാകരൻ. അപ്പോൾ വി ഡി സതീശന് വേണ്ടിക്കൂടിയാണ് അജിത്കുമാർ ഹൊസബലെയെ കണ്ടതെന്ന് അൻവർ പറയുന്നത് ശരിയായിരിക്കുമോ? തിരുവഞ്ചൂർ തുറന്നു പറയണം’.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top