മലപ്പുറം
മഴയൊഴിഞ്ഞ മൈതാനത്ത് തെളിഞ്ഞ ആകാശംപോലെ പ്രതീക്ഷാഭരിതമായിരുന്നു മലപ്പുറത്തിന്റെ സ്വപ്‌നങ്ങൾ. കാലിടറുമ്പോൾ കാണികൾ പ്രോത്സാഹനവുമായി കൂടെനിന്നു. എന്നിട്ടും മഞ്ഞപ്പടയ്‌ക്ക് പിഴച്ചു. സംസ്ഥാന സീനിയർ ഫുട്‌ബോളിൽ കാത്തിരുന്ന ഫൈനലിന് മലപ്പുറം ഇല്ല. ശനിയാഴ്‌ച നടന്ന രണ്ടാം സെമിയിൽ തൃശൂരിനുമുന്നിൽ (2–-1) ആതിഥേയർ കീഴടങ്ങി. ഞായറാഴ്‌ച വൈകിട്ട് നാലിന് കോട്ടപ്പടി സ്‌റ്റേഡിയം കണ്ണൂരിന്റെയും തൃശൂരിന്റെയും കലാശപ്പോരാട്ടത്തിന് വേദിയാകും.
ഇഞ്ചോടിഞ്ച് മത്സരം നടന്ന ആദ്യപകുതിയുടെ 26–--ാം മിനിറ്റിൽ നജീബ് യാസിൻ നൽകിയ സുന്ദരമായ പാസ് ഗോളാക്കി മാറ്റിയ ജുനൈൻ മലപ്പുറത്തിന് ലീഡ് നൽകി. പിന്നീട് തൃശൂരിന്റെ ഗോൾമുഖത്ത് നിരന്തരം ആക്രമണമായിരുന്നു. 35–--ാം മിനിറ്റിൽ ജിഷ്ണു ബാലകൃഷ്ണന് കിട്ടിയ പന്ത് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും തൃശൂർ ഗോളി അഭിജിത്ത് രക്ഷകനായി. 39–--ാം മിനിറ്റില്‍ ജിഷ്‌ണുവിന്റെ രണ്ടാമത്തെ ശ്രമവും ഗോളി തടഞ്ഞു.
രണ്ടാംപകുതി തൃശൂരിന്റെ നിയന്ത്രണത്തിലായിരുന്നു. 50–-ാം മിനിറ്റിൽ കോർണര്‍ കിക്കിലൂടെ എഡ്വിന്‍ മലപ്പുറത്തിന്റെ വലകുലുക്കി. 56–ാം മിനിറ്റിൽ പരിക്കേറ്റ് ജുനൈൽ മടങ്ങിയതോടെ മലപ്പുറത്തിന്റെ മുന്നേറ്റങ്ങളും പിഴച്ചു. അധികസമയത്തിന്റെ രണ്ടാം മിനിറ്റിൽ സന്തോഷിലൂടെ തൃശൂർ ഫൈനലിലേക്കുള്ള ഗോളടിച്ചു. വിജയഗോള്‍ സമ്മാനിച്ച സന്തോഷ് മത്സരത്തിലെ മികച്ച താരമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..