09 October Wednesday

നാലുവർഷ ബിരുദ കോഴ്സിനെപ്പറ്റി ഒരാശങ്കയും വേണ്ട: മന്ത്രി ഡോ. ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

തിരുവനന്തപുരം> നാലുവർഷ ബിരുദ കോഴ്സിനെപ്പറ്റി ഒരാശങ്കയും ആർക്കും വേണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പൊതുസമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർത്തുന്നത് ആശാസ്യമല്ലെന്നും ആർ ബിന്ദു വ്യക്തമാക്കി.

ദേശീയ -അന്തർദേശീയ ഗുണനിലവാര പരിശോധനകളിലെല്ലാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കേരളത്തിലെ സർവ്വകലാശാലകളുടെയും കലാലയങ്ങളുടെയും നേട്ടങ്ങളെ വർദ്ധിപ്പിക്കുന്നതാവും നാലുവർഷ ബിരുദ പദ്ധതി. എല്ലാ സർവ്വകലാശാലകളിലും കലാലയങ്ങളിലും Skill Development & Career Counselling Centres എന്ന സവിശേഷ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് നടപടികളായി വരികയാണ്. ഈ കേന്ദ്രങ്ങളിൽ സ്കിൽ നൽകാനും ഇന്റേൺഷിപ്പ് നൽകാനും കഴിവുള്ള സ്ഥാപനങ്ങളെ എം പാനൽ ചെയ്ത് നൽകിയിട്ടുണ്ട്.

സർക്കാരിന്റെ തന്നെ കീഴിലുള്ള അസാപ്, കെയ്പ് തുടങ്ങിയ സ്ഥാപനങ്ങൾ നല്ല നിലയിൽ സ്കിൽ എൻഹാൻസ് മെൻറുമായി ബന്ധപ്പെട്ട് കലാലയങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. അതുപോലെ കണക്ട് കരിയർ ടു ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി അഞ്ഞൂറോളം ഐഇഡിഎസുകൾ ഇതിനകം നമുക്ക് ഡവലപ് ചെയ്യാൻ സാധിച്ചു. അത് എല്ലാ കലാലയങ്ങളിലും വ്യാപിപ്പിക്കാനാണ് പദ്ധതി.

മാറിയ പരീക്ഷരീതികൾ സംബന്ധിച്ചുള്ള ആശയവിനിമയവും നന്നായി നടത്തിവരുന്നുണ്ടെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഓരോ കോഴ്സിലൂടെയും പ്രോഗ്രാമിലൂടെയും വിദ്യാർത്ഥി ആർജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എല്ലാം ഉറപ്പുവരുന്ന വിധത്തിൽ Teaching, learning, evaluation രീതികളിലേക്ക് മാറുകയാണ് നമ്മുടെ പഠന സമ്പ്രദായം.‌ ഈ ആദ്യ സെമസ്റ്റർ മുതൽ അത്തരത്തിലുള്ള ഒരു സമീപനം സാക്ഷാത്ക്കരിക്കുന്ന വിധത്തിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

വളരെയധികം ഗൃഹപാഠം ചെയ്ത് സമയമെടുത്ത് എല്ലാ പരിശീലന പരിപാടികളും നടപ്പിലാക്കി മുന്നൊരുക്കങ്ങളെല്ലാം പൂർത്തീകരിച്ചുകൊണ്ട് തന്നെയാണ് പ്രോഗ്രാമിലേക്ക് പ്രവേശിച്ചതുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ (ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ) നിർദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് നാലുവർഷ ബിരുദ പ്രോഗ്രാം ചിട്ടപ്പെടുത്തി‌യത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റേയും യുജിസി കരിക്കുലത്തിന്റെയും പൊതുവായ ഘടനയെ അംഗീകരിക്കുമ്പോൾ തന്നെ അവയുടെ പ്രതിലോമകരമായ അംശങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണിത് ചെയ്തത്. ‌

നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി സാമൂഹ്യനീതി സങ്കൽപ്പനങ്ങൾ ഉയർത്തിപ്പിച്ചുകൊണ്ടും ശാസ്ത്രീയ വീക്ഷണം നിലനിർത്തിക്കൊണ്ടും ആണ് നമ്മുടെ കരിക്കുലത്തിന് രൂപം നൽകിയിട്ടുള്ളത്. ഒന്നരവർഷക്കാലത്തോളം സർക്കാർ, സർവ്വകലാശാല, കോളേജ് തലങ്ങളിൽ ഇതിനായി മുന്നൊരുക്കങ്ങൾ നടത്തി. ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിനൊപ്പം പരീക്ഷാ പരിഷ്കരണത്തിനും നിയമപരിഷ്കരണത്തിനും നിയമിച്ച കമ്മീഷനുകളുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രൊഫ. സുരേഷ് ദാസ് ചെയർമാനായി കരിക്കുലം കമ്മിറ്റി രൂപീകരിക്കുകയും സംസ്ഥാനചരിത്രത്തിൽ ആദ്യമായി ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി സമഗ്ര കരിക്കുലം തയ്യാറാക്കപ്പെടുകയും ചെയ്തു.

തുടർന്ന് സർവ്വകലാശാലാ വൈസ് ചാൻസലർമാരും സിൻഡിക്കേറ്റ് അംഗങ്ങളും ഉദ്യോഗസ്ഥരും സെനറ്റ് അക്കാദമിക് കൗൺസിൽ അംഗങ്ങളും അധ്യാപകര്രും വിദ്യാർത്ഥികളും അനധ്യാപകരുമടക്കം എല്ലാ സ്റ്റേക്ക് ഹോൾഡേഴ്സിനേയും പങ്കെടുപ്പിച്ച് സർക്കാർ തലത്തിലും സർവ്വകലാശാലാ തരത്തിലും നിരവധി ചർച്ചകളും ശില്പശാലകളും കോൺഫറൻസുകളും നടത്തി. എല്ലാ വിഭാഗങ്ങളേയും പങ്കെടുപ്പിച്ചാണ് ഇതെല്ലാം സംഘ‌ടിപ്പിച്ചത്. അതുപോലെ താഴെതട്ടിൽ കോളേജ് തലം വരെ കരിക്കുലത്തിൻ്റെ വിശദാംശങ്ങൾ കൃത്യമായി എത്തിക്കാൻ കഴിയുന്ന വിധത്തിലുള്ള വിവിധ പരിശീലന പരിപാടികളും സംഘടിപ്പിച്ചു. സർവ്വകലാശാലാ തലത്തിൽ എല്ലാ സർവ്വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാനും പങ്കെടുത്ത നിരവധി പരിശീലന പരിപാടികളും ചർച്ചകളും സംഘടിപ്പിച്ചു.

കാലിക്കറ്റ് സർവ്വകലാശാലയിൽ ഉൾപ്പെടെ എല്ലാ സർവ്വകലാശാലകളിലും സിലബസുകൾ പൂർണ്ണമായി തയ്യാറാക്കിക്കൊണ്ട് തന്നെയാണ് നമ്മൾ നാലുവർഷ ബിരുദ പ്രോഗ്രാമിലേക്ക് പ്രവേശിച്ചിട്ടുള്ളതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. അധ്യാപകർക്ക് ഇതിനാവശ്യമായിട്ടുള്ള പരിശീലനങ്ങൾ നൽകി വരുന്നുണ്ട്. മഹാരാജാസ് കോളേജ് പോലെ വലിയ കോളേജുകളിൽ ഒരു പാട് പരീക്ഷകൾ ഉണ്ടെങ്കിൽ അതിന് ആനുപാതികമായി അധ്യാപകരും അനധ്യാപകരും അവിടെ ലഭ്യവുമാണ്.

ഏകോപിതമായ നിലയിൽ സർവ്വകലാശാലകളിൽ അക്കാദമിക് പ്രവർത്തനങ്ങളും പരീക്ഷകളുമടക്കമുള്ളവ മുന്നോട്ട് കൊണ്ടുപോകാൻ ഏകീകൃത അക്കാദമിക് കലണ്ടറും തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ സർവ്വകലാശാലകളെയാകെ ഏകോപിപ്പിക്കുന്ന തരത്തിലുള്ള പ്ലാറ്റ് ഫോം ഇതിനകം രൂപീകരിക്കാൻ സാധിച്ചു. എല്ലാ സർവ്വകലാശാലകളിലെയും രജിസ്ട്രാർമാർ അതിന്റെ ഭാഗമാണ്. അവരെല്ലാവരും ചേർന്ന് തയ്യാറാക്കിയ ഏകീകൃത അക്കാദമിക് കലണ്ടർ അനുസരിച്ച് വളരെ കൃത്യമായി തന്നെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ‌

ലാംഗ്വേജ് അധ്യാപകർ എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സ് പഠിപ്പിക്കേണ്ടി വരുമെന്നുള്ളതിലും ഒരാശങ്കയ്ക്കും വകയില്ലെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കോഴ്സ് തന്നെയാണ് ഭാഷാ അധ്യാപകർ പഠിപ്പിക്കേണ്ടതായി വരുന്നത് - മന്ത്രി വിശദമാക്കി. സംസ്ഥാനത്ത് ആറായിരത്തോളം അധ്യാപകർക്ക് നേരിട്ട് പരിശീലനം ലഭ്യമാക്കിയ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഇപ്പോൾ കെ- റീപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടി നടത്തി വരികയാണെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top