19 September Thursday

അജ്മൽ സ്ഥിരം കുറ്റവാളി ; യൂത്ത്‌ കോൺഗ്രസ് പ്രവർത്തകൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

അജ്മൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ


കരുനാഗപ്പള്ളി
സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മുഹമ്മദ് അജ്മൽ യൂത്ത്കോൺഗ്രസ് പ്രവർത്തകൻ. മുമ്പും നിരവധി കേസുകളിൽ പ്രതിയായ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിന് തണലായത് കോൺഗ്രസ് നേതാക്കൾ ആയിരുന്നു. ആംബുലൻസിൽ ചന്ദനം കടത്തിയ കേസും നിരവധി തട്ടിപ്പ്‌ കേസുകളും ഇയാൾക്കെതിരെ ഉണ്ടായി. മുമ്പും സുഹൃത്തുക്കൾക്കൊപ്പം മദ്യലഹരിയിൽ കാർ ഓടിച്ച് നിരവധി വാഹനങ്ങളിൽ തട്ടിയ കേസിലും കോൺഗ്രസ് നേതാക്കളാണ് സഹായവുമായി എത്തിയത്. തുടർന്ന്‌ അജ്മൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും സജീവ പ്രവർത്തകനായി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കെ സി വേണുഗോപാലിനുവേണ്ടി കെഎസ്‌യു,- യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ സംഘത്തിന് നേതൃത്വം കൊടുത്തതും അജ്മലായിരുന്നു. നവമാധ്യമങ്ങളിലൂടെയും കോൺഗ്രസിനുവേണ്ടി സജീവമായിരുന്നു. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായിരുന്ന ശ്രീക്കുട്ടി വാടകയ്ക്ക് താമസിച്ചിരുന്ന ഇടക്കുളങ്ങരയിലെ വീട് കേന്ദ്രീകരിച്ചും അജ്മലും സംഘവും മദ്യപാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തിയതായാണ് പൊലീസ് നിഗമനം.

തിരുവോണ ദിവസം യുവതിയെ ഇടിച്ചശേഷം അതിവേഗം പാഞ്ഞ കാർ കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്‌ഷനു സമീപത്തെ മതിലിൽ ഇടിച്ചാണ്‌ നിന്നത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ നാട്ടുകാർ ഉൾപ്പെടെയുള്ളവർ അജ്മലുമായി വാക്കുതർക്കം ഉണ്ടായതിനെത്തുടർന്ന് തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ ശ്രീക്കുട്ടിയും വീടിനുള്ളിൽ പ്രവേശിച്ചു. പൊലീസ് സ്ഥലത്തെത്തി ശ്രീക്കുട്ടിയെയും കാറും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top