08 September Sunday

ദുരിതമൊഴിയാതെ തകർന്നത് ‌156 വീട്‌

സ്വന്തം ലേഖകർUpdated: Thursday Jul 18, 2024

ദുരിതം താണ്ടി... കുതിരച്ചാൽ ഭാഗത്തെ വെള്ളക്കെട്ടിലൂടെ വരുന്ന പ്രദേശവാസി ഫോട്ടോ: കെ എസ് ആനന്ദ്

ആലപ്പുഴ
ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ  വ്യാപകനാശം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മരംവീണ്‌ പരിക്കേറ്റ്‌ ചികിത്സയിലിരുന്ന യുവാവ്‌ മരിച്ചു. ആലപ്പുഴ പവർഹൗസ്​ വാർഡ്​ സിയ മൻസിലിൽ ഉനൈസ്​ (28) ആണ്‌ മരിച്ചത്‌. ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന്​ സമീപം തിങ്കളാഴ്‌ചയായിരുന്നു അപകടം.  ഭാര്യ അലീഷയ്‌(25)ക്കും പരിക്കേറ്റിരുന്നു. 
ജില്ലയിൽ 14 മുതൽ തുടരുന്ന മഴയിൽ കാറ്റിലും മഴയിലും 156 വീടുകൾ ഭാഗികമായും ഒരുവീട്‌ പൂർണമായും തകർന്നു. ചേർത്തല – -28, കുട്ടനാട്‌ – -44, മാവേലിക്കര – -27, കാർത്തികപ്പള്ളി –- 10, ചെങ്ങന്നൂർ – -രണ്ട്‌, അമ്പലപ്പുഴ – -45 എന്നിങ്ങനെയാണ്‌ ഭാഗീകമായി തകർന്ന വീടുകളുടെ താലൂക്ക്‌ തിരിച്ച കണക്ക്‌. മാവേലിക്കരയിലാണ്‌ വീട്‌ പൂർണമായി തകർന്നത്‌. 
വെള്ളക്കെട്ട്‌ രൂക്ഷമായതോടെ ജില്ലയിൽ നാല്‌ ക്യാമ്പ്‌ തുറന്നു. ചെങ്ങന്നൂരിൽ രണ്ടും ചേർത്തലയിലും അമ്പലപ്പുഴയിലും ഒന്നുവീതവും. ക്യാമ്പിൽ 14 കുടുംബങ്ങളിൽനിന്നായി 46 പേരുണ്ട്‌. കൂടുതൽ കിഴക്കൻ വെള്ളം എത്തിത്തുടങ്ങിയതോടെ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളത്തിലായി.  പമ്പ, മണിമലയാറുകൾ കരകവിഞ്ഞതോടെ നിരവധി വീടുകൾ  മുങ്ങി. 
3 ദിവസം, 
ജലനിരപ്പുയർന്നത്‌ 
മൂന്നടി 
കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലെ നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാർ, തലവടി, എടത്വാ, വീയപുരം പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്‌. മൂന്ന് ദിവസത്തിനുള്ളിൽ പ്രധാനനദികളിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നു. കടലിലേക്കുള്ള കിഴക്കൻവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ തോട്ടപ്പള്ളി സ്‌പിൽവേയിൽ കൂടുതൽ ഷട്ടറുകൾ തുറന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top